എംവിഡിയും പൊലീസും ഒരുമിച്ചിറങ്ങുന്നു, നാല് കാര്യങ്ങള്‍ തെറ്റിച്ചാല്‍ പിഴയും കര്‍ശന നടപടിയും
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ,റോഡ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ,പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രികാലങ്ങളില്‍ ഇന്ന് മുതല്‍ ആരംഭിക്കും. അപകട സ്‌പോട്ടുകളില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. പല സ്ഥലത്തും റോഡുകള്‍ക്ക് വീതി കുറവുണ്ട്. റോഡുകളിലെ നിരീക്ഷണ ക്യാമറകള്‍ പൂർണമായും പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തില്‍ ശരിയാക്കാൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകട മേഖലയില്‍ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കും. ബോധവല്‍ക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകള്‍ സ്ഥാപിക്കാത്ത റോഡുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നത്. വാഹനാപകടങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന ട്രാഫിക്ക്, പൊലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അതിവേഗത്തില്‍ പഠിച്ച് നടപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ബ്ളാക്ക് സ്‌പോട്ടുകളില്‍ പൊലീസ് സഹായത്തോടെ പരിശോധന നടത്തും.