വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.  (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഇൻഡ്യ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ വിമാനപകടത്തിൽ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. 66 കാരനായ അജിത് പവർ ഉൾപ്പെടെ മൂന്ന് പേരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ വിമാനം പൂർണ്ണമായും കത്തി നശിച്ചു. നാല് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് ഉപമുഖ്യമന്ത്രി ബാരാമതിയിലേയ്ക്ക് വിമാനമാർഗം എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

ഇൻഡ്യ

ആധാർ ഇനി വാട്സ്ആപ്പിലും ലഭിക്കും; സേവനങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി ; ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർകാർഡ് മാറി. അതുകൊണ്ടുതന്നെ അതിൻ്റെ സുരക്ഷയും, ഉപയോഗിക്കാനുള്ള രീതിയും എളുപ്പമാക്കുകയാണ് കേന്ദ്ര സർക്കാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. പെൻഷനുകൾ, സബ്‌സിഡികൾ, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ നിരവധി സർക്കാർ സേവനങ്ങൾക്ക് ആധാർ പ്രധാന രേഖയാണ്.സർക്കാർ നൽകുന്ന സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചത്. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള അതിവേഗ യാത്ര തന്നെയാണ് കാരണം. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഇനി UIDAI വെബ്‌സൈറ്റിലേക്ക് പോകേണ്ടതില്ല. അതും അല്ലെങ്കിൽ DigiLocker ആപ്ലിക്കേഷൻ തുറക്കേണ്ടതില്ല.  വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ആധാർ കാർഡ് ലഭിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്.  MyGov Helpdesk WhatsApp ചാറ്റ്‌ബോട്ട് വഴി ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ആധാർ ആക്‌സസ് ചെയ്യുന്നതിന് കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമാക്കും.  പല ഉപയോക്താക്കൾക്കും UIDAI വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടിവരുകയാണ് പലപ്പോഴും‌. OTP-ക്കായി ലഭിച്ചശേഷം, PDF ഫോർമാറ്റിൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യണം. എന്നാൽ ആധാർ കാർഡുകൾ വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചതോടെ, ഈ പ്രക്രിയ വളരെ ലളിതമായി. പുതിയ സേവനം ഉപയോഗിക്കാൻ ആധാർ നമ്പർ നൽകി മൊബൈലുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്, ഒരു സജീവ ഡിജിലോക്കർ അക്കൗണ്ട് സൃഷ്ടിച്ച് ഫോണിൽ MyGov Helpdesk WhatsApp നമ്പർ (+919013151515) സേവ് ചെയ്യണം. 1. മൊബൈൽ ഫോണിലെ കോൺടാക്റ്റുകളിൽ +91-9013151515 എന്ന നമ്പർ സേവ് ചെയ്യുക. 2.വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ തുറന്ന് ഈ നമ്പറിലേക്ക് ഹായ് അല്ലെങ്കിൽ ഹെലോ എന്ന് അയയ്ക്കുക. 3. ചാറ്റ്ബോട്ട് ഡിജിലോക്കർ സേവനങ്ങളുടെ ഒരു മെനു പ്രദർശിപ്പിക്കും. ഡിജിലോക്കർ തിരഞ്ഞെടുക്കുക. 4.ഡിജിലോക്കറിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് സ്ഥിരീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. 5. നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ 12 അക്ക ആധാർ തിരിച്ചറിയൽ നമ്പർ നൽകേണ്ടതുണ്ട്. 6.നിങ്ങളുടെ ആധാർ കാർഡ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് SMS വഴി ഒരു OTP (വൺ ടൈം പാസ്‌വേഡ്) ലഭിക്കും. 7. വെരിഫിക്കേഷന് ശേഷം,ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ‌‌ ലിസ്റ്റ് കാണും. അത് PDF ഫയൽ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ ആധാർ തിരഞ്ഞെടുക്കുക, വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനിൽ നേരിട്ട് സേവ് ചെയ്യപ്പെടും. ഈ സേവനം ഒരു സമയം ഒരു പിഡിഎഫ് അല്ലെങ്കിൽ ഡോക്യുമെന്റ് മാത്രമേ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ. വാട്ട്‌സ്ആപ്പ് ഡൗൺലോഡ് ഓപ്ഷൻ ഉപയോഗിക്കുന്നതിന് മുമ്പ് ആധാർ നമ്പർ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും ഒരു ആവശ്യകതയാണ്. ആധാർ നിലവിൽ നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിൽ കാണിക്കുന്നില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് ഫീച്ചർ ഉപയോഗിക്കുന്നതിന് മുമ്പ് ഡിജിലോക്കർ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റിലോ ലിങ്ക് ചെയ്യാം.

