കേരളം

പാചകവാതക സിലിന്‍ഡര്‍ ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി

കൊച്ചി: വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതക സിലിന്‍ഡറുകളുടെ ലഭ്യത നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍) എന്നീ പ്രധാന എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡര്‍ നിറയ്ക്കല്‍ നാമമാത്രമായി തുടരുന്നുവെന്നാണ് വിവരം. ഇന്നലെ മാത്രം സംസ്ഥാനത്തെ ഏകദേശം 20 ശതമാനം ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്‌റ്റോക്ക് മതിയായ നിലയില്‍ ഉണ്ടെന്ന് വിതരണത്തിന്റെ 52 ശതമാനം നിര്‍വഹിക്കുന്ന ഐഒസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബുക്കിങില്‍ തടസ്സം നേരിട്ടതായാണ് ഉപഭോക്താക്കള്‍ പറഞ്ഞത്. സിലിന്‍ഡര്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഹോട്ടല്‍ മേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

നിലവിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമോയെന്നതില്‍ വ്യക്തതയില്ല. വാണിജ്യ സിലിന്‍ഡറുകളുടെ വിതരണം ആശുപത്രികള്‍ അടക്കമുള്ള അത്യാവശ്യ മേഖലകളിലേക്ക് മാത്രം പരിമിതപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതെന്നും ഹോട്ടലുകള്‍ക്ക് ഉടന്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇതിനിടെ ചില സ്വകാര്യ ഏജന്‍സികള്‍ വഴി കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് സിലിന്‍ഡര്‍ വില്‍പ്പന നടക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.