വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്, മെയ് 6ന് കേരളത്തിൽ ഹോട്ടലുകൾ അടച്ചിടും

കൊച്ചി:-പാചകവാതക വിലവർധനവിൽ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. മെയ് ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു. കടയടപ്പിന് മുന്നോടിയായി ജില്ലാതലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത്വ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയത്. 19 കി ഗ്രാം വാണിജ്യ സിലിണ്ടറിന് തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്. രാജ്യത്ത് നിലവിൽ പാചക വാതക ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലുള്ള കേന്ദ്ര നീക്കം ഹോട്ടലുടമകൾക്ക് തിരിച്ചടിയായേക്കും. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല എന്ന് വ്യക്തമാക്കി കേന്ദ്ര റിപ്പോർട്ട്. പശ്ചിമേഷ്യൻ യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം ഇരുട്ടടിയായി വില വർധിപ്പിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കേന്ദ്രം കൂട്ടുന്നത് . മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്.

കേരളം

കേരളം യുഡിഎഫിനെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

  കൊച്ചി: കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18 എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും CNN-News18 പ്രവചിക്കുന്നു. യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ഇന്ത്യാ ടുഡേ Axis My India പ്രവചനം. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും Axis My India പ്രവചിക്കുന്നു. എന്‍ഡിടിവിയുടെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിക്കുന്നു. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു. യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60മുതല്‍65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും Matrize പ്രവചിക്കുന്നു.

കേരളം

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും.ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിൽ വൈദ്യുതി ഉപയോ​ഗം നിയന്ത്രിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ആറ് മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോ​ഗം ഏറ്റവും കൂടുതൽ ഉള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾക്കനുസരിച്ച് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വൈദ്യുതി ഉപയോ​ഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക.

കേരളം

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രക്കൾ ഒഴിവാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ എല്ലാ സുരക്ഷ നിർദേശങ്ങളും കർശനമായി പാലിക്കണം പ്രതിസന്ധികൾ നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം. വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക. പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം. മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം. സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാം.

കേരളം

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോ​ഗത്തിൽ ധാരണ

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ ധാരണ. ആചാരപരമായ ആഘോഷം മാത്രമാകും ഉണ്ടാകുക. ചെറിയ രീതിയിൽ കുടമാറ്റം നടത്താനും ധാരണ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രാവിലെ അറിയിച്ചിരുന്നത്. എന്നാൽ ഉന്നതതല യോ​ഗത്തിൽ വെടിക്കെട്ട് വേണ്ടയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ആഘോഷങ്ങൾ മുറ പോലെ നടക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരെ മറക്കാൻ കഴിയില്ലെന്ന് സർക്കാർ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.കുടമാറ്റം 15 മിനിട്ട് മാത്രമാകും ഉണ്ടാവുക. മത്സര കുടമാറ്റം പേരിന് മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. ആനകളുടെ എണ്ണം കുറയ്ക്കില്ല. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ ഉണ്ടാകും. സാധാരണ 55 സെറ്റ് കുടകളാണ് മത്സരിച്ച ഇരു വിഭാഗവും ഉയർത്തുക. വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി പിന്മാറിയിരുന്നു. എന്നാൽ സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നായിരുന്നു പറമേക്കാവിന്റെ നിലപാട്. ഇതിലാണ് സർക്കാർ ഇടപെടലിലൂടെ മാറ്റം വന്നിരിക്കുന്നത്.

കേരളം

ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മുര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

കേരളം

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ , കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്.

കേരളം

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

ഏപ്രില്‍ 21 ചൊവാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.