വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഈരാറ്റുപേട്ട ബിആർസിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 78 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട:സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സ്റ്റാർസ് സ്കീമിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ടയിൽ മോഡൽ ബി ആർ സി കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷി കുട്ടികളുടെയും, പഠന വൈകല്യമുള്ള കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും ആവശ്യമായ ഉപകരണങ്ങളും, വിവിധ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് ബിആർസികളാണ്. കൂടാതെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും -2 മുതൽ +2 വരെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ പരിശീലന കേന്ദ്രവും ബിആർസികളാണ്. കൂടാതെ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ, ക്രിയേറ്റീവ് കോർണറുകൾ, ട്വിങ്കറിംഗ് ലാബുകൾ, വെതർ സ്റ്റേഷനുകൾ, വർണ്ണക്കൂടാരങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും സംഘാടനവും മേൽനോട്ടവും ബി ആർ സി കൾക്കാണ്. അതോടൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തെ എല്ലാവിധമായ ഗുണമേന്മ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും ബിആർസികൾ വഴിയാണ് സംഘടിപ്പിക്കാറുള്ളത്. ഇപ്രകാരം വിദ്യാഭ്യാസ രംഗത്ത് എല്ലാത്തരത്തിലും മുന്നേറ്റം കൈവരിക്കുന്നതിന് അനിവാര്യ സംവിധാനമായ ബിആർസികൾ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കേണ്ടത് പൊതു വിദ്യാഭ്യാസ രംഗത്തിന് ഏറ്റവും അത്യാവശ്യമാണ്. ഈ സാഹചര്യം കണക്കാക്കിയാണ് ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു. നിലവിൽ ബിആർസി പ്രവർത്തിക്കുന്നത് ഈരാറ്റുപേട്ട മുസ്ലിം ഗവൺമെന്റ് എൽ പി സ്കൂൾ കോമ്പൗണ്ടിലാണ്. എന്നാൽ ഈ സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാൽ പുതുതായി നിർമ്മിക്കുന്ന മോഡൽ ബി ആർ സി സമീപത്തെ ഏതെങ്കിലും ഗവൺമെന്റ് സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥല ലഭ്യത ഉണ്ടോ എന്ന് പരിശോധിച്ച് മാറ്റി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട് എന്ന് എംഎൽഎ അറിയിച്ചു. കൃത്യമായ സ്ഥല നിർണയം നടത്തി നടപടിക്രമങ്ങൾ പാലിച്ച് പരമാവധി വേഗത്തിൽ പുതിയ മോഡൽ ബി ആർ സി യാഥാർത്ഥ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും;പരാതിയുമായി പൈക സ്വദേശി

കോട്ടയം : ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും. പാലാ പൈക സ്വദേശി ഡോൺ ടോമാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ് 12 നാണ് ലാപ്‌ടോപ് ഓഡർ ചെയ്തത്. 55,000 രൂപയും കൊടുത്തു. ഇന്നലെ കിട്ടിയ ബോക്സ് തുറന്നപ്പോഴാണ് ഞെട്ടിയത്. ബോക്സ് തുറന്നപ്പോൾ മാർബിളും തുണിയും കാർഡ് ബോർഡ് പീസും.ആമസോൺ അധികൃതരെ പരാതി അറിയിച്ചെന്നും അന്വേഷിക്കാമെന്നാണ് മറുപടി ലഭിച്ചതെന്നും ഡോൺ പറഞ്ഞു. 23 ന് വീണ്ടും ബന്ധപ്പെടാമെന്നും അറിയിച്ചു.

കോട്ടയം

പാലാ നഗരസഭയുടെ സ്വച്ഛ് ഭാരത് സർവ്വേക്ഷൻ പ്രവർത്തനങ്ങളുടെ അംബാസിഡറായി മിയ ജോർജ്ജ്.

