വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

​ഗർഭാശയഗള കാൻസറിന് പ്രതിരോധം:

കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി 28) രാവിലെ 9.30ന് കോട്ടയം ജനറൽ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയാകും   ഗർഭാശയ ഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച്.പി.വി വാക്സിനേഷൻ ആരംഭിക്കുന്നത്. രാജ്യവ്യാപകമായി ഫെബ്രുവരി 28നാണു ക്യാമ്പയിൻ തുടങ്ങുന്നത്. മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.     ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്‌സ്) കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7% ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി. അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള ക്യാൻസറാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ മൂലമുണ്ടായെന്നാണ് കണക്ക്. സമയബന്ധിതമായ എച്ച്.പി.വി.  വാക്‌സിനേഷനും സെർവിക്കൽ സ്‌ക്രീനിംഗും വഴി കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. പ്രതിരോധകുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശകസമിതി(എൻ.ടി.എ.ജി.ഐ)യും ലോകാരോഗ്യ സംഘടനയും ഗർഭാശയഗള കാൻസറിനെതിരേ എച്ച്പിവി വാക്‌സിനേഷൻ ശിപാർശ ചെയ്തിട്ടുണ്ട്.എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.  14 വയസുള്ള പെൺകുട്ടികൾക്ക്  എച്ച്.പി. വി വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനായി യു.വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. വെബ്‌സൈറ്: https://uwin.mohfw.gov.in/home .

കോട്ടയം

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി ബിജുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എൻ പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ജീരാജ് , ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസമ്മ ജോൺ , ഗ്രാമപഞ്ചായത്ത് അംഗം താര മോബി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ എം.ജി രാജു , സുലോചന സുരേഷ്, ചാർലി കോശി, കെ. എസ് രാജു , അനൂപ് പൂവത്തോലി, പി. യു അൻസാരി, ഷാജി അറത്തിൽ , സിജു കൈതമറ്റം, രാജീവ് അലക്സാണ്ടർ, വിവിധ യൂണിയൻ ഭാരവാഹികളായ എസ്. അനൂപ്, സി.എ നിയാസ്, ഷമീർ വി മുഹമ്മദ് , സതീഷ് ജോർജ്, ശ്യാംരാജ് ആർ.എൽ, കെ.എ ദേവസ്യ, ജെ.ജോൺ , വ്യാപാരി വ്യവസായി പ്രതിനിധി ടി.എസ് റഷീദ് തുടങ്ങിയവർ പ്രസംഗിക്കും.     മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് ട്രഷറി നിർമ്മാണം നടത്തിയത്.  43 വർഷമായി വാടക കെട്ടിടത്തിൽ വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് മുണ്ടക്കയം സബ് ട്രഷറി ഇതുവരെ പ്രവർത്തിച്ചു വന്നിരുന്നത്. സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതും മൂലം പെൻഷൻകാർ ഉൾപ്പെടെ ട്രഷറിയുടെ വിവിധ സേവന ഉപഭോക്താക്കൾ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന പെൻഷൻകാരുടെയും മറ്റും ആവശ്യം പരിഗണിച്ചുകൊണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സർക്കാരിൽ നിന്നും 1.88 കോടി രൂപ അനുവദിപ്പിച്ച് പുതിയ കെട്ടിടം നിർമ്മാണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. 10 സെന്റ് സ്ഥലത്ത് 2700 സ്ക്വയർ ഫീറ്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇരുനില കെട്ടിടമാണ് സജ്ജമായിരിക്കുന്നത്. ഓഫീസ് സൗകര്യം, കൗണ്ടർ, സ്ട്രോങ്ങ് റൂം , വിശ്രമ മുറി, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടെ ട്രഷറിയിൽ എത്തുന്ന എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കോട്ടയം

മാണി സി. കാപ്പൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും വി.ഡി. സതീശൻ

