വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു. എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എ.യായ തലശ്ശേരിമണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എല്‍.എ.യായത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി.പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് എല്‍എല്‍.ബി.യും എല്‍എല്‍.എമ്മും പൂര്‍ത്തിയാക്കി. പ്രൊഫഷണല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരേ നടന്ന സമരത്തെത്തുടര്‍ന്ന് 94 ദിവസം റിമാന്‍ഡിലായി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ക്കിങ് ചെയര്‍മാനാണ്. കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് അധ്യാപിക). മകന്‍: ഇസാന്‍.

കേരളം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം മാറ്റമില്ലാതെ തുടരുന്നു; ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നിരവധി പേർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശ്ശൂർ അഞ്ചേരി സ്കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാൾ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിൻ്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കണ്ണൻപടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.  കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും , ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് , നെയ്യാറ്റിൻകര ആശുലത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം   കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക്  തെരുവുനായയുടെ കടിയേറ്റിരുന്നു  അതേസമയം ആലുവ നെടുവന്നൂരിൽ ഇന്നലെ രണ്ട് പേരെ കടിച്ച  തെരുവ് നായയെ പിടികൂടി. നിരീക്ഷണത്തിലാക്കിയ നായ പക്ഷേ പിന്നീട് ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് ഇന്നലെ തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു.ഈ തെരുവുനായ കടിച്ച  വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്. പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 9 മണിയോടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ചത്. റാന്നി എംഎൽഎ പ്രമോദ് നാരായൺ, അഭിരാമിയുടെ അധ്യാപകരും സഹപാഠികളും നാട്ടുകാരും അടക്കം ആയിരക്കണക്കിനാളുകളാണ് അവസാനമായി അഭിരാമിയെ കാണാൻ  വീട്ടിലേക്ക് എത്തിയത്.

കേരളം

വളനിർമ്മാണ മേഖല: സ്വകാര്യവൽക്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: വളനിർമ്മാണ മേഖലയെ സ്വകാര്യവൽക്കരിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകൂർ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്നീ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. പബ്ലിക് സെക്ടർ എന്റർപ്രൈസസ് പോളിസി 2021 പ്രകാരം, ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെടുന്ന നോൺ സ്ട്രാറ്റജിക് സെക്ടർ മേഖലയായി വളനിർമ്മാണ മേഖല മാറും. നിലവിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫെർട്ടിലൈസേഴ്സിന് കീഴിൽ 9 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. രാജ്യത്ത് സ്വകാര്യവൽക്കരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് നീതി ആയോഗ് സിഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ്. നിലവിൽ, പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാസവസ്തു, രാസവള മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് ക്യാബിനറ്റ് കമ്മിറ്റിയാണ്. ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടിയാൽ മാത്രമേ, സ്വകാര്യവൽക്കരണ നടപടികൾ തുടങ്ങാൻ സാധിക്കുകയുള്ളൂ.  

കേരളം

ഇരിട്ടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു

ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അങ്ങാടിക്കടവിലെ ചിറ്റൂര്‍ വീട്ടില്‍ തോമസ് -ഷൈനി ദമ്പതികളുടെ മകന്‍ ജസ്റ്റിന്‍ (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുണ്ടൂർ പുഴയിലെ കഞ്ഞിപ്പാറ കടവിൽ കോൺക്രീറ്റ് നടപ്പാലത്തിനു താഴെയായിരുന്നു അപകടം. രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ജസ്റ്റിൻ. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്ത് പാറയിൽ പായൽ നിറഞ്ഞുണ്ടായ വഴുക്കലിൽ കാൽ തെന്നി ചുഴിയിൽ അകപ്പെട്ടതാകാം അപകടകാരണമെന്നാണ് നിഗമനം. ജസ്റ്റിനും മറ്റൊരു വിദ്യാർത്ഥിയുമാണ് പുഴയിൽ ഇറങ്ങിയത്. വെള്ളത്തിൽ മുങ്ങിയശേഷം ജസ്റ്റിനെ കാണാതായതോടെ ഒപ്പമുള്ളവർ ഇതിന് സമീപത്തുള്ള ഡോൺബോസ്കോ കോളജ് കെട്ടിട നിർമാണ സൈറ്റിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന എൻജിനിയർ ഒറ്റപ്പാലം സ്വദേശി വി. മനോജും മറ്റു തൊഴിലാളികളും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. മനോജ് ജസ്റ്റിനെ കരയ്ക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജസ്റ്റിന്‍റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടന്നു. ജെസിലിൻ, ആൽഫിൻ, അബിൻ, എഡ്വിൻ എന്നിവർ സഹോദരങ്ങളാണ്.  

കേരളം

കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന നടത്തിയ സംഭവം; സ്ഥാപനത്തിനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനാഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കും. ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇതിനെപ്പറ്റി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും എക്‌സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ഗി രീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  

കേരളം

ഓണനാളുകളിലെ പൂജ; ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഓണനാളുകളിലെ പൂജകൾക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു ദീപങ്ങൾ തെളിച്ചു. പുതിയ ക്ഷേത്ര കീഴ്ശാന്തി വി.എൻ.ശ്രീകാന്ത് നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കുകയും തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യുകയും ചെയ്തു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാസാദ ശുദ്ധിയും പുണ്യാഹവും നടന്നു. ക്ഷേത്ര ശ്രീകോവിലിൽ കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപണി നടന്നതിനെ തുടർന്നായിരുന്നു ശുദ്ധിപൂജ. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. ഉത്രാടദിനമായ നാളെ പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് അഭിഷേകം നടക്കും. നാളെ മുതൽ തിങ്കളാഴ്ച വരെ വരെ ക്ഷേത്രനട തുറന്നിരിക്കും.ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.ഉത്രാടദിന സദ്യയുടെ ഭാഗമായുള്ള കറിക്ക് വെട്ടൽ ചടങ്ങും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.

കേരളം

മയക്കുമരുന്ന് ഉപയോഗം ; നിലമ്പൂരിൽ ആറുപേർ പിടിയിൽ

നിലമ്പൂർ: വിദ‍്യാർഥികൾ ഉൾപ്പെടെയുള്ളവരിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ച സഹചര‍്യത്തിൽ കർശന അന്വേഷണവും പരിശോധനയുമായി നിലമ്പൂർ പൊലീസ്. വിവിധ മയക്കുമരുന്ന് ഉപയോഗവും വിൽപനയും പതിവാക്കിയ ആറുപേരെ തിങ്കളാഴ്ച പിടികൂടി. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21), മാരാപ്പാറ റജീഫ് (21), പരപ്പൻ സഫ്വാൻ (21), നടുവത്ത് സ്വദേശി ചേലക്കാട് നന്ദു കൃഷ്ണ (20), ചന്തക്കുന്ന് സ്വദേശി കോഴിപ്പിള്ളി അർജുനൻ (60), പുള്ളിപ്പാടം സ്വദേശി മോയിക്കൽ ബുനിയാസ് ബാബു (46) എന്നിവരെയാണ് പിടികൂടിയത്.  

കേരളം

സംസ്ഥാനത്ത് നാളെ മഴ കനക്കും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ്, 14 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുപ്രകാരം നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ ജില്ലകളിലെയും ഐ ആർ എസ്  ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻ‌കൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.