വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കി. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ നല്‍കി. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. 607 സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശ്ശിക അടക്കം 35,089 രൂപ നല്‍കി. കായികമേഖലയിൽ അടിസ്ഥാനവികസനത്തിന് 5000 കോടിരൂപ ചെലവഴിച്ചു. ഇന്ത്യയിലെ ആകെ പിഎസ്സി നിയമനങ്ങളുടെ 60% വും കേരളത്തിലാണ്. മെഡിസെപ്പ് വഴി 2374 കോടി രൂപയുടെ 14 ലക്ഷം ക്ലൈമുകൾ ചെയ്തു. ലോകത്തിനൊപ്പം കേരളത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് നാം തെളിയിച്ചുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.വിസ്മയകരമായ വികസനം വിഴിഞ്ഞത്ത് നടപ്പാകുന്നു. ആ വികസനം മുന്നോട് കുതിക്കും. കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും ചേർത്തുപിടിച്ച സർക്കാരാണ്.കെഎസ്ആർടിസി ജീവനക്കാർ ഇന്ന് ശമ്പളം വാങ്ങുന്നത് ഒന്നാം തീയതിയാണ്. 3.92 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങി. ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഒന്നാമതാണ്. ഈ സർക്കാർ നെല്ലിന്റെ സംഭരണ വില 30 രൂപയായി ഉയർത്തി. റബറിന് 200 രൂപയാക്കി. സർക്കാരിന്റെ വലിയ നേട്ടമാണ് പവർകട്ട് ഇല്ലാത്ത കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം

സ്ത്രീധനം നൽകുന്നത് കുറ്റമല്ലാതാക്കണമെന്ന് നിയമപരിഷ്‌കരണ കമ്മിഷൻ, വിശദീകരണം നൽകാതെ കേന്ദ്രം

കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധനനിരോധന നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന ശുപാർശ കേരള നിയമപരിഷ്‌കരണ കമ്മിഷൻ നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാർശയിൽ പറയുന്നത്. സ്ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനിയായ ടെൽമി ജോളി നൽകിയ ഹർജിയിലാണ് നടപടി. എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രവരി 11-നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ സ്ത്രീധനനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹർജിക്കാരിയുടെ വാദം.

കേരളം

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സമ്പൂർണ ബജറ്റ് അവതരണത്തിൽ വികസന-ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.  അതേസമയം ബജറ്റിൽ ക്ഷേമ പെൻഷൻ വർധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നൽകുന്ന വിഷയമാണ്. ഇപ്പോൾ നൽകുന്ന 2000 രൂപ സാമൂഹ്യ ക്ഷേമപെൻഷൻ ഇനിയും ഉയർത്താനും നേരിട്ട് വലിയ തുകയിലേക്ക് ഉയർത്തുന്നതിന് പകരം ഓരോ വർഷവും നിശ്ചിത തുക വീതമുള്ള വർധന പരിഗണിക്കാനും സാധ്യതയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

കേരളം

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതക്ക് ജാമ്യമില്ല

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതിയായ വടകര മുട്ടുങ്ങലിലെ ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവുമെന്ന് പോലിസ് കോടതിയെ അറിയിച്ചു.സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്.

കേരളം

ച​ലാ​നു​ക​ൾ അ​ഞ്ചി​ൽ ക​വി​ഞ്ഞാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാഹ​ന വ​കു​പ്പ്

മോട്ടോർ വാഹന നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതിന് പിന്നാലെ ഈ നിയമങ്ങൾ കേരളത്തിലും കർശനമാക്കി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് ചലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കി നടപ്പാക്കാനൊരുങ്ങുന്നത്. ഒരു ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ ഈ പിഴയൊടുക്കിയിരിക്കണമെന്നതാണ് മോട്ടോർ വാഹന നിയമ ഭേദഗതിയിലെ സുപ്രധാന നിർദേശം. ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നതാണ് മോട്ടോർവാഹനച്ചട്ടത്തിലെ മറ്റൊരു സുപ്രധാന നിർദേശം. ലൈസൻസ് മൂന്നുമാസംവരെയാണ് സസ്‌പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഉൾപ്പെടുത്തില്ല. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേൾക്കാനുള്ള അവസരം നൽകണമെന്നും ചട്ടത്തിലുണ്ട്. ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയിൽ വാഹനം നിർത്തിയിടൽ, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്.അതിവേഗം, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റുബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്‌നൽ വെട്ടിക്കൽ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചിൽക്കൂടിയാൽ ഇനിമുതൽ നടപടിയെടുക്കും. നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ നിർബന്ധമായും ഇത് അടച്ചിരിക്കണമെന്നാണ് നിയമ ഭേദഗതിയിൽ നിർദേശിക്കുന്നത്. നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റമെന്നാണ് നിർദേശം. അതിനുശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ അത് തെളിയിക്കുകയോ വേണം. ഇതിന് തയാറായില്ലെങ്കിലാണ് ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയവ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിക്കുകയും പിഴ അടയ്ക്കാതെ ഇരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും. ഈ വാഹനങ്ങൾക്ക് പിന്നീട് നികുതി അടയ്ക്കുന്നത് ഒഴികെ വാഹൻ സൈറ്റിൽ വാഹനവുമായി ബന്ധപ്പെട്ട യാതൊരു സേവനങ്ങളും ലഭിക്കുകയില്ല. ആർസിയിലെ അഡ്രസ് മാറ്റൽ, ഉടമസ്ഥാവകാശം മാറൽ, വാഹനത്തിന്റെ തരം മാറ്റൽ, പെർമിറ്റ്, ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷൻ ക്യാൻസൽ ചെയ്യൽ തുടങ്ങിയുള്ള മറ്റ് സേവനങ്ങളും ഇത്തരം വാഹനങ്ങൾ നിഷേധിക്കപ്പെടും. നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങൾ, ഇത് അടയ്ക്കുന്നത് വരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനുള്ള അധികാരവും നിയമം നൽകുന്നുണ്ട്. നിയമ ലംഘനം നടന്നിട്ടുള്ള വാഹനത്തിന്റെ ഉടമയ്‌ക്കെതിരെയായിരിക്കും നിയമ നടപടികൾ സ്വീകരിക്കുക. നിയമലംഘനം നടന്ന സമയത്ത് വേറെ ആരെങ്കിലുമായിരുന്നു വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത വാഹനത്തിന്റെ ഉടമയ്ക്ക് ആയിരിക്കും.

കേരളം

ക്രിസ്തുമസ് - പുതുവത്സര ബംപർ; ഭാഗ്യവാനെ കണ്ടെത്തി; ഒന്നാം സമ്മാനം കോട്ടയത്ത്, XC 138455 എന്ന നമ്പറിന്

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് XC 138455 എന്ന നമ്പറിന്. ഒന്നാം സമ്മാനം – 20 കോടി രൂപയാണ്. ഒന്നാം സമ്മാനം ടിക്കറ്റ് വിൽപ്പന നടന്നത് കോട്ടയത്താണ്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി.

കേരളം

താമസമില്ല; ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി ലൈസന്‍സ് തത്സമയം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് താമസമില്ലാതെ തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്‍വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഈ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു. നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.

കേരളം

നാലുദിവസം ബാങ്കുകൾക്ക് അവധി

കൊച്ചി: നാലുദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി വരുന്നത് ശ്രദ്ധിക്കുക.ജനുവരി 24,25,26 ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും. ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. തുടർച്ചയായ മൂന്നുദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് രാജ്യവ്യാപക പണിമുടക്ക് ആയതിനാൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.