പാലാ: പാലാ നഗരസഭയുടെ സ്വച്ഛ് സർവ്വേക്ഷൻ അംബാസിഡറായി സുപ്രസിദ്ധ സിനിമ താരവും പാലാ സ്വദേശിനിയുമായ മിയ ജോർജിനെ തിരഞ്ഞെടുത്തതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.   കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛ് സർവ്വേക്ഷൻ' ശുചിത്വ സർവ്വേയുടെ ഭാഗമായി  പാലാ  നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് വരും നാളുകളിൽ മിയ നേതൃത്വം നൽകും. മാലിന്യ മുക്ത പ്രവർത്തനങ്ങൾ, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാമ്പയിനുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ പാലാ നഗരസഭയ്ക്ക് വേണ്ടി ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ മിയ നേതൃത്വം നല്കും.പാലായുടെ തനതായ പാരമ്പര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിൽ നടി മിയയുടെ സാന്നിധ്യവും താരമൂല്യവും വലിയ കരുത്താകുമെന്നും ശുചിത്വ പാലാ മിയയോട് എന്നും കടപ്പെട്ടിരിക്കുമെന്നും നഗരസഭാ ചെയർപേഴ്ൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.

കോട്ടയം

തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ്: പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച

തീക്കോയി: തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.എം.പി.മാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ്., മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ തോമസ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയ്സ് സ്‌കറിയ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അംബിക എം.എസ്., എ.ഡി.എം. ശ്രീജിത്ത്‌ എസ്., പാലാ ആർ.ഡി.ഒ. സുശീല ആർ., ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മോഹനൻ കുട്ടപ്പൻ, വാർഡ് മെമ്പർ കെ.സി. ജെയിംസ് എന്നിവർ പങ്കെടുക്കും.വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഐസക് ഐസക്, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, ഹരി മണ്ണുമഠം, ലാലി പി.വി., ഫ്രാൻ‌സിസ് ജേക്കബ്, കെ.കെ. പരിക്കൊച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

കോട്ടയം

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

പാലാ ; മണ്ണയ്ക്കനാട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ പാലാ - പൊൻകുന്നം റോഡിൽ വളകുഴിയ്ക്കു സമീപമാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്; ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായത് വലിയൊരു ദുരന്തം ഒഴിവാക്കി.

കോട്ടയം

വ്രതശുദ്ധിക്കൊപ്പം പരിസരശുദ്ധിയും; റോഡും തോടും വൃത്തിയാക്കി നഗരസഭ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ റമദാൻ വ്രതകാലത്തിന് മുന്നോടിയായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ അഡ്വ. വി.പി. നാസർ അറിയിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ പ്രധാന റോഡുകളുടെയും ഇരുവശങ്ങളും വൃത്തിയാക്കുകയും, തോടുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.  അതോടൊപ്പം നഗരസഭാ പരിധിയിലെ തെളിയാത്ത വഴി വിളക്കുകൾ ഭൂരിഭാഗവും മാറ്റി സ്ഥാപിച്ചതായും ബാക്കി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ ഭംഗിയും വൃത്തിയും നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പൊതുയിടങ്ങളിലും ജലാശയങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.       

കോട്ടയം

വി ഡി സതീശൻ വരുന്നു; ആവേശകരമായ വരവേൽപ്പുമായി യു ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റി

