കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.
ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹോട്ടൽ നടത്തുകയാണ്. ഈ ഹോട്ടലിലെ ജോലിയ്ക്കു ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇയാൾ വിവരം കോട്ടയം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹത്തിന് കാവൽ അടക്കം ഏർപ്പെടുത്തി.മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏറ്റുമാനൂർ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം അടക്കം വ്യക്തമാകൂ.









