വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു.കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞി രണ്ട് വർഷം മുൻപ് മുൻ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നൽകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. തോമസ് ഐസക്കിന്‌ നോട്ടീസ് ലഭിച്ചത് രണ്ട് തവണയാണ്. എന്നാൽ ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.സി.എ.ജി. റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. ചട്ടങ്ങൾ പാലിച്ചാണ് ബോണ്ട്‌ വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുവാദം.റിസർവ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു. മൂന്ന് വർഷത്തെ അന്വേഷമണത്തിനൊടുവിലാണ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ്.

കേരളം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ചനടത്തിയിരുന്നു. ചർച്ചയില്‍ കെ.പി.സി.സി സെക്രട്ടറി എം.കെ. റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. കാഴ്ചപരിമിധി, പ്രായാധിക്യം മൂലമുള്ള അവശതകള്‍ തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ സാധിക്കാത്തതിനാല്‍ ഇവർക്ക് 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം തേടാനാകും. ഇവരെ വോട്ടിംഗ് കംപാർട്ടുമെന്റിലേക്ക് ഒപ്പം കൊണ്ടുപോകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സഹായിക്ക് മറ്റൊരാളെ ഇത്തരത്തില്‍ സഹായിക്കാൻ സാധിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേദിവസം മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും നിർദ്ദിഷ്‌ട ഫോമിലൂടെ സഹായി പ്രിസൈഡിംഗ് ഓഫീസർക്ക് ഉറപ്പ് നല്‍കണം. ഈ ഫോം പ്രത്യേക കവറിലിട്ട് പ്രിസൈഡിംഗ് ഓഫീസർ വരണാധികാരിക്ക് നല്‍കും. എന്നാല്‍ വോട്ടർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ സഹായിക്ക് വോട്ട് ചെയ്യാനുള്ള അനുമതി നല്‍കൂ. എന്നാല്‍ സ്ഥാനാർഥിക്കോ പോളിംഗ് ഏജന്റിനോ സഹായിയായി വോട്ട് ചെയ്യാനുള്ള അനുമതിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഴ്‌ച പരിമിധിയുള്ള വോട്ടർക്ക് സ്വയം വോട്ട് രേഖപ്പെടുത്താൻ സാധിക്കും വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലത് ഭാഗത്ത് ബ്രെയ്‍ലി ലിപി ആലേഖനം ചെയ്‌തിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശാരീരിക പരിമിതികള്‍, പ്രായാധിക്യം, രോഗബാധ തുടങ്ങിയവയുള്ള വോട്ടർമാർക്ക് ക്യൂ ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ പ്രവേശിച്ച്‌ വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കേരളം

എസ്ഐആര്‍; കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു. ഇതുവരെ 1,88,18,128 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 67.57 ശതമാനമാണിത്. പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങുന്നതിനുള്ള കലക്ഷൻ ഹബുകൾ ഇന്നും പ്രവർത്തിക്കും. ജില്ലാ തല കളക്ഷൻ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർക്കായി 'SIR ജോയത്തോൺ' എന്ന പേരിൽ പുതിയ ക്യാമ്പയിനും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചു.തുടർച്ചയായി ജോലി ചെയ്യുമ്പോഴുള്ള വിരസത ഒഴിവാക്കുന്നതിന് ഇടവേളകളിൽ കലാ-കായികേതര പരിപാടികൾ സംഘടിപ്പിക്കുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. അതേസമയം ആഴ്ചയിലൊരിക്കൽ കമ്മീഷൻ വിളിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് ചേരും. കഴിഞ്ഞ യോഗങ്ങളിൽ പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉണ്ടായ പുരോഗതി ചർച്ചയാകും.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ അവസാന ഘട്ടത്തിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നു. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ പൂർത്തിയായി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിക്കുന്നുണ്ട്. വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 50,607 കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റ് യൂണിറ്റുകളുമാണ് ഇത്തവണ ആകെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നലെ മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി തുടങ്ങി. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി നൽകാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു

കേരളം

വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇന്ന് മുതൽ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ജില്ലയിൽ ശനിയാഴ്ച (നവംബർ 29) ആരംഭിക്കും. ഡിസംബർ ഒന്നോടെ പൂർത്തിയാകും. ഏറ്റുമാനൂർ സത്രം വെയർ ഹൗസിലാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ബ്ലോക്ക്, മുൻസിപ്പൽ റിട്ടേണിംഗ് ഓഫീസർമാർക്കാണ് വോട്ടിങ് യന്ത്രങ്ങൾ കൈമാറുന്നത്. ജില്ലയിലെ 11 ബ്‌ളോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ-സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലെത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പുദിവസത്തിന്റെ തലേന്നാണ് പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറുന്നത്. 5775 ബാലറ്റ് യൂണിറ്റുകളും 1925 കൺട്രോൾ യൂണിറ്റുകളുമായി ആകെ 7700 വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയിൽ ആവശ്യമായിട്ടുള്ളത്.ഏറ്റുമാനൂർ, ചങ്ങനാശേരി നഗരസഭകൾ, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളാണ് ശനിയാഴ്ച) വിതരണം ചെയ്യുന്നത്. നവംബർ 30ന് ഏറ്റുമാനൂർ, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകൾ, കോട്ടയം, ഈരാറ്റുപേട്ട നഗരസഭകൾ; ഡിസംബർ ഒന്നിന് പാലാ, വൈക്കം നഗരസഭകൾ; വാഴൂർ, മാടപ്പള്ളി, ഉഴവൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കു വിതരണം നടക്കും.

കേരളം

സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴയും; നടപടി കർശനമാക്കി ഗതാഗത വകുപ്പ്

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശ‌നമാക്കാനൊരുങ്ങി എംവിഡി. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് റോഡപകടത്തിൽ മരിച്ചതെന്ന് ​ഗതാ​ഗത കമ്മീഷണർ വ്യക്തമാക്കി. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു.  

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി.ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്.അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

കേരളം

ശക്തമായ നീരൊഴുക്ക്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; മുന്നറിയിപ്പ്

തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്. വെള്ളം കൊണ്ടുപോകുന്നതു തമിഴ്‌നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം. 19നു ജലനിരപ്പ് 133.75 അടിയായിരുന്നു. 20ന് 135 അടിയായി ഉയര്‍ന്നു.24നു ജലനിരപ്പ് 138.65 അടിയായി വര്‍ധിച്ചതോടെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ല്‍ എത്തിയപ്പോള്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും 138ല്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും. അതേ സമയം തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴും മുന്നണികൾ വിമത സ്ഥാനാർത്ഥികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവസാനഘട്ട ചർച്ച നടത്തി 24ന് മുമ്പ് ഇവരുടെ നാമനിർദ്ദേശപത്രിക പിൻവലിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ.