കേരളം

എല്ലാ ബസ്സുകളിലും അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും  അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്ന് മന്ത്രി ആന്റണി രാജു. നിരന്തരമുള്ള ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒന്നരമാസത്തിനുള്ളില്‍ നടന്ന 16 മരണങ്ങളില്‍ ആറെണ്ണം സ്വകാര്യബസ്സുകളുടെ മത്സരയോട്ടം കാരണമാണ് . ബസിന്റെ സമയക്രമം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തുമെന്നും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ ബസിന്റെ ഫിറ്റ്‌നസും സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും റദ്ദാക്കുമെന്നും മന്ത്രി പ്രതികരിച്ചു.

മത്സരയോട്ടം അവസാനിപ്പിക്കാന്‍ ബസ്സുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് വരുമാനം പങ്കുവെക്കണം . ഇതിനായി തീരുമാനമെടുക്കാന്‍ തൊഴിലാളി സംഘടനകളെ ചുമതലപ്പെടുത്തി. ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനം നല്‍കും. ബസ് ജീവനക്കാര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ സമഗ്രമായ മെഡിക്കല്‍ പരിശോധന നടത്തണം. ഇതിനായി ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.