വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം ; സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണിയ്ക്ക് ജില്ലയിൽ തുടക്കമായി.   തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും മന്ത്രി നടത്തി. സപ്ലൈകോ മേഖലാ മാനേജർ ആർ. ബോബൻ, ജില്ലാ സപ്ലൈ ഓഫീസർ ബി. സജിനി, മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. സന്തോഷ് കേശവനാഥ്, പി.കെ. ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, ടോമി വേദഗിരി എന്നിവർ പങ്കെടുത്തു. ക്രിസ്മസിനോടനുബന്ധിച്ചുള്ള 'സാന്‍റാ ഓഫർ' ആണ് വിപണിയുടെ പ്രധാന ആകർഷണം. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ തുടങ്ങിയ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ 667 രൂപയുടെ സാന്‍റാ കിറ്റ് 500 രൂപയ്ക്കാണ് വിപണിയിലുള്ളത്. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില (നോൺ സബ്‌സിഡി വില ബ്രായ്ക്കറ്റിൽ): മട്ട അരി- 33 (41),ജയ അരി- 33 (42),പഞ്ചസാര- 35 (44), വൻപയർ- 68 (84), ചെറുപയർ- 85 (108),ഉഴുന്ന്- 87(110),തുവര പരിപ്പ്- 85 (102),മല്ലി- 41(57). ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് ലഭ്യമാണ്. ജനുവരി ഒന്നു വരെ നീളുന്ന ഫെയറിന്‍റെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെയാണ്.

കേരളം

'ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ'; ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി

ക്രിസ്മസ് - നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ ജാഗ്രതാനിര്‍ദേശം. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക. വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്. വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും ആനന്ദഭരിതമായ ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

കേരളം

എസ്.ഐ.ആർ: കരട് വോട്ടര്‍ പട്ടിക നാളെ; ജനുവരി 22 വരെ പരാതികള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയുടെ കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ വോട്ടര്‍മാര്‍ക്ക് അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. ഓരോ ആവശ്യത്തിനും പ്രത്യേകം ഫോം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6, എന്‍ഐആര്‍ പൗരന്മാര്‍ക്കായി ഫോം 6A, പേര് നീക്കുന്നതിന് ഫോം 7, തിരുത്തലുകള്‍ വരുത്തുന്നതിനോ താമസ സ്ഥലം മാറ്റത്തിനോ ഫോം 8 ഉപയോഗിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കും. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍, അതിന്‍റെ തീരുമാനത്തെക്കുറിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിന് ഒന്നാം അപ്പീല്‍ നല്‍കാം. അതിന്‌ ശേഷവും തൃപ്തികരമല്ലെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് 30 ദിവസത്തിനുള്ളില്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടൊപ്പം, മരണപ്പെട്ടവരായി പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പലരും ജീവനോടെ തുടരുന്നുവെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം കൃത്യമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ എത്തുന്ന വോട്ടര്‍മാര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അവധിക്കാലത്തെത്തുന്നവരില്‍ ചിലരെ കണ്ടെത്താനായില്ലെന്നാണ് എഎസ്ഡി പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളം

അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  

കേരളം

പ്രതിമാസം 1000 രൂപ ധനസഹായം: സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

കേരളം

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: രണ്ട് സംഭവങ്ങളിലും കർശന നടപടിയെന്ന് മന്ത്രി

കോട്ടയം :വിദ്യാലയങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ശാരീരിക പീഡനങ്ങൾക്കെതിരെ സർക്കാർ 'സീറോ ടോളറൻസ്' നയമാണ് സ്വീകരിക്കുന്നത്. പഠനാന്തരീക്ഷം കുട്ടികൾക്ക് ഭയരഹിതവും സുരക്ഷിതവുമാകണം. എന്നാൽ, കൊല്ലം ചാത്തിനാംകുളത്തും ഈരാറ്റുപേട്ട കാരക്കാടും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും മർദ്ദനമേറ്റതായുള്ള വാർത്തകൾ അത്യന്തം ഗൗരവകരവും വേദനിപ്പിക്കുന്നതുമാണ്. ഈ രണ്ട് സംഭവങ്ങളിലും പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ:ഇവിടെ മൂന്നാം ക്ലാസ് വിദ്യാര്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂൾ:പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചുവെന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. കുട്ടിക്ക് തോളെല്ലിന് പരിക്കേറ്റെന്ന റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ , എ.ഇ.ഒ എന്നിവർ സ്‌കൂളിലും കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലും സന്ദർശനം നടത്തി. എയിഡഡ് വിദ്യാലയമായതിനാൽ, കുറ്റാരോപിതനായ അധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ് നൽകി. രണ്ട് സംഭവങ്ങളിലും വകുപ്പുതല നടപടികൾക്ക് പുറമെ, പോലീസ് നടത്തുന്ന അന്വേഷണത്തിനും വകുപ്പിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

കേരളം

അടിയന്തര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി,

കൊച്ചി  കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങൾ. വിമാനത്തിന്റെ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു.

കേരളം

പോറ്റിയെ കേറ്റിയെ പാരഡി ഗാനം, പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ച ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. ഗാനത്തിലെ പരാമർശങ്ങൾ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണോ എന്നും ഒരു കലാസൃഷ്ടി എന്ന നിലയിൽ ഇത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.