പനക്കപ്പാലത്ത് നിന്ന് കൊണ്ടുരേക്ക് പോകുന്ന മുക്കാലടി കടവ് പാലത്തിന് നടപ്പാത നിർമ്മിക്കുവാനും കേടുപാടുകൾ സംഭവിച്ച കൈവരികൾ നന്നാക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു. വളരെ ഇടുങ്ങിയ ഒരു പാലമാണ് നിലവിൽ ഉള്ളത്. വലിയ ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് ഈ പാലത്തിലൂടെ വണ്ടി പോകുമ്പോൾ ആളുകൾക്ക് നടക്കാൻ കഴിയുന്ന സാഹചര്യമില്ല,
മാത്രമല്ല നിരവധി തവണയായിട്ടുള്ള പ്രളയത്തിൽ പാലത്തിന്റെ കൈവരികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൈ വരിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും പാലത്തിന്റെ ഒരു വശത്ത് ജനങ്ങൾക്കായി നടപ്പാത നിർമ്മിക്കുന്നതിനും ആണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇതോടുകൂടി വാഹനങ്ങൾ കടന്ന് പോകുന്ന സമയത്ത് തന്നെ യാതൊരു പ്രതിസന്ധിയും ഇല്ലാതെ കാൽനടക്കാർക്ക് സുഹമായി നടക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.
ടെണ്ടർ നടപടികൾ പൂർത്തികരിച്ചു ഉടൻ നിർമാണം ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു. നിരവധി കാലമായിട്ടുള്ള കൊണ്ടൂർ, മുക്കാലടി കടവ്, മോസ്കോ പ്രദേശത്തുള്ള ജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്നു പലത്തിൽ നടപ്പാലം എന്ന ആവശ്യം









