കോട്ടയം

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി പരിക്കേറ്റ വയോധികൻ മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി ഗുരുതരമായി പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുലാപ്പള്ളി പുളിയൻകുന്ന് വാലുമണ്ണിൽ ജോണി (80) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം നടന്നത്. ബസ് സ്റ്റാൻഡിൽ വെച്ച് സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെ, ബസിന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച ജോണി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻചക്രം ഇദ്ദേഹത്തിന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയുള്ള ഭാഗത്തുകൂടി കയറിയിറങ്ങി. വലതുകാലിന്റെ മുട്ടിനും ഗുരുതരമായ പരിക്കുകൾ സംഭവിച്ചു.

അപകടത്തിന് പിന്നാലെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ ജോണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.