വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

വിദ്യാഭ്യാസം

വിദ്യാഭ്യാസം

അരുവിത്തുറ കോളേജിൽ തൊഴിൽ മേള നാളെ.

ഈരാറ്റുപേട്ട:കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായിസംഘടിപ്പിക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ നാളെ രാവിലെ 9.30 ന് കോളേജിൽ ആരംഭിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബിയോഡാറ്റായും സർട്ടിഫിക്കറ്റ് കോപ്പികളും ആയി കോളേജിൽ എത്തേണ്ടതാണ്. സ്പോട് രെജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കമ്പനികളും ഒഴിവുകളും അറിയാൻ കോളേജ് വെബ്സൈറ്റ് http://www.sgcaruvithura.ac.in)സന്ദർശിക്കുക.  Mob 9447028664

വിദ്യാഭ്യാസം

പരീക്ഷ നടത്താന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സ‍ർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പണമില്ലെന്നാണ് വിശദീകരണം. ഫണ്ട് ഡയറക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന മുറക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ മറ്റു ചെലവിന് വേണ്ടിയുള്ള പണമാണ് പിഡി അക്കൗണ്ടിൽ ഉള്ളത്.  

വിദ്യാഭ്യാസം

പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http://hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച്‌ 6മുതൽ 29വരെ നടക്കും. വിദ്യാർത്ഥികൾക്കുള്ള വിശദവിവരങ്ങൾ താഴെ 🌐പരീക്ഷക്ക് നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് പരീക്ഷാഹാളിൽ പ്രവേശിക്കേണ്ടതാണ്. 🌐 ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതല്ല. 🌐Cool of Time ൽ ഉത്തരം എഴുതാൻ പാടുള്ളതല്ല. 🌐ചോദ്യങ്ങൾക്കൊപ്പമുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്. 🌐പരീക്ഷയാരംഭിച്ച് 30 മിനിറ്റ് കഴിഞ്ഞ് പരീക്ഷാഹാളിൽ പ്രവേശിക്കുവാനും പരീക്ഷ അവസാനിക്കുന്നതിന് 30 മിനിറ്റ് മുൻപ് ഹാൾ വിട്ടുപോകാനും അനുവദിക്കുന്നതല്ല. 🌐പരീക്ഷാഹാളിൽ CLARK’S ടേബിൾ ഉൾപ്പെടെ യുള്ള ഒരു ഡാറ്റാ ടേബിളും അനുവദനീയമല്ല. 🌐പരീക്ഷാഹാളിൽ കണക്ക് കൂട്ടലുകൾക്കായി പ്രോഗ്രാം ചെയ്ത കൽകുലേറ്ററുകൾ അനുവദനീയമല്ല. 🌐Non Programmable Calculator ഒഴികെ യുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ Smart Watch പോലുള്ള വാർത്താവിനിമയ ഉപകരണങ്ങളോ സ്കൂൾ കോമ്പൗണ്ടിൽ കൊണ്ടുവരാൻ പാടുള്ളതല്ല. 🌐പഠന സഹായികൾ, പേപ്പർ കട്ടിങ്ങ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് കോപ്പി അടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്. 🌐ഏതെങ്കിലുംതരത്തിലുള്ള ആൾമാറാട്ടം പിടിക്കപ്പെട്ടാൽ ആൾമാറാട്ടം നടത്തിയ കുട്ടിയുടെ പേരിലും യഥാർത്ഥത്തിൽ രജിസ്റ്റർ ചെയ്ത കുട്ടിയുടെ പേരിലും ആൾമാറാട്ടത്തിനു പോലീസ് കേസ് ഫയൽ ചെയ്യുന്നതാണ്. മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.

