ഈരാറ്റുപേട്ട: കെ.എസ്.ഇ.ബി ഓഫീസിന്റെ ശോചനീയാവസ്ഥക്കെതിരെ സമരത്തിനിറങ്ങി ഭരണപക്ഷ തൊഴിലാളി യൂനിയൻ. ഈരാറ്റുപേട്ട സെക്ഷൻ ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പതിറ്റാണ്ടുകൾ പഴക്കമുള്ളതും ജീർണിച്ച് അപകടവസ്ഥയിലുമാണ്. ചോന്നൊലിക്കുന്നത് മൂലം ഓഫീസ് രേഖകൾ നനഞ്ഞു പോകുന്നു. എന്നാൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളമില്ലാതെ ജീവനക്കാരും ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളും ബുദ്ധിമുട്ടുന്നു. രാത്രിയിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഈ കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നും, കൂടാതെ സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ സെക്രട്ടറി ബോബി തോമസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബാസ്റ്റ്യൻ മൈക്കിൾ അധ്യക്ഷനായ യോഗത്തിൽ പ്രദീഷ് സി.പി, വിനോദ്, മുജീബ്, രഞ്ജു ടി.ആർ എന്നിവർ സംസാരിച്ചു. ഷെമീർ എം.എ, ഷാനവാസ് പി.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അതേ സമയം, ഈരാറ്റുപേട്ടയോടുള്ള ഭരണ പക്ഷത്തിന്റെ അവഗണനയുടെ തെളിവാണ് ഭരണ കക്ഷിക്ക് പോലും അവഗണനക്കെതിരെ സമരത്തിനിറങ്ങേണ്ടി വന്നതെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ പറയുന്നു.









