കേരളം

മുണ്ടക്കൈയിൽ കൂടുതൽ റഡാറുകൾ എത്തിച്ച് പരിശോധന; കണ്ടെത്താനുള്ളത് 189 പ്രദേശവാസികളെ

വയനാട്ടിൽ ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിൽ അഞ്ചാം ദിവസവും തിരച്ചിൽ തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനം. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഐബോഡ്, റഡാര്‍ പരിശോധനകള്‍ കൂടുതല്‍ മേഖലകളില്‍ നടത്തും.

ഇന്നലെ ആറു സോണുകളായി തിരിച്ച് നടത്തിയ പരിശോധനയിൽ 60 ശതമാനം പ്രദേശത്തെ പരിശോധനയും പൂർത്തിയായി. സൈന്യത്തിൻ്റെ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ചും ഇന്ന് രക്ഷാപ്രവർത്തനം തുടരും. ഒരു സാവർ റഡാറും നാലു റെക്കോ റഡാറുകളുമാണ് ദൗത്യത്തിനായി എത്തിക്കുന്നത്.

മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ചെവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 344 ആയി. പ്രദേശവാസികളായ189 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും