പാലാ: വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഇനി അഞ്ച് പേർക്ക് ജീവിതത്തിൽ പ്രകാശമാകും. ഈ കഴിഞ്ഞ ദിവസം പാലായിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങൾ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
2025 നവംബർ അഞ്ചിന് രാത്രി 10.30ന് കടയിലെ അടച്ചു ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ. യാത്രാമധ്യേ, പാല സിവിൽ സ്റ്റേഷനിന് സമീപം ഉലഹന്നാൻ ജോസ് സാധനങ്ങൾ വാങ്ങാനായി ഓട്ടോറിക്ഷ നിർത്തിയിട്ട സമയത്ത്, ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന റോസമ്മയുടെ ഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. പാലാ സ്വദേശി തന്നെയായ ആനിത്തോട്ടം ജോർജുകുട്ടിയുടെ കാറാണ് റോസമ്മയെ ഇടിച്ചിട്ടതിനുശേഷം നിർത്താതെ പാഞ്ഞു പോയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. നവംബർ 11ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയർ എഞ്ചിനീയർ-ബാംഗ്ലൂർ), രശ്മി ജോൺ (യുകെ) എന്നിവരാണ് മക്കൾ.









