പൂഞ്ഞാർ ചോലത്തടം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെയും തിടപ്പള്ളിയുടെയും ശിവക്ഷേത്രത്തിന്റെയും ഗണപതിയുടെ അമ്പലത്തിലും വാതിലുകൾ തകർത്തു. ഓഫീസ് മുറിയുടെ വാതിൽ തകർത്ത് അലമാരകളും മേശയും കുത്തിത്തുറന്നു. ഗണപതിയുടെ അമ്പലത്തിലും താഴും തകർത്തു. സ്വർണ്ണത്തിന്റെ പൊട്ടും ചന്ദ്രക്കലയും ഭണ്ഡാരക്കുറ്റികളിലെ പണവും മോഷണം പോയി. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ഭാരവാഹികൾ മോഷണം വിവരം അറിയുന്നത്. മാസപൂജ മാത്രമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരവാഹികൾ ഇതിനുമുമ്പ് ക്ഷേത്രത്തിലെത്തിയത്.
പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകളും അലമാരകളും തകർത്തത്. വ്യാഴാഴ്ച ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസിന്റൈ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പിക്കാസ് ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കണ്ടെുത്തു. വെള്ളിയാഴ്ച ഈരാറ്റുപേട്ട എസ്‌ഐ എൻ.എൽ. ബിനുവിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌കാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ ക്ഷേത്രത്തിൽ നിന്ന് 200 മീറ്ററോളം ഓടി കാവാലം റോഡിലേക്ക് പോകുന്ന നടപ്പുവഴിയിൽ എത്തിനിന്നു. ക്ഷേത്രത്തിലെ മൂന്ന് വാതിലുകളും നാല് അലമാരികളും അഞ്ച് ഭണ്ഡാരക്കുറ്റികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നും ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ക്ഷേത്രം സെക്രട്ടറി സി.എൻ. ശശി ചാലിൽ പറഞ്ഞു









