വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

ഡ്രൈവിങ് ലൈസൻസ് ഉടമകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി:രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉടമകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യം ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ മാറുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള ഈ നീക്കം. നിലവിൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് ഇ-ചലാൻ വിവരങ്ങൾ, ലൈസൻസ് അപ്ഡേറ്റുകൾ എന്നിവ തത്സമയം ലഭിക്കും. എന്നാൽ, മൊബൈൽ നമ്പർ ബന്ധിപ്പിക്കാത്തവർക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതല്ല, ആയതിനാലാണ് ആധാറുമായി ലൈസൻസ് ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ  ആവശ്യപ്പെടുന്നത്. ​ ഗതാ​ഗത നിയമങ്ങൾ തെറ്റിക്കുമ്പോൾ ഇ-ചലാൻ പിഴ വരുന്നത് മിക്ക വാഹന ഉടമകളുടെയും ശ്രദ്ധയിൽപ്പെടുന്നില്ല.പുതിയ കരട് നിയമമനുസരിച്ച്, ഇ-ചലാൻ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളിൽ പിഴ അടയ്ക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. ഒരു സാമ്പത്തിക വർഷത്തിൽ സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്നിൽ കൂടുതൽ ചലാനുകൾ ലഭിച്ചാൽ, ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, അയച്ച ചലാനുകളിൽ 40% മാത്രമാണ് വാഹന ഉടമകൾ തിരിച്ചടച്ചിട്ടുള്ളത്. മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തതിനാൽ പലർക്കും ചലാൻ അലേർട്ടുകൾ ലഭിക്കുന്നില്ല. ഇതിനാൽ ഇ-ചലാൻ അവഗണിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

ഇൻഡ്യ

കരൂർ ദുരന്തം: ടി.വി.കെ. നേതാക്കൾക്ക് ജാമ്യമില്ല, അറസ്റ്റ് ഉടൻ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് (എൻ. ആനന്ദ്), ജോയിന്റ് സെക്രട്ടറി സി.ടി.ആർ നിർമ്മൽ കുമാർ എന്നിവർ സമർപ്പിച്ച അപേക്ഷകളാണ് കോടതി തള്ളിയത്. ഇതോടെ, നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികൾക്കായി മൂന്ന് പ്രത്യേക സ്ക്വാഡുകൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾക്ക് പോലീസ് വേഗമേകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ടി.വി.കെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അപകടം നടന്നയുടൻ നേതാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും ദുരന്തത്തിൽ പാർട്ടി ദുഃഖം പ്രകടിപ്പിക്കാൻ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയവരെ വെറുതെ വിടാനാകില്ല. ഈ അപകടം ലോകം മുഴുവൻ കണ്ടതാണ്," എന്നും ഹൈക്കോടതി പറഞ്ഞു. "സംഘാടകർ എന്ന നിലയിൽ പ്രവർത്തകരോട് ഉത്തരവാദിത്തമില്ലേ?" എന്നും കോടതി ടി.വി.കെയോട് ചോദിച്ചു. കൂടാതെ, കരൂർ ദുരന്തം അന്വേഷിക്കുന്നതിനായി ഐ.ജി. അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചിട്ടുണ്ട്.

ഇൻഡ്യ

മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു

ദില്ലി: മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്നാണ് പ്രസ്താവന. നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. രാജ്യവ്യാപക ബന്ദായിരുന്നു പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്.

ഇൻഡ്യ

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്.ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതല്‍ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്‌ക്ക് രണ്ടുമണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്, സേവ് കോണ്‍സ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് (ഭേദഗതി) ബില്‍ 2025 നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രകടനമാണ് ഈ ബന്ദ് എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ബന്ദ് സമാധാനപരമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. നിയമത്തെക്കുറിച്ച്‌ സംസാരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ പങ്കാളിത്തം തേടാനും മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി ഉള്‍പ്പെടെയുള്ള ബോർഡ് ഭാരവാഹികള്‍ പള്ളികളിലെ ഖത്തീബുമാരോട് അഭ്യർത്ഥിച്ചു

ഇൻഡ്യ

2026-ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി സിബിഎസ്ഇ

ന്യൂഡൽഹി: 2026-ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി സിബിഎസ്ഇ. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലാണ് പരീക്ഷകൾ നടക്കുക. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുകയെന്ന് അധികൃതർ അറിയിച്ചു.  പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4ന് ആയിരിക്കും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അവസാനിക്കുക. രാവിലെ 10.30ന് ആയിരിക്കും എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷകൾ ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള മെയിൻ പരീക്ഷ, പന്ത്രണ്ടാം ക്ലാസ് കായിക വിദ്യാർത്ഥികൾക്കുള്ള പരീക്ഷ, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവിൽ നടക്കുക.‌ പരീക്ഷ പൂർത്തിയായി 12 ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇൻഡ്യ

ഇന്ന് രാത്രി സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം

ഇന്ന് രാത്രി സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും. രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.

ഇൻഡ്യ

ജിഎസ്ടിയിൽ പുതിയ മാറ്റങ്ങൾ: നികുതി ഇനി രണ്ട് സ്ലാബുകളിൽ മാത്രം

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ. നിലവിലുള്ള സ്ലാബുകൾക്ക് പകരം ഇനി മുതൽ രണ്ട് നികുതി സ്ലാബുകൾ മാത്രമായിരിക്കും. ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ കൈക്കൊണ്ടതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 175 ഉൽപ്പന്നങ്ങളുടെ നികുതി നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇതിൽ വസ്ത്രങ്ങൾ, ഹെയർ ഓയിൽ, സോപ്പ്, ഷാംപൂ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയുടെ നികുതി 5% ആയി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എസി, റഫ്രിജറേറ്റർ തുടങ്ങിയ ആഡംബര വസ്തുക്കളുടെ നികുതി 18% ആയിരിക്കും. നിർമ്മാണ മേഖലയ്ക്ക് ഉണർവ്വ് നൽകിക്കൊണ്ട് സിമന്റിന്റെ വിലയിലും കുറവുണ്ടാകും.   കൂടാതെ, പാൽ, കടല, ഇന്ത്യൻ നിർമ്മിത ബ്രെഡ് തുടങ്ങിയ അവശ്യ ഉൽപ്പന്നങ്ങളെ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് കാർഷിക മേഖലയ്ക്കും സാധാരണക്കാർക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജിഎസ്ടി ഘടനയിലെ ഈ മാറ്റം വിവേചനപരമല്ലെന്നും, ഇത് ജിഎസ്ടി സംവിധാനം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഘടനാപരമായ പരിഷ്കാരമാണെന്നും ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി കൗൺസിലിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നിർണ്ണായക തീരുമാനം എടുത്തതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പുതിയ പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു

ഇൻഡ്യ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയാണ്.മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്.  അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ദുർഗിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്.