വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ

കോട്ടയം: മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനടക്കമുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.  മഴ ശക്തമാകുന്ന ദിവസങ്ങളിൽ ജില്ലാ- താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം മുഴുവൻ സമയവും ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും.  രണ്ടു ദിവസം തുടർച്ചയായി മഴ പെയ്യുന്ന വില്ലേജുകളിലെ പാറമടകളിൽ പാറ പൊട്ടിക്കുന്നത് നിർത്തിവെപ്പിക്കും.  പൊതുസ്ഥലങ്ങളിലുള്ള അപകടകരമായ മരങ്ങളും ശിഖരങ്ങളും നീക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥലങ്ങളിൽ അപകടകരമായ മരങ്ങൾ നീക്കം ചെയ്യാൻ നിർദേശിക്കുകയും അതുറപ്പുവരുത്തുകയും ചെയ്യണം.  തദ്ദേശ എൻജിനീയറിങ് വകുപ്പ്, പൊതുമരാമത്തു വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെ ഉപയോഗിച്ച് നീർച്ചാലുകളിലെ തടസ്സങ്ങൾ നീക്കും.  എല്ലാ സ്‌കൂളുകളിലെയും കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശ-സ്വയംഭരണ എൻജിനീയറിങ് വിഭാഗം വിലയിരുത്തും. അറ്റകുറ്റപ്പണികൾ നടത്തി അധ്യയനം നടത്താൻ യോഗ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പിനാണ് ചുമതല.ദുരിതാശ്വാസ ക്യാമ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും നഗരസഭകൾക്ക് രണ്ടുലക്ഷം രൂപ വീതവും ദുരന്തപ്രതികരണ നിധിയിൽ നിന്നനുവദിക്കും.ക്യാമ്പുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. മഴക്കാല രോഗങ്ങൾക്കുള്ള മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ഉണ്ടെന്നുറപ്പാക്കും. പക്ഷികൾക്കും മൃഗങ്ങൾക്കും മഴക്കാലത്ത് ഉണ്ടാകാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് ജില്ലാതല പദ്ധതി തയാറാക്കും. മരുന്നുകളും ഉറപ്പാക്കും.  മുഴുവൻ പാലങ്ങളുടെയും ബലം പരിശോധിച്ച് മഴക്കാലത്ത് വാഹന ഗതാഗതം നിരോധിക്കേണ്ടതുണ്ടോ എന്ന്  പരിശോധിക്കും.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ  താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിലേക്ക് നൽകിയ ടി.വി., മൊബൈൽ ഫോൺ എന്നിവ തഹസീൽദാർമാർക്ക്  ജില്ലാ കളക്ടർ കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ എന്നിവർ പങ്കെടുത്തു.   

കോട്ടയം

ഹൈസ്കൂൾ വിദ്യാർഥികൾക്കായി എസ്.ഐ.ഒ ജില്ലാ ടീൻസ് മീറ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടീൻസ് മീറ്റ് സംഘടിപ്പിച്ചു. 'തഅമ്മുൽ: പ്രതീക്ഷയുടെ പ്രഭാതങ്ങൾ വിദൂരമല്ല' എന്ന അവധിക്കാല ക്യാമ്പയിനോടനുബന്ധിച്ചാണ്  ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിൽ മൂന്നു ദിവസത്തെ ക്യാമ്പ് നടത്തിയത്.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സജീദ് പി.എം. ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങളും ഇലവീഴാപൂഞ്ചിറയിലേക്ക് ട്രക്കിംഗും സംഘടിപ്പിച്ചു. ബെസ്റ്റ് ക്യാമ്പറായി ആരിഫ് അൻസാരി തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ്, ടീൻസ് മീറ്റ് ജില്ലാ കോഡിനേറ്റർ മുഖ്താർ നജീബ് എന്നിവർ സംസാരിച്ചു.  

കോട്ടയം

കോട്ടയം പൊൻകുന്നം സ്വദേശിയായ പെൺ സുഹൃത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി! പ്രതിയെന്ന് സംശയിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

കറുകച്ചാല്‍: യുവതിയെ കാറിടിച്ചു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുട‌ങ്ങി. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ചൊവ്വാഴ്ച രാവിലെ 9നു ജോലിക്കു പോകുമ്പോൾ വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിലാണ് അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിയിലൂടെ നടന്നു പോയിരുന്ന നീതുവിനെ ഒരു ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത് എന്നാണ് വിവരം. വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. ഇന്നോവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അതൊരു വാടകയ്‌ക്കെടുത്ത വാഹനമാണെന്ന് മനസിലായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് മരിച്ച നീതുവിന്റെ ആണ്‍സുഹൃത്തിലേക്ക് എത്തി നില്‍ക്കുന്നത്. കസ്റ്റഡിയിലെടുത്ത അന്‍ഷാദിനെ ചോദ്യം ചെയ്തുവരികയാണ്.  

