കോട്ടയം

പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി. ജോർജ്ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്കോടതിയിലായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. വാദം കേട്ട ശേഷം വിധി പറയാൻ നാളേക്ക് മാറ്റുകയായിരുന്നു. ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് ജോർജ്സമർപ്പിച്ചിരുന്നത്.

നിലവിൽ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐ.സി.യുവിൽ തുടരുകയാണ്.തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയിൽ നാടകീയമായി കീഴടങ്ങിയ പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് കോടതികൾ നടത്തിയ പരാമർശങ്ങളും പി.സി. ജോർജിന്എതിരാണ്.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയപരാതിയിലാണ് പൊലീസ് കേസെടുത്തത്.