വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ അറിയിച്ചു. അന്തിമ പട്ടിക ഡിസംബർ 21നും കരട് വോട്ടർ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവം പ​രി​ഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിർദ്ദേശം നൽകിയിരുന്നു. എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോ​ഗിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. 

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ് : പരസ്യപ്രചാരണം നാളെ അവസാനിക്കും

പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും, വെല്ലുവിളികളും, ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും  പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.

കേരളം

സ്കൂൾ വിനോദയാത്രകൾ; നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം:സ്കൂൾ പഠനയാത്രകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ മാർഗനിർദേശങ്ങൾ പല സ്‌കൂളുകളും പാലിക്കുന്നില്ല എന്നും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയുള്ള സ്കൂൾ വിനോദ-പഠന യാത്രകൾ ഒഴിവാക്കണം എന്ന നിർദ്ദേശം നിലവിലുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. സ്‌കൂൾ ടൂർ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. കുട്ടികളുടെ ജീവൻ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല.   വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ എങ്കിലും ഈടാക്കുന്നുണ്ടെന്ന പരാതികൾ ഉണ്ട്.എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചിലവുകൾ പുനർനിശ്ചയിക്കണം.പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം സ്‌കൂളുകളിൽ ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്രാ ബസ് പാലാ-തൊടുപുഴ റൂട്ടിൽ അപകടത്തിൽപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല എന്നത് ആശ്വാസകരമാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.  

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ് :ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ      എ ഷാജഹാൻ നിർദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗൺസ്‌മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. അനുവദനീയമായ സമയപരിധിയ്ക്ക് മുൻപോ ശേഷമോ ഉള്ള അനൗൺസ്‌മെന്റുകൾ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങൾ ഉൾപ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ശബ്ദപ്രചാരണം പൂർണമായും ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ. സ്ഥാനാർത്ഥികളെ സ്വീകരിക്കുമ്പോൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് ലൈസൻസ് ആവശ്യമാണ്.പ്രചാരണ പ്രവർത്തനങ്ങളിൽ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊർജ്ജിതമാക്കാനും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദേശം നൽകി.  

കേരളം

വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍

ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് - എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്.   വോട്ട് ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള രേഖകള്‍   ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് പാസ്പോര്‍ട്ട് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി. കാര്‍ഡ്) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവരുടെ തൊഴില്‍സ്ഥാപനങ്ങളില്‍  നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ (Service Identity Cards) ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ് ബുക്കുകള്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് എന്‍.പി.ആര്‍.- ആര്‍.ജി.ഐ. നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ് പെന്‍ഷന്‍ രേഖ എം.പി./എം.എല്‍.എ./ എം.എല്‍.സി.മാര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്   ഈ 13 രേഖകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്താം.

കേരളം

തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പൊതു അവധി.. തദ്ദേശ തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളിൽ 9,11 തിയ്യതികളിലായിരിക്കും പൊതു അവധി.

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്, വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നി‍ർദ്ദേശം നല്‍കിയിരുന്നു.

കേരളം

മുഖ്യമന്ത്രിക്ക് പുത്തന്‍ കാര്‍; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ കാര്‍ വരുന്നു. വാഹനം വാങ്ങാന്‍ 1.10 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. രണ്ട് വാഹനങ്ങൾ വാങ്ങാനാണ് ഈ തുക. നിലവില്‍ കിയ കാര്‍ണിവല്‍ വാഹനത്തിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.  2022 ലാണ് അവസാനമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ വണ്ടികളെത്തിയത്. അന്ന് 33.30 ലക്ഷം രൂപയോളം മുടക്കിയാണ് കാർണിവലിന്റെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസാണ് വാങ്ങിയത്.  മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയര്‍ കാറും വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയതോടെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നിരുന്നു. 33.31 ലക്ഷം രൂപയാണ് കാര്‍ണിവലിന്‍റെ ചെലവ്.

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പോലീസിന് സാധ്യമാകത്തക്കവിധം പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയോ സ്ഥാനാർത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണം. തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും, സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തുവാൻ പാടില്ല. ഒരു കക്ഷിയുടെ ചുവർപരസ്യങ്ങൾ മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്.യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം. ഇവയിൽ നിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ അതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ്. പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത്  ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. തിരഞ്ഞെടുപ്പ് വേളയിൽ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്.യോഗങ്ങൾ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി, അനുവദനീയമായ ശബ്ദത്തിൽ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിക്കാവൂ.ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിക്കുകയും ആവശ്യമായ പോലീസ് ക്രമീകരണങ്ങൾക്കായി അതത് പ്രദേശത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കേണ്ടതുമാണ്.ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളിൽ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകൾ പ്രാബല്യത്തിൽ ഉണ്ടോ എന്ന് സംഘാടകർ പരിശോധിക്കുകയും ഈ നിയന്ത്രണങ്ങൾ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്കിയിട്ടില്ലെങ്കിൽ അവ കൃത്യമായി പാലിക്കുകയും വേണം. വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിൽ ജാഥ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം. ജാഥ വളരെ ദൈർഘ്യമേറിയതാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണം.ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടുകയും ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പോലീസിന്റെ സഹായം തേടാവുന്നതാണ്. ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ ജാഥയിൽ കൊണ്ട് പോകുന്നത് ഒഴിവാക്കുവാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങൾ നടത്തുന്നതും കുറ്റകരമാണ്.  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സമാധാനപൂർണ്ണമായിരിക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും അതീവ ജാഗ്രത പുലർത്തണമെന്നും  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു.