ഇൻഡ്യ

ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്‌ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

ഡൽഹി: നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്പ്കാർട്ടിനെതിരെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. 

സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്‌ളിപ്പ്കാർട്ടിനോട് ചീഫ് കമ്മീഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ നിർദ്ദേശിച്ചു.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്‌ളിപ്പ്കാർട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചു.

01.02.2021 മുതൽ പ്രാബല്യത്തിൽ വന്ന ഗാർഹിക പ്രഷർ കുക്കർ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡ പാലനം നിർബന്ധമാക്കിയിട്ടുണ്ട്.