ഈരാറ്റുപേട്ട : ആരാധനാലയങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന മഹത്തായ ഒരു കാര്യമാണ് അവിടുത്തെ യുവാക്കളെ സ്പോർട്സിലൂടെ ചേർത്ത് നിർത്താൻ കഴിയുന്നതെന്ന് ഈരാറ്റുപേട്ട സർക്കിൾ എസ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസ് അഭിപ്രായപ്പെട്ടു. ഒരു ആരാധനാലയം ഫുട്ബോൾ ടൂർണ്ണമെൻ്റിന് നേതൃത്വം കൊടുക്കുന്നു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് നേതൃത്വം നൽകിയ ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു.
ടീം ദാറുസ്സലാം സംഘടിപ്പിച്ച ഇൻ്റർ മസ്ജിദ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മത്സരത്തിൽ ടീം അൻസാർ മസ്ജിദ് മുരിക്കോലിൽ വിജയികളായി. ടീം ഖുബാ മസ്ജിദ് ഇടകിളമറ്റം റണ്ണേഴ്സ് അപ്പായി.
ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ, പുത്തൻപള്ളി പ്രസിഡൻറ് സാലി നടുവിലേടത്ത്, നൈനാർ മസ്ജിദ് സെക്രട്ടറി അബ്ദുൽ വഹാബ്, ലജ്നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി, സലഫി മസ്ജിദ് ഇമാം ഹാരിസ് സ്വലാഹി, അജ്മി ഫുഡ്സ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി, മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ് വി, ഖുബാ മസ്ജിദ് ഇമാം ഹാഷിം മൗലവി, ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, നിയാസ് എൻ.എം, ജലീൽ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.









