വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു

കോട്ടയം: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്ര സിഡൻ്റ് പി.എ. ഇബ്രാഹിം നേതൃത്വം നൽകി.  കെ.എ. സജിന (സെക്ര), ടി.എം. നജ്‌മി (പി.ആർ), ജെ. എ. ഷഹന (മീഡിയ ആൻഡ് സോഷ്യൽ മീഡിയ), എ. ഫാസില ബീഗം (ഖുർആൻ സ്റ്റഡി സെൻ്റർ), പി.കെ. സോഫി (തംഹീദുൽ മർഅ), പി.എസ്. യാസ്മിൻ (ജി.ഐ.ഒ), എം.എം. ഫൗസിയ (ടീൻ ഇന്ത്യ), ടി.കെ. ഷാഹിന (മലർവാടി), എം.ടി. സാറ, പി.എം. മുംതാസ് (ജില്ല സമിതി അംഗം). എന്നിവരാണ് ഭാരവാഹികൾ. നജിയ ഇബ്രാഹിം (ഈരാറ്റുപേട്ട), നെസിയ സലീം (കാഞ്ഞിരപ്പള്ളി), റൈഹാനത്ത് നിസാർ (മുണ്ടക്കയം), ഷെഫീന സലാം (ചങ്ങനാശ്ശേരി), സാജിദ കെ.കെ (കോട്ടയം) എന്നിവരാണ് ഏരിയാ കൺവീനർമാർ.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി

തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ശുചിത്വ മീറ്റിങ്ങുകൾ കൂടി അടിയന്തിര മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. പി എച്ച് സി, ഹോമിയോ, ആയുർവേദ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുവാനും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു. പഞ്ചായത്തുകളിലെ പൊതു സ്ഥാപനങ്ങളും ടൗണുകളും മാലിന്യമുക്തമാക്കുവാനും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി വൃത്തിയാക്കുവാനും അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. രോഗങ്ങളും മറ്റു പകർച്ചവ്യാധികളും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസ്, മെമ്പർമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസ്കുട്ടി, അമ്മിണി തോമസ്, സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, പി എസ് രതീഷ്, ദീപ സജി, നജീമ പരിക്കൊച്ച്, സെക്രട്ടറി സജീഷ് എസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ലിറ്റി തോമസ്, ഡോ. സുമി നൗഫൽ, ഡോ. സജീന കെ എ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോട്ടയം

കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം

കോട്ടയം :ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം. ചങ്ങനാശ്ശേരി ഡി വൈ എസ് പി വിശ്വനാഥൻ എ കെ , ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ വി എസ്, വാടനാപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിനു എസ്, എസ് സിപി ഒ മാരായ സന്തോഷ് പി സി, തോമസ് സ്റ്റാൻലി, ശ്യം എസ് നായർ, സിപി ഒ നിയാസ് എം എ, സതീഷ് കുമാർ പി എ എന്നിവർക്കാണ് പുരസ്‌കാരം.2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപായുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്‌ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം CCTV യുടെ DVR ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ ഫൈസൽ രാജ്,, അനീഷ് ആന്റണിഎന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി ഡി വൈ എസ് പി വിശ്വനാഥൻ എ കെ യുടെ നേതൃത്വത്തിൽ ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ വി എസ് , വാടനാപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിനു എസ്, എസ് സി പി ഒ മാരായ സന്തോഷ് പി സി, തോമസ് സ്റ്റാൻലി, ശ്യം എസ് നായർ, സിപി ഒ നിയാസ് എം എ സതീഷ് കുമാർ പി എ എന്നിവരാണ് ഉണ്ടായിരുന്നത്.

