വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ വെച്ച് ഫെബ്രുവരി മാസത്തിലും പിരിക്കും

വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.  

കേരളം

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30, 31 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ    സ്മൃതി സാഹിത്യം, നിർമിത ബുദ്ധി, ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം, പുതിയ ലോകത്തിൻ്റെ നിഗൂഡമേഖലകൾ എന്നിവയെ അടയാളപ്പെടുത്തുന്നു.ഐ സി എസ് എസ് ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്) സ്പോൺസർ ചെയ്യുന്ന സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം നാളെ രാവിലെ 9:30 ന്  കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും. കോളേജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ആക്ടിങ്ങ് വൈസ് ചാൻസിലറും എമെരിറ്റസ് പ്രൊഫസറുമായ ജോസഫ് ദൊരൈ രാജ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി വിവിധ മാനവിക വിഷയങ്ങളെ അധികരിച്ച് ഫുൾബ്രൈറ്റ് സ്കോളേഴ്സ് ' ഉൾപ്പടെയുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളും ഉൾപ്പടെ നൂറിൽപ്പരം പ്രബന്ധാവതരണങ്ങൾ നടത്തപ്പെടുമെന്ന് വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ സി. മഞ്‌ജു എലിസബത്ത് കുരുവിള ,  ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ , ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യൻ, ദേശീയ സെമിനാർ കൺവീനർമാരായ ഡോ റോസ്മേരി ഫിലിപ്പ്, മിസ് ശ്രുതി കാതറിൻ തോമസ് എന്നിവർ അറിയിച്ചു.

കേരളം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 2 °C മുതൽ 3 °C വരെ താപനില ഉയരും

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

കേരളം

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് പൂർണതോതിൽ തുറന്നു പ്രവർത്തിക്കും. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കും. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക വ്യാപാരികൾക്ക് ഇന്നോ നാളെയോ കൈമാറും. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെ റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ശമ്പള പരിഷ്കരണത്തിന്‍റെ കാര്യത്തിൽ മാർച്ച് മാസത്തോടെ അന്തിമ തീരുമാനമെടുക്കാം എന്നാണ് മന്ത്രി വ്യാപാരികൾക്ക് നൽകിയ ഉറപ്പ്. അതേസമയം രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. 14,014 റേഷൻ കടകളാണ് കേരളത്തിൽ ഉള്ളത്. ജനുവരി മാസത്തെ 60 ശതമാനത്തോളം റേഷൻ വിതരണം പൂർത്തിയായിട്ടുണ്ട്. ആർക്കെങ്കിലും ഈ മാസത്തെ റേഷൻ ലഭിക്കാതെ വന്നാൽ അടുത്തമാസം നൽകാനുള്ള ക്രമീകരണവും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.  

കേരളം

സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ

സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡ‍ി​ഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നിൽ കോട്ടയമാണ്. ഉയർന്ന ചൂട് സൂര്യാഘാതം സൂര്യധപം നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. വ്യാഴം ,വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.  

കേരളം

റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാല സമരം

റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന്‍റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.  മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാട്. ശമ്പളം വർധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷൻ വ്യാപാരികൾ സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു. ശമ്പള പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ സർക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മർദ്ദത്തിലാക്കാനാണ് റേഷൻ വ്യാപാരികളുടെ നീക്കം

കേരളം

*തൊടുപുഴയില്‍ കാര്‍ കത്തിനശിച്ച് അപകടം, ഒരാൾ വെന്തുമരിച്ചു

ഇടുക്കി: തൊടുപുഴയില്‍ കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയുടെ മൃതദേഹം കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത് സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കാര്‍ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു

കേരളം

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് തടയാൻ പുതിയ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി പുതിയ നടപടി. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നതാണ് പുതിയ ഉത്തരവ്.പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനി മുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.