വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

'ഫുട്‌ബോള്‍ ലഹരി അതിരുവിടുന്നു, വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നു'; ബോധവല്‍ക്കരണത്തിനൊരുങ്ങി സമസ്ത

കോഴിക്കോട്: ഫുട്‌ബോള്‍ ലഹരി അതിരുവിടുന്നുവെന്ന് സമസ്തയുടെ ഖുത്തുബ കമ്മിറ്റി. താരാരധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നല്‍കുമെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മാറുകയാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഇതില്‍ ഒരു യാഥാസ്ഥിതികത്വവും ഇല്ല. കഴിഞ്ഞ തവണയും അതിന് മുമ്പും ഇത്തരത്തിലുള്ള ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. യാഥാസ്ഥിതികന്മാര്‍ എന്ന് മാത്രം പറഞ്ഞ് ആക്ഷേപിക്കേണ്ട ആവശ്യമില്ല. പുരോഗമന വാദികള്‍ എന്ന് പറയുന്ന സംഘടനകള്‍ പോലും ഇത്തരം ബോധവല്‍ക്കരണം നടത്താറുണ്ട്. ഇത് യാഥാസ്ഥിതികത്വവും പുരോഗമനവും തമ്മിലുള്ള സംഘര്‍ഷമല്ല. തങ്ങള്‍ പുതുതലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാല്‍ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.  

കേരളം

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ 'ഓപ്പറേഷൻ ഓയിൽ' സ്പെഷ്യൽ ഡ്രൈവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഓയിൽ' എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പോരായ്മകൾ കണ്ടെത്തിയവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതാണ്. ബ്രാൻഡ് രജിസ്ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും കരസ്ഥമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഇത് കർശനമായും നടപ്പിലാക്കും. ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിക്കു വിധേയമാക്കുന്നതുമാണ്. എണ്ണയിൽ സൾഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഒക്ടോബർ മാസം മുതൽ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ അയച്ചിട്ടുണ്ട്. 294 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 446 പരിശോധനകൾ നടത്തി. 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി 537 പരിശോധനകൾ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഷവർമ നിർമാണത്തിന് സംസ്ഥാനം മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

കേരളം

ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ല', ഗവർണർക്കെതിരെ രാജ്ഭവൻ വളഞ്ഞ് എൽഡിഎഫ് കൂറ്റൻ മാർച്ച്

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക്  മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ മാർച്ചിൽ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവർണർക്കെതിരായ മാർച്ചിൽ നിന്നും വിട്ടുനിന്നു. ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.  ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിച്ചു. യുജിസി മാർഗനിർദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ കേരളത്തിന് ഒപ്പംചേരണമെന്ന നിർദ്ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു.   

കേരളം

ജലനിരപ്പ് 136 അടി പിന്നിട്ടു; മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ തമിഴ്‌നാട് കേരളത്തിന് ആദ്യ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടി പിന്നിട്ട സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ്. നിലവിലെ അണക്കെട്ടിലെ റൂള്‍ കര്‍വ് 139.05 അടിയാണ് അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നിലവിലെ ജലനിരപ്പ് താഴ്ന്നാണ് നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി ആയിരുന്നു. നിലവില്‍ 2244.44 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 511 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും റൂള്‍ കര്‍വ്വ് 139 അടി ആയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി അനുവദനീയമായ സംഭരണശേഷി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും ഒടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് അന്ന് 137 അടി റൂള്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.  

കേരളം

നിയമം തെറ്റിച്ച് യാത്ര; 'താമരാക്ഷന്‍പിള്ള'യെ പൂട്ടി മോട്ടോര്‍വാഹന വകുപ്പ്‌

എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കല്ല്യാണ യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിനെതിരെ കേസെടുത്തു. അടിമാലിയിലേക്ക് പോയ കല്ല്യാണ ബസാണ് പറക്കും തളിക സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് ചെടികളും മരങ്ങളും അലങ്കരിച്ച് യാത്ര നടത്തിയത്. സംഭവം വൈറലായതിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘനത്തിന് കേസെടുത്തു. ഗതാഗത വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അലങ്കാരങ്ങള്‍ യാത്രക്ക് ഇടയില്‍ തന്നെ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.പറക്കും തളിക സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് ചെടികളും മരങ്ങളും അലങ്കരിച്ച് യാത്ര നടത്തി. സംഭവം വൈറലായതിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘനത്തിന് കേസെടുത്തു കെഎസ്ആര്‍ടിസി എന്നത് മറച്ച് താമരാക്ഷന്‍പിള്ള എന്ന് പേര് മാറ്റിയായിരുന്നു ബസ് യാത്ര ചെയ്തത്. ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ച് യാത്രചെയ്യുന്ന ബസ്് പറക്കും തളിക പാട്ടും വെച്ചായിരുന്നു യാത്ര. ബസിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഏറെ വിവാദവുമായി. അതോടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കല്ല്യാണ ഓട്ടത്തിനായി വാടകയ്ക്ക് നല്‍കിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയായിരുന്നു. വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ എത്തി കോതമംഗലം ജോയിന്റ് ആര്‍ടിഒ ഷോയ് വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ ബസ് പരിശോധിച്ച് കേസെടുക്കുകയായിരുന്നു. ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിനോട് സംഭവത്തില്‍ വിശദീകരണവും തേടി. ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന്റെ ഇടതുവശത്ത് ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധമായിരുന്നു അലങ്കാരങ്ങള്‍. ബസ്സിന്റെ ഇരുവശങ്ങളിലെ അലങ്കാരങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കും വിധത്തിലായിരുന്നു എന്ന് കേസെടുത്ത ജോയിന്റ് ആര്‍ടിഒ ഷോ വര്‍ഗീസ് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് രമേശ് എന്നയാളാണ് കല്ല്യാണ ഓട്ടം ബുക്ക് ചെയ്തത്  

കേരളം

മീഡിയ വണ്ണിനോടും കൈരളിയോടും സംസാരിക്കില്ല'; മാധ്യമങ്ങള്‍ക്ക് 'വിലക്കു'മായി വീണ്ടും ഗവര്‍ണര്‍

കൊച്ചി: മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും കേഡർ മാധ്യമങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.  

കേരളം

'ഒഴിവുണ്ട് സഖാവേ'; മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് വിവാദത്തിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. ഒഴിവുകളിൽ സി.പി.എം പ്രവർത്തകരെ തിരുകി കയറ്റാനുള്ള ഭാഗമായാണ് കത്ത് എഴുതിയതെന്ന്  വ്യക്തമായി. 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്തയച്ചത്. ഉദ്യോഗാർഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഴുത്തിൽ അഭ്യർഥിക്കുന്നു. അതേസമയം, കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം  

കേരളം

ഭീഷണിയായി ചക്രവാതച്ചുഴി; 12 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് റിപ്പോർട്ട്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ നവംബർ 4 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം നവംബർ 9 തിയതിയോടെ ഒരു ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലവിലുണ്ട്. ചക്രവാതച്ചുഴിയുടെ ഭാഗമായി തെക്കൻ ആൻഡമാൻ കടൽവരെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ നവംബർ 4 മുതൽ നവംബർ 6 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി / മിന്നൽ / മഴക്കും സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.  മഴ മുന്നറിയിപ്പ് നൽകിയെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച (08-11-2022) തെക്ക് - പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.