കോട്ടയം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിൾ മുണ്ടും, ഒരു നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിനു സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി. ഈ സയമത്താണ് അസ്ഥികൂടത്തിനു സമീപത്തു നിന്നും ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, അത് പോലെ തന്നെ കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്കുപ്പിയും കണ്ടെത്തിയത്.
ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഗാന്ധിനഗർ പൊലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച് അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്ന് തന്നെ പൊലീസ് സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് പരിശോധന ഫലം വരുന്നതോടെ മാത്രമേ പുരുഷന്റേതാണോ മൃതദേഹം എന്ന് സ്ഥിരീകരിക്കാനാവു. മരണ കാരണം അടക്കമുള്ളവ ഫോറൻസിക് പരിശോധന ഫലം വരുമ്പോൾ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.
കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് എങ്ങിനെ ഒരാൾ എത്തി എന്നതാണ് പൊലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്.