വിദ്യാഭ്യാസം

പഠനയാത്രയിൽ അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി

പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ തുക നിശ്ചയിക്കേണ്ടതാണെന്നും വിദ്യാർഥികൾക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ് ഒപ്പിട്ട സർക്കുലർ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.  നിലവിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി പഠനയാത്രകൾ സംഘടിപ്പിക്കുന്നതും യാത്രാച്ചെലവായി വൻതുക നിശ്ചയിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ, സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകാൻ കുട്ടികളെ നിർബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു നിർത്തുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി സർക്കുലർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ല. ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയിൽ പങ്കെടുപ്പിക്കുന്ന പക്ഷം ആ വിവരം മറ്റു കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷം സംഘടിപ്പിച്ചാൽ അതിന്റെ സാമ്പത്തികബാധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാതിരിക്കാൻ സ്കൂൾ അധികാരികൾ ശ്രദ്ധിക്കണം- ഉത്തരവ് പറയുന്നു.ഈ നിർദേശങ്ങൾ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് ഇതര ബോർഡുകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ബാധകമാണെന്നും സർക്കുലറിൽ പറയുന്നുണ്ട്. സ്കൂളുകളിലെ പഠനയാത്ര നടത്തുന്നത് സംബന്ധിച്ച് സർക്കാർ മുമ്പു നൽകിയ മാർഗനിർദ്ദേശങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. പതിനഞ്ച് വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ/ അധ്യാപിക ഉണ്ടാവണമെന്നാണ് ചട്ടം. യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വാഹനത്തിന്റെ വിശദാംശങ്ങൾ (ഇൻഷൂറൻസ്, ഫിറ്റ്നസ്, പെർമിറ്റ്), ഡ്രൈവറുടെ ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി നൽകുകയും വേണം.പഠനയാത്രയ്ക്ക് പി.ടി.എ തീരുമാനം, കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ ഉണ്ടാവണം. പ്രധാനാധ്യാപകർ അതു സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. രാത്രിയാത്ര പാടില്ല. യാത്ര കഴിഞ്ഞുവന്നാൽ വിശദമായ ടൂർ റിപ്പോർട്ട് നൽകുകയും വേണം.

വിദ്യാഭ്യാസം

പത്താംക്ലാസിൽ പുതിയ പാഠപുസ്തകം ; കരിക്കുലം കമ്മിറ്റി അംഗീകരിച്ചു മാർച്ചിൽ വിതരണം ചെയ്യും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ  ഭാഗമായി പുതുക്കിയ എസ്‌എസ്‌എൽസി പാഠപുസ്തകങ്ങൾക്ക്‌ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം . ഇനി അച്ചടി ജോലികളിലേക്ക്‌ കടക്കും. 2025 മാർച്ചിൽ വിതരണത്തിന് സജ്ജമാകും. പരിഷ്കരണത്തിന്റെ രണ്ടാംഘട്ടത്തിൽ രണ്ട്‌, നാല്‌, ആറ്‌, എട്ട്‌ ക്ലാസുകളിലെ പുതുക്കിയ പുസ്തകങ്ങൾക്ക്‌ ജനുവരി 15നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകും. ഇവ 2025 മേയിൽ സ്കൂളിലെത്തിക്കും. ഈ അധ്യയന വർഷം ആദ്യഘട്ടമായി പരിഷ്കരിച്ച ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിലെ പുസ്തകങ്ങളും അടുത്തവർഷം അച്ചടിക്കുന്നത്‌ കൂടുതൽ മെച്ചപ്പെടുത്തിയാകും.ഒന്നാംക്ലാസിലെ കണക്ക്‌, മലയാളം പുസ്‌തകങ്ങളിൽ ചില പാഠഭാഗങ്ങളിൽ മാറ്റംവരുത്തും. മറ്റ്‌ ക്ലാസുകളിലെ പുസ്‌തകങ്ങളിലും ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തും. പുതുക്കിയവയുടെ ഉള്ളടക്കവും വിന്യാസവും മാറ്റേണ്ടതുണ്ടോയെന്ന്‌ വിലയിരുത്തും. ഇക്കാര്യം എസ്‌സിഇആർടി പരിശോധിച്ചതിന്റെയും കുട്ടികളുടെയും അധ്യാപകരുടെയും പഠനാനുഭവത്തിന്റെയും അടിസ്ഥാനത്തിലാകും മാറ്റങ്ങൾ.  

