കോട്ടയം

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും; ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാത്ത ക്ലാസ് മുറികള്‍ക്കും നടപടി; കരട് റിപ്പോര്‍ട്ടിന് അംഗീകാരം

സംസ്ഥാനത്തെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ സമഗ്രമാറ്റം നിര്‍ദേശിക്കുന്ന കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയും. ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠനാന്തരീക്ഷം സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കരട് റിപ്പോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് ഈമാസം ഇരുപത് വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം. പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ആലോചന.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ നേരത്തെ എസ്.സി.ഇ.ആര്‍.ടി -യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുകയും ചെയ്തു.

വിദ്യാഭ്യാസ പ്രക്രിയയില്‍ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ ലഭ്യമാക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാവുന്നതാണ്.

പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.