വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കേരളകൗമുദി 115-ാം വാർഷികാഘോഷവും സ്റ്റീഫൻ ദേവസി ഷോയും ഏഴിന് പൂഞ്ഞാറിൽ

ഈരാറ്റുപേട്ട: കേരളകൗമുദി ദിനപ്പത്രത്തിന്റെ 115-ാം വാർഷികാഘോഷവും സ്റ്റീഫൻ ദേവസി ഷോയും 'ഈവ് 2 കെ26' മാർച്ച് ഏഴിന് വൈകിട്ട് അഞ്ചിന് പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ഇൻകം ടാക്സ് ഗോവ അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ ആമുഖ പ്രസംഗം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യപ്രസംഗം നടത്തും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് എന്നിവർ മുഖ്യാതിഥികളാകും.  ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല, ബ്ലോക്ക് പഞ്ചായത്തംഗം ക്ലിന്റ് അരീപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റും, പൂഞ്ഞാർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പാലാ ഡിവൈ.എസ്.പി കെ.സദൻ, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ, പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് പനയ്ക്കകുഴി, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ നന്ദകുമാർ രാമവർമ്മ എന്നിവർ സംസാരിക്കും. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, പ്രത്യേക ലേഖകൻ വി. ജയകുമാർ നന്ദിയും പറയും. തുടർന്ന് സ്റ്റീഫൻ ദേവസി ബാൻഡിന്റെ സംഗീത നിശ അരങ്ങേറും. ചടങ്ങിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്  മിനർവ മോഹൻ, ലയൺസ് ക്ലബ്‌ ഭാരവാഹികൾ, ടീം എമർജൻസി മണിമല ഈരാറ്റുപേട്ട യൂണിറ്റുകൾ, പെരിങ്ങുളം തണൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹികൾ എന്നിവരെ ആദരിക്കും.സീനിയർ മാനേജർ മാർക്കറ്റിംഗ് അജികുമാർ ടി, സർക്കുലേഷൻ അസി. മാനേജർ ലെനിൻ മോൻ, മാർക്കറ്റിംഗ് ഓഫിസർ എം.എം. ഷമീർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കേരളം

സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ; ജാഗ്രത നിർദേശിച്ച്‌ പൊലീസ്‌

കൊച്ചി: പ്രമുഖ വസ്‌ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന്‌  പൊലീസിന്റെ മുന്നറിയിപ്പ്‌. വസ്‌ത്രങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ്‌ പ്രചാരണം. സ‍ൗജന്യ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നു.  കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ്/ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന്‌ പൊലീസ്‌ പറയുന്നു. യഥാർഥ വെബ്സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോർത്തുന്ന സൈബർ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ്‌ വ്യക്തമാക്കി. ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങൾ നൽകുന്നതും അപകടമാണ്. വ്യാജ ലിങ്കുകളിൽ പ്രവേശിച്ചാൽ വൈറസോ മാൽവേറുകളോ ലിങ്ക് തുറക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണത്തിൽ കയറാം. വിവരങ്ങൾ നൽകുന്ന ഉടൻ തട്ടിപ്പുകാർ ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്‌. തട്ടിപ്പ് ലിങ്കുകളാണെങ്കിൽ ചിലപ്പോൾ കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോൾ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.ലിങ്ക് തുറന്നിട്ടുണ്ടെങ്കിൽ ഫോണിൽ മാൽവെയറുകൾ ഇൻസ്‌റ്റാൾ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കിൽനിന്ന്‌ പണം പിൻവലിക്കുകയോ അതിന്‌ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന്‌ വിധേയനായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട്‌ പരാതി രജിസ്‌റ്റർ ചെയ്യണമെന്നും പൊലീസ്‌ അറിയിച്ചു.

കേരളം

നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. കോഴിക്കോട്/നെടുമ്പാശേരി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.

കേരളം

വയനാട്ടിൽ മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന്

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വെെകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. പ്രിയങ്കാ ഗാന്ധി എംപിയാണ് ചടങ്ങില്‍ മുഖ്യ അതിഥി. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്‍റെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിംഗ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്.  

കേരളം

കേരള' ഇനി 'കേരളം'; സംസ്ഥാന നാമമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതില്‍ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ അംഗീകാരം നല്‍കിയതായി അറിയിച്ചു. സംസ്ഥാന നാമമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം 2024 ജൂണ്‍ 24നു കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. 2023ല്‍ പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച ചില സാങ്കേതിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പ്രമേയമാണ് പിന്നീട് വീണ്ടും നിയമസഭ അംഗീകരിച്ചത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ പേരുമാറ്റം ഔദ്യോഗികമായി നിലവില്‍ വരൂ. ഇതിനായി പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ടെന്നാണ് നിയമനടപടി. ബില്ല് പാസായാല്‍ സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളിലും 'കേരളം' എന്നായിരിക്കും രേഖപ്പെടുത്തുക

കേരളം

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി 40 വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയില്‍ നാല് വര്‍ഷത്തെ വര്‍ദ്ധനവ് വരുത്തി. ജനറല്‍ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി. ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 43 വയസ്സുവരെയും എസ്സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷിക്കാം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിഎസ്സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.   

കേരളം

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റമദാനെ വരവേറ്റ് വിശ്വാസി സമൂഹം

ഈരാറ്റുപേട്ട :ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേൽക്കാൻ വിപണി സജീവമായിക്കഴിഞ്ഞു ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും. ഇസ്ലാം മത വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിലാണ്. പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമദാന്‍. ഖുറാന്‍ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഈ പുണ്യമാസം.

കേരളം

ആലിൻ ഷെറിന് സംസ്ഥാന സർക്കാരിൻ്റെ ആദരവ്; സംസ്കാരം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും ആലിൻ ഷെറിൻ്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെഅര്‍ധരാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൂര്‍ത്തിയായിരുന്നു.