വിദ്യാഭ്യാസം

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് ഇനി മുതൽ മാറ്റാം; ചട്ടം ഭേദഗതി ചെയ്ത് സർക്കാർ

  തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്നതിന് പരിഹാരം. ഗസറ്റിൽ വിജ്ഞാപനം ചെയ്തുകൊണ്ട് ഇനി മുതൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തു. അപേക്ഷ ലഭിച്ചാൽ പരീക്ഷാ ഭവൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റം വരുത്തി നൽകും. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താം. പേരു മാറ്റിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫിസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം വരുത്താം. നേരത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജനനതീയതി, വിലാസം, പേരിൽ കടന്നുകൂടിയ തെറ്റുകൾ എന്നിവ തിരുത്താൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഗസറ്റിൽ വിജ്ഞാപനം ചെയ്താലും പേര് തിരുത്തുവാൻ കഴിഞ്ഞിരുന്നില്ല. പേരിൽ മാറ്റം വരുത്തിയ മറ്റു രേഖകൾ എസ്എസ്എൽസി സർട്ടിഫിക്കറ്റിൻ്റെ കൂടെ സമർപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്.  എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന 1984 ലെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തത്

വിദ്യാഭ്യാസം

സ്കൂള്‍ പരീക്ഷ മാറുന്നു; ഇനി കടുക്കും

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളില്‍ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കി സമർപ്പിച്ച റിപ്പോർട്ടില്‍ നിർദേശിക്കുന്നു. നിർദേശത്തിന് തത്ത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. ഈ വർഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്ബതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. പഠനത്തില്‍ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നതാണ് നിർദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകളില്‍ ഈ വർഷം മുതല്‍ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദ്യാർഥിയുടെ നിരന്തര മൂല്യനിർണയം (കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടുതല്‍ കാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങള്‍ തയാറാക്കാൻ മന്ത്രിസഭ തീരുമാനപ്രകാരം എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. എസ്.സി.ഇ.ആർ.ടിയുടെ സ്റ്റേറ്റ് അസസ്മെന്‍റ് സെല്ലാണ് പ്രത്യേക ശില്‍പശാല നടത്തി പുതിയ ചോദ്യപേപ്പർ മാതൃകയുടെ കരട് തയാറാക്കി സമർപ്പിച്ചത്. പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങള്‍ ആഴത്തിലുള്ള അറിവ് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ശരി ഉത്തരം തെരഞ്ഞെടുത്ത് എഴുതുന്ന മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങള്‍, ചേരുംപേടി ചേർക്കുന്ന രീതിയിലുള്ള മാച്ചിങ് ചോദ്യങ്ങള്‍, ഹ്രസ്വമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍, വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍, തുറന്ന ചോദ്യങ്ങള്‍ എന്നിവ ചോദ്യപേപ്പറിലുണ്ടാകണം. എസ്.സി.ഇ.ആർ.ടി നിർദേശം •⁠  ⁠പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങള്‍ •50 ശതമാനം ശരാശരി നിലവാരത്തില്‍  •30 ശതമാനം ലളിതം  'എ പ്ലസ് പ്രളയം' അവസാനിക്കും പരീക്ഷാ ചോദ്യങ്ങള്‍ക്ക് മൂന്ന് തലം നിശ്ചയിക്കുന്നതോടെ, പൊതുപരീക്ഷകളിലെ 'എ പ്ലസ് പ്രളയം' അവസാനിക്കും. മികവുള്ള വിദ്യാർഥികള്‍ മാത്രം എ പ്ലസിലേക്ക് എത്തുന്ന രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർണയിച്ചിരിക്കുന്നത്.ഇതിനായി 20 ശതമാനം ചോദ്യങ്ങള്‍ പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന തലത്തിലുള്ളതായിരിക്കുംഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്നതിലൂടെ മാത്രമേ 80 ശതമാനത്തിന് മുകളില്‍ മാർക്ക് നേടാനാകൂ. നിലവില്‍ ശരാശരി നിലവാരത്തിലുള്ള കുട്ടികള്‍ പോലും മികവിന്‍റെ തലമായ എ പ്ലസിലേക്ക് കയറിവരുന്നതാണ് പ്രവണത. 30 ശതമാനം ചോദ്യങ്ങള്‍ ലളിതമാകുന്നതിലൂടെ തോല്‍വി പരമാവധി ഒഴിവാക്കാനുമാകും.  

വിദ്യാഭ്യാസം

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക നിയമനം

ഈരാറ്റുപേട്ട.സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി.കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ് എന്ന തസ്തികയിൽ തിങ്കളാഴ്ച 23.09.2024ന് രാവിലെ 11 മ ണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തപ്പെടുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446122060, 7907645018