പാലാ:- അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിൽ ആഴ്ത്തിയ കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫിനെ അധികാരത്തിലേറ്റുന്ന ജനത പാലായിൽ മാണി സി. കാപ്പന് റിക്കാർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . പുതു യുഗയാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 10വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ മേൽ അടിച്ചേൽപ്പിച്ച ഇടതു ഭരണം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി മേഖലകളെ തകർത്തു തരിപ്പിണമാക്കി. കർഷകരും തൊഴിലാളികളും ജീവിക്കാൻ നിർവാഹമില്ലാതെ വലയുമ്പോൾ കൊള്ളയടിക്കാനുള്ള മാർഗം അന്വേഷിക്കുന്ന എൽ.ഡി.എഫ് ശബരിമല അയ്യപ്പനെപ്പോലും വെറുതെ വിട്ടില്ല.   വർഗീയതക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമ്പോൾ ടീം യു.ഡി.എഫിന്റെ നടുനായകസ്ഥാനത്ത് പാലാക്കാരുടെ എം.എൽ.എ ഉണ്ടാകുമെന്ന് ജനസാഗരത്തെ സാക്ഷി നിർത്തി വി ഡി സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ ഭരണത്തിൽ ആരംഭിച്ചതും ഇടതു ഭരണത്തിൽ മുടക്കിയിട്ടിരിക്കുന്നതുമായ പാലായുടെ വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫ് നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരും മെനക്കടേണ്ടതില്ലെന്നും മാണി സി. കാപ്പനും നഗരസഭാദ്ധ്യക്ഷ ദിയ ബിനുവും യു.ഡി.എഫ് സംരക്ഷണ വലയത്തിൽ സുരക്ഷിതരായിരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. വികസനം മുടക്കുന്നവർ നടത്തുന്ന വികസനയാത്രയെ ജനം പുച്ഛിച്ചുതള്ളുന്നതിന്റെ തെളിവാണ് പുതുയുഗയാത്രക്ക് ലഭിക്കുന്ന സ്വീകാര്യതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി സി. കാപ്പൻ പറഞ്ഞു.  ഭരണസ്വാധീനം ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ജോസ് കെ. മാണിയുടെയും കൂട്ടരുടെയും ഉപദ്രവങ്ങൾക്കിടയിലും 241 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയെന്ന് കാപ്പൻ പറഞ്ഞു. ആറര വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ വികസന സാക്ഷ്യപത്രം വി.ഡി.സതീശൻ പ്രകാശനം ചെയ്തു. കുരിശുപള്ളി കവലയിൽ മാണി സി.കാപ്പന്റെ നേതൃത്വത്തിൽ വി.ഡി.സതീശനെയും ജാഥാംഗങ്ങളെയും  വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. കുരിശുപള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ച് നേർച്ചയിട്ടാണ് ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് തുറന്ന വാഹനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഡീൻ കുര്യാക്കോസ് എം.പി, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, അസീസ് ബഡായി ,നഗരസഭാദ്ധ്യക്ഷ  ദിയ ബിനു എന്നവരോടൊപ്പം  ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിയപ്പോൾ സദസിൽ നിരത്തിയിരുന്ന കസേരകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. പട്ടണം ഈ അടുത്ത കാലത്ത് ദർശിച്ചതിൽ ഏറ്റവും വലിയ ജനക്കൂട്ടം പുതു യുഗ യാത്രയെ സ്വീകരിക്കാൻ എത്തിയത് മാണി സി കാപ്പന്റെ സംഘാടക മികവിനും യു.ഡി.എഫ് പ്രവർത്തകരുടെ ഐക്യത്തിനും തെളിവാണെന്ന് ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും പറഞ്ഞു.

കോട്ടയം

തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെ മോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി

തിടനാട്: തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെമോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി. കുമളി അമരാവതി സ്വദേശി പാണം പറമ്പിൽ ഹൗസ് അലൻ തോമസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.2025 മാർച്ച് 19 നാണ് തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ ചാപ്പലിൽ കയറി പ്രതി മോഷണം നടത്തിയത്. ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയുടെ വസ്തുക്കൾ ഇയാൾ മോഷ്ടിച്ചു. സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.തിടനാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.തിടനാട് എസ്.ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദൻ കെ. യുടെ മേൽനോട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള എസ്.ഐ കെ.എ. നജീബ്, എ.എസ്.ഐ രാജേഷ് ടി.എസ്, സി.പി.ഒ ശ്രീജിത് കെ.എസ്, സി.പി.ഒ റസ്സിലി കെ.റഷീദ് എന്നിവർ പ്രതി അലൻ ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിൽ എഗട്ടൂർ എന്നസ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കോട്ടയം

പാരമ്പര്യ ഔഷധ കൂട്ടുകളിൽ സൗഖ്യമൊരുക്കി അരുവിത്തുറയിൽസൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ്

അരുവിത്തുറ :നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടി. പി .സി . വി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നു. ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രൊഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു.ടി.പി.സി. വി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ് ബേബി വൈദ്യർ പിതൃവേദി യൂണിറ്റ് പ്രസിഡൻ്റ് ജോർജ്കുട്ടി മുഖാലയിൽ. മാതൃവേദി യൂണിറ്റ് പ്രസിഡൻ്റ് വത്സമ്മ വെട്ടുകാട്ടിൽ ,പ്രോഗ്രാം കോഡിനേറ്റർജോസഫ് വടക്കേൽ , സണ്ണി വൈദ്യൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ക്യാമ്പിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി നാച്ചുറോപതി വിഭാഗത്തിൽ ഡോ.മിലൻ പ്രവീൺ, ഡോ ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആയുർവേദം, നാച്ചുറൊപതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാമ്പിൽ പങ്കെടുത്തു .ഓടിവ്, ചതവ്, സന്ധിവേദനകൾ എന്നിവയ്ക്ക് മർമ്മവൈദ്യന്മാരും. അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, ക്യാൻസർ, മൈഗ്രൈൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.. 200ൽ പരം ഔഷധ സ സ്യങ്ങളുടെ പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു 200 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

