കോട്ടയം

അയാന്റെ സംസ്കാരം ഇന്ന്; കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: വാഗമണ്ണിൽ കാർ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ച് കയറി തിരുവനന്തപുരം നേമം സ്വദേശിയായ നാലുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശിയായ ജയകൃഷ്ണന് എതിരെയാണ് പോലീസ് കേസെടുത്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ എറണാകുളത്ത് അഭിഭാഷകനാണ്.

അപകടത്തിൽ മരിച്ച അയാൻ്റെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. പാലായിൽ എൽ.കെ.ജി വിദ്യാർത്ഥിയായിരുന്നു അയാൻ. 

തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ് അയാൻസ്‌നാഥ്. 

അതേസമയം, സംഭവത്തിൽ പോലീസ് അനാസ്ഥ കാട്ടിയതായും നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്ന ഉടനെ സംഭവം നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. ഇയാളെ പിടിച്ചുനിർത്താനും പോലീസ് നിർദ്ദേശിച്ചു. എന്നാൽ ജയകൃഷ്ണൻ ബഹളം വച്ചതോടെ വണ്ടി നമ്പർ എഴുതിയെടുത്ത് വാഹനം വിട്ടയക്കാൻ പോലീസ് നിർദ്ദേശിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ വാഹനം പരിശോധിക്കാനോ ഇയാൾ മദ്യപിച്ചതാണോ എന്ന് മെഡിക്കൽ ചെക്കപ്പ് നടത്താനും സാധിച്ചില്ല. കുട്ടി മരിച്ചതിനെ തുടർന്ന് പോലീസ് അറിയിച്ചതോടെയാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചത്.