വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണ വിധേയനായ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.   മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ റിപ്പോർട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്നു. കേസിൽ ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കേരളം

സെന്‍ട്രല്‍ ജയിലുകളിലെ കൂലിയില്‍ വന്‍വര്‍ധനവ്

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ പ്രതിദിന വേതനം പത്ത് മടങ്ങോളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തൊഴിൽ വിഭാഗങ്ങളിലായി നിലവിലുണ്ടായിരുന്ന ആറ് വ്യത്യസ്ത വേതന ഘടനകൾ നിർത്തലാക്കി, രാജ്യത്തെ പൊതുമാനദണ്ഡമനുസരിച്ചുള്ള മൂന്ന് വിഭാഗങ്ങളായി ഏകീകരിച്ചാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതോടെ തടവുകാർക്ക് ലഭിക്കുന്ന പരമാവധി വേതനം 620 രൂപയായി ഉയർന്നു. പുതിയ നിരക്കുകൾ പ്രകാരം സ്‌കിൽഡ് ജോലികൾക്ക് 620 രൂപയും സെമി സ്‌കിൽഡ് ജോലികൾക്ക് 560 രൂപയും അൺ സ്‌കിൽഡ് ജോലികൾക്ക് 530 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ അൺ സ്‌കിൽഡ് വിഭാഗത്തിൽ പെട്ടവർക്ക് ലഭിച്ചിരുന്ന 63 രൂപയാണ് ഇപ്പോൾ 530 രൂപയായി വർദ്ധിച്ചത്. സമാനമായി 127 രൂപ ലഭിച്ചിരുന്നവർക്ക് 560 രൂപയും 152 രൂപ ലഭിച്ചിരുന്നവർക്ക് 620 രൂപയും ലഭിക്കും. 2018-ന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു വർദ്ധനവ് വരുത്തുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലെ ശിക്ഷാതടവുകാർ ഉൾപ്പെടെ മൂവായിരത്തിലധികം പേർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. തമിഴ്‌നാട്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജയിൽ വേതനം വളരെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. അന്തേവാസികളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമൂഹത്തിലേക്ക് മടങ്ങാൻ അവരെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് സർക്കാർ കരുതുന്നു. തടവുകാർക്ക് ലഭിക്കുന്ന ഈ തുക അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കോ ജയിലിലെ കാന്റീൻ ചിലവുകൾക്കോ ഉപയോഗിക്കാം. ഒരു ഭാഗം മോചനവിഹിതമായി നീക്കിവെക്കുന്നതിലൂടെ ശിക്ഷാ കാലാവധിക്ക് ശേഷം ഇവർക്ക് ഒരു സാമ്പത്തിക കരുതലായി ഇത് മാറും. ഇതോടൊപ്പം നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബ്ബർ ടാപ്പിങ്, കല്ലുവെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർക്ക് ഓണക്കാലത്ത് പ്രത്യേക ഇൻസെന്റീവ് നൽകുന്ന രീതി തുടരുമെന്നും അധികൃതർ അറിയിച്ചു. തടവുകാരുടെ അന്തസ്സ് ഉറപ്പാക്കാനും അധ്വാനത്തിന് അർഹമായ മൂല്യം നൽകാനുമാണ് ഈ പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ നിന്ന് മാറി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ അന്തേവാസികൾക്ക് ഈ സാമ്പത്തിക പിന്തുണ വലിയ സഹായമാകുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.

കേരളം

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍.ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളില്‍ നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സർക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എഎ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങള്‍ക്കാണ് മുൻഗണനാ കാർഡുകള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാർഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി ജിആർ അനില്‍ പറഞ്ഞു. പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈൻ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും. അർഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണമെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞു.

കേരളം

പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും; ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. പലരും പിഴകള്‍ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിര്‍ദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കില്‍ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.

കേരളം

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശച്ചു മകരവിളക്ക് സമയം 6 മുതൽ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകൾ ട്രൈപോടുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നൽകി.

കേരളം

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ മട്ടാഞ്ചേരിയിൽനിന്നും രണ്ട് തവണ കളമശ്ശേരിയിൽനിന്നും എം.എൽ.എ ആയിട്ടുണ്ട്. രണ്ട് തവണ മന്ത്രിയുമായിട്ടുണ്ട്.     

കേരളം

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന,

കേരളം നിയമസഭതെരഞ്ഞെടുപ്പിലേക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളിത്തിലെത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാറും, കമ്മീഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങൾ വിലയിരുത്തും. ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും. ഒറ്റഘട്ടമായി നടത്താനാണ് ആലോചന. അതേ സമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി. രേഖകൾ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങൾ (help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.   

കേരളം

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് 440 രൂപ കൂടി

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 440 രൂപ കൂടി 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയാണ് സ്വർണവില. ഇന്നലെ സ്വർണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വർധിച്ചത്. അമേരിക്ക- വെനസ്വേല സംഘർഷമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.