ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ
പാലാ : ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ മറ്റാരും അറിയരുത്.സഹോദരിയുടെ മകൾ ' പാത്തുമ്മയുടെ ആട് ' ലെ കഥാപാത്രം ഖദീജക്ക് വൈക്കം മുഹമ്മദ് ബഷീർ രഹസ്യമായി കമ്മൽ വാങ്ങിച്ച് നൽകിയതും ബഷീർ അവരോട് രഹസ്യമായി പറഞ്ഞതും ഖദീജ ഓർത്തെടുത്തു. അന്ന് തനിക്ക് നാല് വയസായിരുന്നു പ്രായം.സഹോദരങ്ങളിൽ ഉമ്മ പാത്തുമ്മയോടും തന്നോടുമായിരുന്നു മാമാക്ക് ഏറെ വാൽസല്യം. ബഷീറിനെ കാണാൻ വലിയ സാഹിത്യകാരന്മാരും സാധാരണക്കാരുമൊക്കെ ദൂരെ ദിക്കുകളിൽ നിന്നും വരുമായിരുന്നു.വീട്ടിലേക്ക് ആര് വന്ന് കയറിയാലും മാമാ അവരോട് ആദ്യം ചോദിച്ചിരുന്നത് ഭക്ഷണം കഴിച്ചോ എന്നായിരുന്നു.കാണാൻ എത്തുന്നവർക്ക് ചായ നൽകും.കുടിച്ച് കഴിഞ്ഞാൽ ബഷീർ തന്നെ ഗ്ലാസ് കമഴ്ത്തി വെക്കും.എന്തിനാണ് മാമാ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയും.ഗ്ലാസ് കഴുകാതെ വെച്ചാൽ അതിൽ ഉറുമ്പുകൾ കയറും. ഓളതെടുത്ത് കഴുകുമ്പോൾ എറുമ്പുകളൊക്കെ ചാകും.ചത്ത എറുമ്പുകളുടെ ഉമ്മയും ബാപ്പയും വേദനിക്കും.സരസവും തത്വചിന്താപരവുമായ മറുപടി കേട്ട് ഞങ്ങളങ്ങ് അമ്പരന്ന് നിൽക്കും. ഇമ്മിണി ബല്യ ഒന്നിൻ്റെ നാട്ടിലേക്ക് എന്ന് പേരിട്ട് വായനോത്സവത്തിനും ബഷീർ അനുസ്മരണത്തിനുമായി തലയോലപ്പറമ്പിലെ തൻ്റെ വീട്ടിലെത്തിയ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടി വന്ന എറണാകുളം ദാറുൽ ഉലൂം എച്ച് എസ് എസ്. എൽ പി സ്കൂളിലെ കുരുന്നുകളും മുതിർന്നവർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.ബഷീർ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഴയ ഗാനങ്ങളും ഗസലുകളും എല്ലാവരും ചേർന്ന് ഏറ്റ് പാടി. രവി പാലാ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ ചാക്കോ സി പൊരിയത്ത് ഉദ്ഘാടനം ചെയ്തു.സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,സഫലം മാഗസിൻ എഡിറ്റർ രവി പുലിയന്നൂർ, പി.എസ്.മധുസൂദനൻ, ജോണി പ്ലാത്തോട്ടം, ഉഷാ ശശിധരൻ,ഡോ.ഗ്ലോറി മാത്യു, ബാലകൃഷ്ണൻ നായർ, സജിത് ഇബ്രാഹിം,ജസീർ തലയോലപ്പറമ്പ്,നൗഫിയ ജസീർ എന്നിവർ പ്രസംഗിച്ചു.ബഷീർ കഥാപാത്രങ്ങളായ ഖദീജ, സൈദ് മുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
