കോട്ടയം/ പാലാ: നാടിനെ നടുക്കി ഒരു പിഞ്ചുകുഞ്ഞടക്കം 22 ജീവനുകൾ ബസ്സിലിരുന്നു കത്തിയെരിഞ്ഞിട്ട് ഇന്ന് 27 വർഷം തികയുന്നു.1998 ഒക്ടോബർ 22നാണ് നാടിനെ നടുകിയ ഐങ്കൊമ്പ് ബസ് ദുരന്തം ഉണ്ടാവുന്നത്.പാലാ -തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രശാന്ത് എന്ന സ്വകാര്യ ബസിന് തീ പിടിച്ചാണ് യാത്രക്കാർക്ക് ദാരുണമായ അന്തൃ० സംഭവിച്ചത്.ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലഫോൺ തൂണിലിടിച്ചശേഷം വലതുവശത്തെ തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീപിടിക്കുകയായിരുന്നു. രാവിലെ 11.15ന് ഐങ്കൊമ്പിന സമീപം ആറാം മെെലിലാണ് അപകടം സംഭവിച്ചത്. 16 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.അപകടത്തിൽ 34 പേർക്കു പരുക്കേറ്റിരുന്നു. സംസ്ഥാനത്തെ വലിയ ബസപകടങ്ങളിൽ ഒന്നായിരുന്നു ഐങ്കൊമ്പ് ദുരന്തം.
ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി. ഇതേത്തുടർന്ന് കൊല്ലപ്പള്ളിയിൽ പെട്രോൾ പമ്പ് അനുവദിച്ചു. ഒരു പിഞ്ചുകുഞ്ഞും അപകടത്തിൽ മരണമടഞ്ഞു. ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ചികിത്സ തേടി. മൃതദേഹങ്ങൾ പലതും ദിവസങ്ങളെടുത്താണു തിരിച്ചറിഞ്ഞത്.തുടർന്നാണ് ബസുകളിൽ എമർജൻസി വാതിലുകൾ നിർബന്ധമാക്കിയത്. അന്ന് മരിച്ചവരിൽ 19 പേരും സ്‌ത്രീകളായിരുന്നതിനാൽ സ്‌ത്രീകളുടെ സീറ്റ് ബസിന്റെ പിൻവശത്തേക്കു മാറ്റി. സ്‌ത്രീകളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് സീറ്റ് മുന്നിലേക്കുതന്നെ മാറ്റുകയായിരുന്നു.
ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ കേസ് നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. മരിച്ചവരുടെ ആഭരണങ്ങൾ കൈപ്പറ്റാൻ ഉടമകളാരും എത്താത്തതിനെ തുടർന്ന് ഏറെക്കാലം സൂക്ഷിച്ചശേഷം സർക്കാരിലേക്കു കണ്ടുകെട്ടി. 100 ഗ്രാമിനു മുകളിൽ സ്വർണവും നാലിരട്ടിയോളം വെള്ളി ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്.