ഇൻഡ്യ

500 രൂപ നോട്ട് നിരോധിക്കുമോ? 2026 മാര്‍ച്ചോടെ പിന്‍വലിക്കുമെന്ന വാര്‍ത്തകളില്‍ സത്യമെന്ത്?

രാജ്യത്ത് 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. 2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുമെന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് കേന്ദ്ര വാര്‍ത്താ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 'പിഐബി ഫാക്ട് ചെക്ക്' വിഭാഗം വിശദീകരണവുമായി രംഗത്തെത്തിയത്. 500 രൂപ നോട്ടുകള്‍ നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. 500 രൂപ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമപരമായ മൂല്യം ഉണ്ട്. അതായത്, സാധാരണ പോലെ ഇടപാടുകള്‍ക്ക് ഈ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതാദ്യമായല്ല 500 രൂപ നോട്ടുകളെക്കുറിച്ച് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ജൂണിലും സമാനമായ രീതിയില്‍ ഒരു വാര്‍ത്താ ചാനലിന്റെ വീഡിയോ തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റിലും വ്യക്തത വരുത്തിയിരുന്നു. 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും, എടിഎമ്മുകള്‍ വഴി 100, 200 രൂപ നോട്ടുകള്‍ക്കൊപ്പം 500 രൂപ നോട്ടുകളും തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു.

ഇൻഡ്യ

ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശംകേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.   ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽ​ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു

ഇൻഡ്യ

രാജ്യതലസ്ഥാനത്തെ നടുക്കി സ്ഫോടനം; 9 മരണം, 25ലധികം പേർക്ക് പരിക്ക്, നിരവധി കാറുകൾ കത്തി നശിച്ചുവെന്ന് റിപ്പോർട്ടുകൾ

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപം സ്‌ഫോടനം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 9 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമികവിവരം പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പരിശോധിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേറ്റതായുമാണ് വിവരം. എട്ട് വാഹനങ്ങൾ തീപിടിച്ചു നശിച്ചു രണ്ടു കാറുകളിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു

ഇൻഡ്യ

കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ല, ഇതിനായുള്ള വടംവലി പാടില്ല' കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ്

ദില്ലി: വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും. കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം  കേരളത്തിതില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ.സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്‍ശനമുണ്ട്.

ഇൻഡ്യ

ഡല്‍ഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥ' എന്ന് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത്.കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി.

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥ' എന്ന് പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). പേര് മാറ്റം ആവശ്യപ്പെട്ട് വിഎച്ച്പി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. ഡല്‍ഹിയുടെ പുരാതന ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇന്ദ്രപ്രസ്ഥ എന്ന പേരാണ് അനുയോജ്യമെന്ന് കാണിച്ചാണ് സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് വിഎച്ച്പി സംസ്ഥാന ഘടകം കത്ത് അയച്ചത്. ഇതുകൂടാതെ, ഡല്‍ഹിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണമെന്നും ഓള്‍ഡ് ഡല്‍ഹി സ്‌റ്റേഷന്‍ ഇന്ദ്രപ്രസ്ഥ എന്നും ഷാജഹാനാബാദ് ഡവലപ്‌മെന്റ് ബോര്‍ഡിന്‍റെ പേര് ഇന്ദ്രപ്രസ്ഥ ഡവലപ്‌മെന്റ് ബോര്‍ഡ് എന്ന് മാറ്റണമെന്നും വിഎച്ച്പി ഡല്‍ഹി സെക്രട്ടറി സുരേന്ദ്ര കുമാര്‍ ഗുപ്ത ലല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.