സ്‌കൂളിലും ബി.ആര്‍.സി യോഗങ്ങളിലും എപ്പോഴും ഒപ്പത്തിനൊപ്പം നടന്നിരുന്ന ആ ബെസ്റ്റികളായ അധ്യാപികമാര്‍ പകല്‍ സമയങ്ങളില്‍ മേശപ്പുറത്ത് തലവെച്ച് ഉറക്കം തൂങ്ങുമ്പോഴും പരസ്പരം കാട്ടിയ ആ 'ഐക്യം' കണ്ട് സഹപ്രവര്‍ത്തകര്‍ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു.
'ഇതെന്ത് കൂത്ത്, എപ്പോഴും എന്തിനാണ് ഇവര്‍ ഇങ്ങനെ ഉറങ്ങുന്നത്?' എന്ന് അന്നൊക്കെ കൂടെയുള്ളവര്‍ തമാശയായി ചോദിച്ചിരുന്നെങ്കിലും, ആ ഉറക്കച്ചടവും ക്ഷീണവും കടുത്ത എം.ഡി.എം.എ ലഹരിയുടെ ആലസ്യമായിരുന്നുവെന്ന തിരിച്ചറിവില്‍ ഇപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് അധ്യാപക ലോകവും നാടൊട്ടുക്കും.
വടകര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ രാസലഹരി വ്യാപാര കേസില്‍ മൂന്നാമത്തെ അധ്യാപികയും, ഇവര്‍ക്ക് ലഹരി കൈമാറാന്‍ ഇടനിലക്കാരനായി നിന്ന ഫുഡ് ഡെലിവറി ബോയും ചൊവ്വാഴ്ച അറസ്റ്റിലായതോടെയാണ് കേരളത്തെ നടുക്കിയ ഈ ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്ററും ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി. നീഷ്മ (30) ആണ് ചൊവ്വാഴ്ച രാവിലെ പോലീസ് പിടിയിലായത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം കൂടിയുള്ള വ്യക്തിയാണ് നീഷ്മ. ലഹരി വില്‍പന വഴിയുള്ള പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും വന്‍തോതില്‍ എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് വടകര പോലീസ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീര്‍ത്തന (31), കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29) എന്നിവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അറസ്റ്റിന് പിന്നാലെ നീഷ്മയെയും സര്‍വശിക്ഷാ കേരളം സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു.









