കോട്ടയം

ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ല -മുഖ്യമന്ത്രി വി.ഡി. സതീശന്‍

കോട്ടയം: താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ദീപിക ദിനപ്പത്രത്തിന്റെ 140-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് മാധ്യമ സ്വാന്ത്ര്യം കുറഞ്ഞുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദ്രര്യം. അതുകൊണ്ടുതന്നെ മാധ്യമ സ്വാന്ത്ര്യം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറ്റുതിരുത്താന്‍ തയ്യാറാകണം. അത്തരമൊരു തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ. അതില്‍ നിര്‍ണായ പങ്കുവഹിക്കാന്‍ ദീപികയ്ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

പ്രവര്‍ത്തനമാരംഭിച്ച കാലത്തു പ്രഖ്യാപിച്ച ദൗത്യം ഇന്നും തുടരുന്ന ദീപിക ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുംവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുന്നു. മുഖപ്രസംഗങ്ങളിലൂടെ ദീപിക അവതരിപ്പിച്ചിട്ടുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കും എന്ന് വാക്കു നല്‍കുന്നു-മുഖ്യമന്ത്രി വ്യക്തമാക്കി.ദീപിക ദിനപ്പത്രത്തിന്റെ 140 -ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി വി.ഡി. സതീശനും ചേര്‍ന്ന് സ്വീകരിച്ചു.

നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ജലവിഭവ വകുപ്പുമന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, അഡീഷണല്‍ സ്റ്റേററ് പ്രോട്ടോക്കോള്‍ ഓഫീസര്‍ സി. ബിനു എന്നിവരും സന്നിഹിതരായിരുന്നു.