വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പൂജ ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: പൂജ ബമ്പര്‍ നറുക്കെടുത്തു. JD 545542 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും. JA 838734 JB 124349 JC 385583 JD 676775 JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ ഇവയാണ്, JA 399845 JB 661634 JC 175464 JD 549209 JE 264942 JA 369495 JB 556571 JC 732838 JD 354656 JE 824957 നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് പൂജ ബംബർ ജേതാക്കളെ കാത്തിരിക്കുന്നത്.

കേരളം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (22/11/2025) മുതൽ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കേരളം

*‘ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടു​ക്കേണ്ട’ -ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈകോടതി

കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈകോടതി. കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി ആവശ്യപ്പെട്ടത്. വ്ലോഗർമാർ ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങൾക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവർ ചൂണ്ടിക്കാട്ടി. ഉടമകളോ വ്ലോഗർമാരോ യൂട്യൂബ് പോലുള്ള ഓൺലൈൻ വിഡിയോ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത ഇത്തരം വിഡിയോകൾ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ചരക്ക് ലോറികളിൽ പോലും വ്ലോഗർമാർ ഡ്രൈവറുടെ ക്യാബിനിനുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി.ഡി.ജെ ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, പാസഞ്ചർ കമ്പാർട്ടുമെന്റിനുള്ളിലെ മൾട്ടി-കളർ എൽഇഡി ലൈറ്റുകൾ, ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങൾ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇൻവെർട്ടറും ഒന്നിലധികം ബാറ്ററികളും കോൺട്രാക്ട് കാരിയേജുകളുടെ ലഗേജ് കമ്പാർട്ടുമെന്റിനുള്ളിൽ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളും ബസ് ബോഡി കോഡും ലംഘിക്കുന്നത് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയാകും. ഇത്തരം കോൺട്രാക്ട് കാരിയേജുകൾ, സ്റ്റേജ് കാരിയേജുകൾ, മറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്‌ക്കെതിരെ പിഴ ചുമത്താൻ നടപടിയെടുക്കണം. . ഇത്തരം വാഹനങ്ങളുടെ വ്യാപകമായ ഉപയോഗം യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത പ്രമോഷണൽ വിഡിയോകളിൽ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി

കേരളം

വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾക്കും അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാർഗനിർദേശങ്ങൾക്ക് വിധേയവുമായിരിക്കണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ ആറ് മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവർത്തനം നടത്തേണ്ടത്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർഥികളുടെയോ പ്രതിപക്ഷപാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല. കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാൻ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല. പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങൾ ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് മോണിറ്റർ ചെയ്ത് നടപടി എടുക്കും. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് വരെ മാത്രമെ പാടുളളൂ. സ്ഥാനാർഥിയുടെ ചെലവ് കണക്ക് നൽകണം   സ്ഥാനാർഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും. സ്ഥാനാർഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 1,50,000 രൂപയുമാണ്. കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ സ്ഥാനാർഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കും.

കേരളം

എസ്ഐആര്‍; എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ സമയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ സമയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍. ഡിസംബര്‍ നാലിനകം പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. എസ്‌ഐആറിനെതിരായ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഫോം അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. അതേസമയം, എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. തദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആറും തദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയില്‍ ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബര്‍ 21 വരെ നിര്‍ത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ നില്‍ക്കേ ധൃതിപ്പെട്ട് എസ്ഐആര്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്ഐആര്‍ തിരക്കിട്ട് നടപ്പാക്കുന്നതിനു പിന്നില്‍ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ജോലി സമ്മര്‍ദം മൂലം അനീഷ് ജോര്‍ജെന്ന ബിഎല്‍ഒ ജീവനൊടുക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സര്‍വീസ് സംഘടനകള്‍. വിഷയത്തെ നിയമപരമായി നേരിടാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം.

കേരളം

എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം; സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്.എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്.എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം.

കേരളം

*ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  

കേരളം

വാഗമണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി.

വാഗമൺ: ഇടുക്കി വാഗമണ്ണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെടുത്തു. കോഴിക്കോട് റഹ്മാൻ ബസാർ സ്വദേശി മുഹമ്മദ് ഫവാസ്, ഫറോക്ക് സ്വദേശി ശ്രാവൺ താര എന്നിവരാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി പീരുമേട് എക്സൈസിൻറെ പിടിയിലായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗമൺ ഭാഗത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തുകയായായിരുന്നു. ഈ സമയത്താണ് മുഹമ്മദ് ഫവാസും ശ്രാവൺ താരയും കാറിലെത്തിയത്. പരിശോധനയിൽ വാഹനത്തിൽ നിന്നും 47 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വാഗമണ്ണിലെ റിസോർട്ടിൽ മുറിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാമോളം ഹാഷിഷ് ഓയിലും 3,75,000 രൂപയും അഞ്ച് മൊബൈൽ ഫോണുകളും പിടികൂടി. പിടികൂടിയ പണം മയക്കു മരുന്ന കച്ചവടത്തിൽ നിന്നും ലഭിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഫവാസിനെ 2021 ൽ 83 ഗ്രാം എംഡിഎംഎയുമായി എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു.   മറ്റ് സ്ഥലങ്ങളിലും ഇയാൾക്കെതിരെ മയക്കു മരുന്ന് കേസ് ഉണ്ടെന്ന് എക്സൈസ് പഞ്ഞു. ശ്രാവൺതാരയുടെ ഭർത്താവ് ശ്രീമോനും ഫവാസും ചേർന്നാണ് രസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പൊലീസ് പിടികൂടിയിരുന്നു. തങ്ങളെയും പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയന്നാണ് ഇരുവരും വാഗമണ്ണിലേക്ക് കടന്നത്. സംസ്ഥാനത്ത് വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്