കോട്ടയം

ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

മുണ്ടക്കയം: ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന പ്രാധാന്യംകൂടി കണക്കിലെടുത്താണ് ട്രഷറികളിൽ സൗകര്യങ്ങളൊരുക്കുന്നത്. മിനി ഹാൾ, കുടിവെള്ളം തുടങ്ങിയവ എല്ലായിടത്തും ഒരുക്കുന്നത് അതിനാണ്. ഇരുപത്തിയഞ്ചോളം പുതിയ ട്രഷറി ഓഫീസുകൾ അടുത്ത ഘട്ടത്തിൽ നിർമിക്കും. ഏതു ബാങ്കിനേക്കാളും സുരക്ഷിതത്വമുള്ളതാണ് ട്രഷറിയിലെ നിക്ഷേപം. എ.ടി.എം. കാർഡ് ഒഴികെയുള്ള എല്ലാ ബാങ്കിങ് സൗകര്യങ്ങളും ഇന്ന് ട്രഷറികളിൽ ലഭ്യമാണ്.അർഹതപ്പെട്ട പണം പോലും തരാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങൾക്ക് യാതൊരു കോട്ടവും വരുത്താതെയാണ് സംസ്ഥന സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന വർഷം 33000 കോടി രൂപ കേന്ദ്ര സഹായം ലഭിച്ചിടത്ത് ഈ വർഷം കിട്ടിയത് 6000 കോടി മാത്രം. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി അണാ പൈസ പോലും കേന്ദ്ര സർക്കാർ മുടക്കിയില്ല. മുണ്ടക്കയത്തെ സബ് ട്രഷറിയുടെ നിർമാണം ഒൻപതു മാസം കൊണ്ടുപൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപ്പാലം,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി.വി. അനിൽകുമാർ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജു മോൻ, ജില്ലാ ട്രഷറി ഓഫീസർ ഇൻ ചാർജ് കെ. ജെ. ജോസ് മോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ജി. രാജു, കെ.എസ്.രാജു, ചാർലി കോശി, ടി.സി. സെയ്ദ് മുഹമ്മദ്, സിജു കൈതമറ്റം, സംഘടനാപ്രതിനിധികളായ പ്രദീപ് പി. നായർ, ഷെമീർ വി. മുഹമ്മദ്, രഞ്ജു കെ. മാത്യു, കെ.എ. ദേവസ്യജെ. ജോൺ, എന്നിവർ പ്രസംഗിച്ചു.      

കോട്ടയം

ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകർക്ക് അർഹമായ ആദരം നൽകുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ.

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം കണ്ടെത്താൻ മൂന്ന് ദിവസങ്ങളിലായി പരിശ്രമിച്ച ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകർക്ക് അർഹമായ ആദരം നൽകുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. പോലീസിനും ഫയർഫോഴ്സിനും ഒപ്പം അവരെക്കാൾ കൂടുതൽ പ്രവർത്തിച്ചത് ഈ സംഘമാണ് . 50 ഓളം പേരടങ്ങുന്ന ഈ സംഘത്തിൻ് പ്രവർത്തനം എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും എംഎൽഎ പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്താനായി പരിശ്രമിച്ച ഇവരെ ആദരിക്കാനും മൊമെന്റോ നൽകാനും തീരുമാനിച്ചതായും അതിനുള്ള നടപടികൾ ചെയ്യാൻ എഡി എമ്മിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ സാവധാനം പ്രവർത്തിച്ചപ്പോൾ ഈരാറ്റുപേട്ടിലെ സന്നദ്ധ പ്രവർത്തകരുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് രണ്ട് ദിവസം കൊണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കാൻ ആയതെന്നും എംഎൽഎ പറഞ്ഞു.

കോട്ടയം

മീനച്ചിലാറ്റിൽ ശനിയാഴ്ച വൈകുന്നേരം കാണാതായ അമൽ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി*

ഭരണങ്ങാനം: മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടേയും മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മേരിഗിരി ഭാഗത്തെ ആറ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.  അടിമാലി സ്വദേശി അമൽ കെ. ജോമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.  ഫയർഫോഴ്‌സിനൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള സന്നദ്ധ സംഘടനകളായ നന്മക്കൂട്ടം, ടീം എമർജൻസി, എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയിരുന്നത്. 

കോട്ടയം

കാണാതായ വിദ്യാർത്ഥിക്കായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു

ഈരാറ്റുപേട്ട : കാണാതായ വിദ്യാർത്ഥിക്കായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു.നന്മക്കോട്ടം ;ഈരാറ്റുപേട്ട എമര്ജന്സി ;ഫയർഫോഴ്‌സ്‌ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടങ്ങിയിട്ടുള്ളത് ഇന്നലെ മുണ്ടക്കയം സ്വദേശിയുടെ മൃതദേഹം ലഭിച്ചിരുന്നു.ഭരണങ്ങാനം അസീസിയിൽ ജർമൻ ഭാഷ പഠിക്കാനെത്തിയ സംഘത്തിൽ പെട്ട നാലു വിദ്യാർത്ഥികളാണ് ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടത് .രാവിലെ തന്നെ പൊതു പ്രവർത്തകരായ പ്രസാദ് പെരുമ്പള്ളി ;ടോണി തൈപ്പറമ്പിൽ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്നലെ നടന്ന തിരച്ചിലിലും ഇവർ ഇരുവരും നേതൃത്വം വഹിച്ചിരുന്നു .

കോട്ടയം

ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലാ ഭരണങ്ങാനം വിലങ്ങു പാറ പാലത്തിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങവേ കാണാതായ രണ്ട്  വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫിൻ്റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. പാലാ, ഈരാറ്റുപേട്ട ഫയർഫോഴ്സ് അംഗങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലാണ് ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്. ആൽബിന് ഒപ്പം കാണാതായ അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ. ജോമോന് (19) വേണ്ടിയുള്ള തിരച്ചിൽ നിലവിൽ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാർത്ഥി സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്. ആൽബിനും, അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ആറ്റിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്. പാലാ മുതൽ പുന്നത്തറ വരെയുള്ള വിവിധ ചെക്ക് ഡാമുകൾ തുറന്നു 3 സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ നടത്തുന്നത്.