കോട്ടയം

എസ്.ഐ.ആര്‍; കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1498824 പേര്‍

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം നിയസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുക.  അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ ആകെ 1498824 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 730005 പുരുഷന്‍മാരും 768805 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്നും 161262 പേര്‍ കുറവുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ള പരാതികള്‍ സ്വീകരിച്ച് ഹിയറിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.  മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷന്‍ ഫോം നല്‍കാത്താവരെയുമൊക്കെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയില്‍ 40912 വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലാ- 4119, കടുത്തുരുത്തി- 3427, വൈക്കം- 4353, ഏറ്റുമാനൂര്‍- 5261, കോട്ടയം -3851, പുതുപ്പള്ളി- 3390, ചങ്ങനാശേരി -5448 കാഞ്ഞിരപ്പള്ളി -4536, പൂഞ്ഞാര്‍- 6527 എന്നിങ്ങനെയാണ് വിവിധ മണ്ധലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ എണ്ണം.  അന്തിമ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) പരിശോധിക്കാം. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എം. ഉഷാകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുബിന്‍ കെ.എസ്, ലാല്‍ കൃഷ്ണ, ജോയി തോമസ് ആനിത്തോട്ടം, അഡ്വ. വി.ആര്‍.ബി. നായര്‍, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, രാജു ആലപ്പാട്ട്, എസ്. ആന്‍സാരി, അഡ്വ. ജെയ്‌സണ്‍ ജോസഫ്, ഫാറൂക് പാലപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രകാരം കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം. ഒഴിവായ വോട്ടര്‍മാരുടെ എണ്ണം ബ്രാക്കറ്റില്‍. 1.പാലാ-174429(പുരുഷന്‍മാര്‍-84965, സ്ത്രീകള്‍-89464, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 775) 2.കടുത്തുരുത്തി -174752(പുരുഷന്‍മാര്‍-85233, സ്ത്രീകള്‍-89518, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 3. വൈക്കം-154973(പുരുഷന്‍മാര്‍-75503, സ്ത്രീകള്‍- 79467, ട്രാന്‍സ് ജെന്‍ഡര്‍-3, ഒഴിവാക്കപ്പെട്ടവര്‍- 299) 4. ഏറ്റുമാനൂര്‍ -157360(പുരുഷന്‍മാര്‍-76936, സ്ത്രീകള്‍-80423, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 5.കോട്ടയം -147747(പുരുഷന്‍മാര്‍-71116, സ്ത്രീകള്‍-76630, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 641) 6. പുതുപ്പള്ളി-169064(പുരുഷന്‍മാര്‍-82359, സ്ത്രീകള്‍-86700, ട്രാന്‍സ് ജെന്‍ഡര്‍-5, ഒഴിവാക്കപ്പെട്ടവര്‍- 893) 7. ചങ്ങനാശേരി -161214(പുരുഷന്‍മാര്‍-77709, സ്ത്രീകള്‍-83503, ട്രാന്‍സ് ജെന്‍ഡര്‍-2, ഒഴിവാക്കപ്പെട്ടവര്‍- 726) 8. കാഞ്ഞിരപ്പള്ളി -176063(പുരുഷന്‍മാര്‍-85474, സ്ത്രീകള്‍-90588, ട്രാന്‍സ്‌ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍-326) 9. പൂഞ്ഞാര്‍-183222(പുരുഷന്‍മാര്‍ 90710, സ്ത്രീകള്‍-92512, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 409)        

കോട്ടയം

കാഞ്ഞിരപ്പള്ളിയ്ക്ക് കിട്ടിയ 20 കോടി ലോട്ടറി ഭാഗ്യം നഷ്ടപ്പെട്ടതായി സൂചന

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിന്നും വിറ്റ 20 കോടി ക്രിസ്മസ്  പുതുവത്സര  ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് ഉടമസ്ഥന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. പോലീസിലും കോടതിയിലും പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നു .ബമ്പർ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു.    കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ നിന്നും വിറ്റ XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്.ഐ. കെ.കെ. സജിമോനാണ് ടിക്കറ്റ് തന്റേതാണെന്ന് അവകാശം ഉന്നയിച്ചിരിക്കുന്നത്.  ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു..   

കോട്ടയം

പാലായിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വഴക്ക് ,ഒരാൾ കൊല്ലപ്പെട്ടു: ഒരേ കെട്ടിടത്തിൽ രണ്ടാമത്തെ കൊലപാതകം

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയിൽ. വാക്ക് തർക്കത്തെ തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഇവർ തമ്മിൽ മുൻപും വഴക്ക് പതിവായിരുന്നതായി പോലീസ് പറഞ്ഞു.മൃതദേഹം മോർച്ചറിയിൽ.ഒപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുറച്ചുനാളുകൾ മുമ്പ് ഇവിടെ തന്നെയാണ് തൊഴിലാളികൾ തമ്മിലുള്ള കശപിശയെ തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നത്.