കോട്ടയം

എല്‍.പി.ജി. സിലിണ്ടര്‍ അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. 2020 നവംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലണ്ടര്‍ റെഗുലേറ്ററില്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവേ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ പരാതിക്കാരി മകനായ സെബിന്‍ അബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും തീ ആളിപിടിക്കുകയായിരുന്നു. ഇരുവര്‍ക്കും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ സിബിന്‍ അബ്രഹാം മരണപ്പെട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു 30 വയസുകാരനായ സെബിന്‍. കുസുമത്തിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.  ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍ കക്ഷിയായുമാണ് കേസ്. തലയോലപറമ്പിലുള്ള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം എതിര്‍ കക്ഷി. മരിയ ബോട്ടിലിംഗ് പ്ലാന്റിന്റെ ജനറല്‍ മാനേജര്‍, സുരക്ഷാ മാനേജര്‍, പ്ലാന്റ് ഓപ്പറേറ്റര്‍ കം സൂപ്പര്‍വൈസര്‍ എന്നിവരാണ് നാലും അഞ്ചും ആറും എതിര്‍കക്ഷികള്‍. മീനച്ചില്‍ താലൂക്കിലെ വിനായകര്‍ ഗ്യാസ് ഏജന്‍സിയും വിനായകര്‍ ഗ്യാസ് ഏജന്‍സിയുടെ മാനേജരുമാണ് ഏഴും എട്ടും എതിര്‍കക്ഷികള്‍. ഇവരുടെ അശ്രദ്ധമൂലമുണ്ടായ ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് എതിര്‍കക്ഷികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഫോറന്‍സിക് വിദ്ധര്‍ നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. സെല്‍ഫ് ക്ലോസിംഗ് (എസ്.സി) വാല്‍വിലെ റിങ് നഷ്ടപ്പെട്ടതായും വലിയ തോതില്‍ വാല്‍വ് ചോര്‍ച്ച സംഭവിച്ചതായും രാമപുരം പോലീസ് കണ്ടെത്തി. എല്‍പിജി സിലിണ്ടര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാലും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലുമാണ് അപകടമുണ്ടായതെന്ന എതിര്‍ കക്ഷികളുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. എതിര്‍ കക്ഷികള്‍ സിലിണ്ടര്‍ തകരാറുകളില്ലാത്തതാണെന്ന്  തെളിയിച്ചിട്ടില്ലെന്നും സേഫ്റ്റി വാല്‍വ് നീക്കം ചെയ്ത സമയത്ത് മാത്രമാണ് സംഭവിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി.   ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നതില്‍ എതിര്‍ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായതെന്നും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എതിര്‍കക്ഷികളുടെ ബാധ്യതയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരിക്ക് 53 ശതമാനം സ്ഥിരമായ വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മുഖത്തും പൊള്ളലേറ്റു. 16 ശതമാനം പ്ലാസ്റ്റിക് സര്‍ജറി വൈകല്യം മുഖത്തെ രൂപഭേദത്തിന്റെ വ്യാപ്തി തെളിയിക്കുന്നതായും അത് മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എതിര്‍കക്ഷികളുടെ അശ്രദ്ധയും ജാഗ്രതക്കുറവും കാരണം പരാതിക്കാരിക്കു മാരകമായി പൊള്ളലേറ്റതും കുടുംബത്തിന്റെ ഏകആശ്രയമായ മകന്‍ നഷ്ടപ്പെടതും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ വിധി.

കോട്ടയം

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

കോട്ടയം

മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് മഞ്ഞ

കോട്ടയം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂന മർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം.    

കോട്ടയം

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം അനുവദിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തോടനുബന്ധിച്ച് വികസന പദ്ധതികൾ നടപ്പാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി 43 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. നയനാനന്ദകരമായ ഈ ദൃശ്യഭംഗിയും, പ്രകൃതി രമണീയമായ ഈ പ്രദേശവും സന്ദർശിക്കുന്നതിന് ധാരാളം വിനോദസഞ്ചാരികൾ നിത്യേന എത്തിച്ചേരാറുണ്ട്. എന്നാൽ നാളിതുവരെയായും ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളും, പ്രദേശവാസികളും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പിനെ കൊണ്ട് ഒരു പ്രോജക്ട് തയ്യാറാക്കിച്ച് ഗവൺമെന്റിൽ സമർപ്പിച്ച് അരുവിക്കച്ചാലിനെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടൂറിസം വകുപ്പിൽനിന്ന് പണം അനുവദിച്ചതെന്ന് എം.എൽ.എ അറിയിച്ചു.  പ്രവർത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടും, ജനപ്രതിനിധികളോടും, പ്രദേശത്തെ പൊതുപ്രവർത്തകരോടുമൊപ്പം സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. 

കോട്ടയം

സ്വന്തം മരണവാർത്ത കൊടുത്ത് തട്ടിപ്പ് നടത്തിയ പ്രതി കോട്ടയത്ത് പിടിയിൽ

പാലക്കാട്: മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്തു പത്രത്തിൽ പ്രസിദ്ധീകരിച്ച് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയസ്ഥാപനത്തിൽ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ സജീവ് എം.ആറിനെയാണ് കൊടൈക്കനാലിൽ നിന്ന് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. 2024-ലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ സംസ്‌കാരം നടത്തിയതായും പത്രവാർത്ത നൽകി. അതിന് ശേഷം ഒളിവിൽ പോയി.ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് ടി, സബ് ഇൻസ്പെക്ടർ അനുരാജ് എം എച്ച്, എസ്ഐ സത്യൻ എസ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ഇതേ തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണങ്ങൾ നടന്നുവരികയാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.