വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല.വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കില്ല. 48 മണിക്കൂര്‍ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇന്ന് വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടന്‍ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

കേരളം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് (Silence Period) പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ അല്ലെങ്കിൽ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷൻ, സിനിമ അല്ലെങ്കിൽ മറ്റ് സമാന ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. റേഡിയോ വഴിയുള്ള പ്രചാരണങ്ങൾക്കും ഈ നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി ആവശ്യമാണ്. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

കേരളം

വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്, കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം

പതിനാറാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. നാളെ പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണമായിരിക്കും. വ്യാഴാഴ്ച വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി ആരെ വാഴ്ത്തണമെന്ന വിധിയെഴുതും. പിന്നെ നീണ്ട കാത്തിരിപ്പാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ. പ്രഖ്യാപനം വന്ന് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് എത്തിയതിനാൽ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മുൻകാലങ്ങളിൽ ലഭിച്ചത്ര സമയം ഇത്തവണ പ്രചാരണത്തിന് കിട്ടിയിട്ടില്ല. മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങളും പ്രചാരണ ഗോദയിൽ നിറഞ്ഞു. സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം, എസ്.ഡി.പി.ഐ ബന്ധം, ശബരിമല സ്വർണക്കൊള്ള, പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടങ്ങിയവ യു.ഡി.എഫ് ആയുധമാക്കി. എന്നാൽ വികസനവും ക്ഷേമവും പറഞ്ഞാണ് എൽ.ഡി.എഫ് തുടങ്ങിയത്. യു.ഡി.എഫ് ഭരണകാലത്തെ ഇരുണ്ടകാലമെന്നും അത് തിരിച്ചുവരരുത് എന്നുമുള്ള പ്രചാരണവും എൽ.ഡി.എഫ് നടത്തി. വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിന്റെ കണക്ക് പുറത്തുവിടാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളും ഇടതുമുന്നണി ആയുധമാക്കി.

കേരളം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍.ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

കേരളം

അവധിയില്ല; ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവുമായി കേന്ദ്ര സർക്കാർ

പാലാ: ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ്. അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധാർഹമാണ്. ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുനാൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷ ക്രമീകരിക്കുകയും അതുപോലെ പരിശീലനം തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് അങ്ങനെയറ്റം അപലപനീയമാണ്. ഇത് മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കുന്നതിനും ആണ്. ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി കത്തയച്ചു. രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആന്‍സമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സി എം ജോർജ്, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിന്‍ പുതിയടത്തുചാലിൽ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു. മത ന്യൂനപക്ഷങ്ങളുടെ ആഘോഷ ദിവസങ്ങൾ പ്രവൃത്തി ദിനങ്ങളാക്കിയും അന്നേ ദിവസം പരീക്ഷ പോലുള്ളവ സംഘടിപ്പിച്ചും വിദ്യാർഥികളേയും രക്ഷിതാക്കളേയും പ്രയാസത്തിലാക്കുന്ന നടപടികൾ കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ ഭാഗത്തുനിന്ന് വർധിച്ചുവരുന്ന പ്രവതണയാണ് രാജ്യത്തെങ്ങും ഇന്ന് ദൃശ്യമായിക്കൊണ്ടിരിക്കുന്നതെന്ന് വിവിധ ന്യൂനപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു.

കേരളം

കണ്ടും മിണ്ടിയും ഇരുന്നതിന് ഖജനാവിന് ചെലവ് 11,21,000 രൂപ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ രേഖ.അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പാണ് വിവരങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിപാടിക്കായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.കണ്ടും മിണ്ടിയും ഇരുവര്‍’ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. ക്ലിഫ് ഹൗസിലായിരുന്നു ഷൂട്ട് . രണ്ട് ദിവസം ഷൂട്ട് ചെയ്യാനെടുത്തു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. പി ആര്‍ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.

കേരളം

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കല്‍ എന്നിവയ്ക്കടക്കം നിരവധി ഇളവുകള്‍

ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ.അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്‌ ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വില്‍പ്പന നടക്കുമ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായി നിലവില്‍ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളില്‍ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകള്‍ക്കു പകരം വലിയ ഇടപാടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്.5 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള വാഹനം വാങ്ങിയാല്‍ മാത്രം പാൻ നമ്പർ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നല്‍കണമായിരുന്നു. പുതിയ വ്യവസ്‌ഥയില്‍ ഇരുചക്രവാഹനവും ഉള്‍പ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.പഴയ ആദായനികുതി സ്കീമില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിപ്പിച്ചു. നിലവില്‍ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവൻസിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വർധിപ്പിച്ചു. 2 കുട്ടികള്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ.ഹോട്ടല്‍/റസ്‌റ്ററന്റ്റ് ബില്‍, കണ്‍വൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി.ബാങ്കുകളിലെയും പോസ്‌റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കില്‍ നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാല്‍ മാത്രം പാൻ നല്‍കിയാല്‍ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനമായിരിക്കും.പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്കു മേല്‍ വാടക നല്‍കുന്നവർ നിർബന്ധമായും ഹൗസ് ഓണറുടെ പാൻ നമ്പർ നല്‍കിയിരിക്കണം. ഹൗസ് ഓണറുമായി വാടകക്കാരന് ബന്ധമുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.വീട്ടുവാടക അലവൻസുമായി (എച്ച്‌ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് ഇളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയും ഉള്‍പ്പെട്ടു. ഇതുവരെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങള്‍ക്കും 40% വരെയാണ് ഇളവ്.അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോള്‍ തന്നെ പാൻ നമ്പർ രേഖപ്പെടുത്താനുള്ള നീക്കം ആദായനികുതി വകുപ്പ് ഉപേക്ഷിച്ചു. ഒരു സാമ്പത്തിക വർഷം ആകെ 50,000 രൂപ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍ മാത്രം പാൻ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ‌ പുതിയ ചട്ടത്തിലും നിലനിർത്തി. കരടുചട്ടത്തില്‍ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ പാൻ നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തില്‍ നിലവിലുള്ളപോലെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: http://www.incometaxindia.gov.in

കേരളം

ഏപ്രിൽ 9ന് കേരളത്തിൽ പൊതുഅവധി: സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണം. വോട്ടുള്ള മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ടു ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.താൽക്കാലിക ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്കും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവില്‍.കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9നും വോട്ടെണ്ണൽ മെയ് നാലിനുമാണ്. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കിയുള്ളത്. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.