വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും: വി എൻ വാസവൻ.

കോട്ടയം: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ജനങ്ങൾക്ക് നൽകികൊണ്ടിരുന്ന സബ്‌സിഡികൾ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് വൻകിടക്കാർക്ക് വേണ്ടിയുള്ള വില വർദ്ധനവാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയത് സാധാരണ ജനങ്ങളെ വലയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.  വില വർധന താങ്ങാനാകാതെ  പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കൂടുതൽ ആളുകൾ പുറത്താകുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില  വില വർധിപ്പിച്ചത് ഹോട്ടൽ ബേക്കറി വ്യവസായ മേഖലയ്ക്ക് തിരിച്ചടി ആകും. ഇത് വില വർദ്ധനവിനും ഇടയാക്കും. ഭീമമായ വിലവർദ്ധന പിൻവിലിക്കാൻ കേന്ദ്രസർക്കാർ തയാറാവണം എന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് അർഹതപ്പെട്ട നികുതി വിഹിതങ്ങൾ അനുവദിക്കാതെ ഒരോ ന്യായങ്ങൾ കണ്ടത്തി സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചപ്പോൾ ക്ഷേമപെൻഷൻ നൽകാൻ രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതിനെ വിമർശിച്ചവർ ആരും ഇതുവരെ കേന്ദ്രസർക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയർത്തിക്കണ്ടില്ല എന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളിലെ ഈ ഇരട്ടത്താപ്പും ജനം തിരിച്ചറിയുന്നുണ്ട് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.  

കേരളം

സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാണെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും.

കേരളം

പുകയില്‍ മൂടി കൊച്ചി

എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ പുകഞ്ഞ് കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തില്‍ ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റാണ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.

കേരളം

വേനല്‍ കാലത്തെ തീപിടുത്തം, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നതുമൂലം തീപിടുത്തത്തിനും സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ് തീപിടുത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപിടുത്തങ്ങള്‍മൂലം നിരവധി പേരാണ് പൊള്ളലേറ്റ് ചികിത്സ തേടുന്നത്. അല്‍പ്പം ശ്രദ്ധിച്ചാല്‍ പല തീപിടുത്തങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തമുണ്ടാകാതെയും പൊള്ളലേല്‍ക്കാതെയും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൂട് കാലമായതിനാല്‍ തീപിടുത്തം ഉണ്ടായാല്‍ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്നൊക്കെ തീപിടുത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും തീപിടുത്തമുണ്ടാകാതെ ശ്രദ്ധിക്കണം. തീപിടുത്തമുണ്ടായാല്‍ ചുവടെ നല്‍കിയിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ · തീപിടുത്തമുണ്ടായാല്‍ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്. · പ്രഥമ ശ്രുശ്രൂഷ നല്‍കി ചികിത്സ തേടണം. · തീ കൂടുതല്‍ പടരുമെന്നതിനാല്‍ പരിഭ്രമിച്ച് ഓടരുത്. · തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക. · അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. · അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ കുമിളകള്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. · നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍, ടൂത്ത്പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. · പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ബാന്‍ഡേജോ ഒട്ടിക്കരുത്. · വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കാരണവും ശ്വാസതടസം ഉണ്ടാകാം. · ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തിര ചികിത്സ വേണ്ടിവരും. · സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.

കേരളം

വെന്തുരുകി കേരളം; പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ്; ഇനിയും കടുക്കുമെന്ന് വിദഗ്ധര്‍

തിരു.: കേരളം കനത്ത ചൂടിലേയ്ക്ക്. സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തി.ഇത്തവണ ഫെബ്രുവരി മാസത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. അതേസമയം, രാത്രി നേരിയ തണുപ്പുണ്ട്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റി- സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കടുത്ത വേനല്‍ മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെയാകും. മാര്‍ച്ച്‌ 15നും ഏപ്രില്‍ 15നും ഇടയില്‍ സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യമോ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാലും കൊടുംചൂടിന് കാര്യമായ ശമനമുണ്ടായേക്കില്ല. മാര്‍ച്ച്‌ അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ അവസ്ഥകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇത് മണ്‍സൂണിനെയും ബാധിച്ചേക്കും. നമ്മുടെ ജലസ്രോതസ്സുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങിയിട്ടുണ്ട്.

കേരളം

സിനിമാലയിലൂടെ വന്ന് കുട്ടിപ്പട്ടാളത്തെ കീഴടക്കിയ നടി സുബി സുരേഷിന്റെ സംസ്ക്കാരം നാളെ ചേരാനല്ലൂരിൽ

കൊച്ചി:അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം. ഇത് സംബന്ധിച്ച് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേശ് പിഷാരടി കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പങ്കുവച്ചു. പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവും. ഇപ്പോഴത്തെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൌതികശരീരം വീട്ടില്‍ എത്തിച്ച് അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനം. രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേശ് പിഷാരടി പറഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി. സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.    

കേരളം

നടി സുബി സുരേഷ് അന്തരിച്ചു

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജുകളിലുമായി നിരവധി വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയായിരുന്നു സുബി. കോമഡി സ്‌കിറ്റുകള്‍ ചെയ്യുന്ന വനിത എന്ന നിലയില്‍ വളരെ പെട്ടെന്ന് പ്രശസ്തി നേടി. കൈരളി ടിവിയിലെ നിരവധി പരിപാടികളില്‍ അവതാരകയായും അഭിനേത്രിയായും സുബി എത്തിയിരുന്നു. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റേജില്‍ തിളങ്ങിയ സുബി പിന്നീട് സിനിമയിലുമെത്തി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബന്‍ഡ്സ്,101 വെഡിംങ്ങ് തുടങ്ങി ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്. സ്‌കൂള്‍ പഠനകാലത്തുതന്നെ നൃത്തം പഠിക്കാന്‍ തുടങ്ങി. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മിനിസ്‌ക്രീനിലെത്തിയ താരം അതിവേഗം ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. അതിനിടെയിലാണ് കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായത്. നാളെ രാവിലെ 10 മുതൽ 2 വരെ വരാപ്പുഴയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കരിക്കും.

കേരളം

ജമ്മു കാശ്മീരില്‍ ഭൂചലനം

ജമ്മു കാശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായെന്ന് സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.പുലര്‍ച്ചെ 5:15നാണ് ഭൂചലനമുണ്ടായത് . കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തില്‍ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.