ഈരാറ്റുപേട്ട . പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന . പുതു യുഗ യാത്രക്ക് അവേശകരമായ വരവേൽപ്പ് നൽകുമെന്ന്. യു.ഡി.എഫ്. പൂഞ്ഞാർ നിയോ ജകമണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി . 24. ന് രാവിലെ 10.30. ന് ഈരാറ്റുപേട്ട . പോലീസ് സ്റ്റേഷന് മുൻ വശം എത്തിചേരുന്ന യാത്രക്ക് ആയിരങ്ങളെ അണിനിരത്തി. ആവേഷകരമായ വരവേൽപ്പ് നൽകും. ചെണ്ടമേളങ്ങളുടെയും. ബാൻഡ്സെറ്റുകളും നാടൻ കലാരൂപങ്ങളും യാത്രക്ക് കൊഴുപ്പേകാൻ അണിനിരത്തും.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ . മുഴുവൻ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലും യു ഡി.എഫ്. വിപുലമായ യോഗങ്ങൾ വിളിച്ച് ചേർത്ത് യാത്രയും പൊതു യോഗവും ഒരു ചരിത്ര സംഭവമാക്കാൻ ഒരുങ്ങി കഴിഞ്ഞു. വാർഡ്തല യോഗങ്ങൾ നടന്നു വരുകയാണ്. നിയോജകമണ്ഡലത്തിലെ ഒരോ പഞ്ചായത്തുകളിൽ നിന്നും ആയിരത്തിനും അഞ്ഞുറി നുമിടയിൽ പ്രവർത്തകരെ ഈ രാറ്റുപേട്ടയിൽ എത്തിക്കുവാനുള്ള വാഹന ക്രമീകരണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി കഴിഞ്ഞു. അയ്യായിരത്തിലേറെ പ്രവർത്തകരെ അണിനിരത്താൻ കഴിയുമെന്നും യു.ഡി.എഫ്. ഭാരവാഹികൾ 16/02/2026 ൽ ലീഗ് ഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തു. ആന്റോ ആന്റണി M P ചെയർമാനായും അസീസ് ബഡായി കൺവീനറായും അഡ്വ പി എ സലീം ജനറൽ കൺഡിനേറ്ററായും, മജൂ പുളിക്കൻ കോർഡിനേറ്ററായും 501 അംഗ സ്വാഗതസംഗത്തിന് രൂപം നൽകി. സ്വാഗതസംഗ രൂപീകരണ യോഗം ആന്റോ ആന്റണി M P ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു, റഫീഖ് മണിമല മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാറായ പ്രകാശ് പുളിക്കൻ അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, റോയ് കപ്പലുമാക്കൽ ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, കെ എ മുഹമ്മദ് അഷറഫ്, അഡ്വ സതീഷ് കുമാർ, സിബി ആറാട്ടുകയം, അബ്ദുൽ റസാക്, തോമസ്കുട്ടി മൂന്നാനപ്പള്ളി, യു ഡി എഫ് നേതാക്കളായ റാസി ചെറിയവല്ലം, അഡ്വ വി പി നാസർ, സാബു പ്ലാത്തോട്ടം, പി എച്ച് നൗഷാദ്, വർക്കിച്ചൻ വയംപൊത്തനാൽ മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പി.ക്കെ. കൂഞ്ഞാലികുട്ടി. പി.ജെ.ജോസഫ് . ഷാഫി പറമ്പിൽ . അനു ബ് ജേക്കബ്.ഷിബു ബേബി.ജോൺ, ആന്റോ ആന്റണി M P തുടങ്ങിയ നേതാക്കൾ യോഗത്തിൽ. സംസാരിക്കുമെന്നും.. ഭാരവാഹികൾ അറിയിച്ചു... പത്രസമ്മേളനത്തിൽ മജൂ പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, കെ എ മുഹമ്മദ് ഹാഷിം, പ്രകാശ് പുളിക്കൻ, പി എച്ച് നൗഷാദ് എന്നിവർ പങ്കെടുത്തു.

കോട്ടയം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 3.25 കോടി രൂപ അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട സെക്ഷന് കീഴിലുള്ള 15 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 3.25 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൂഞ്ഞാർ- കൈപ്പള്ളി- ഏന്തയാർ റോഡ്, വഴിക്കടവ് -കുരിശുമല റോഡ്, കാരക്കുളം- പടിഞ്ഞാറ്റുമല- പിണ്ണാക്കനാട് റോഡ്, അടിവാരം – കൊടുങ്ങ റോഡ്, പൂഞ്ഞാർ- പെരിങ്ങളം റോഡ്, പൂഞ്ഞാർ -ആലും തറ റോഡ്, പൂഞ്ഞാർ- കൂട്ടിക്കൽ റോഡ്, അരുവിത്തുറ- പൂവത്തോട് റോഡ് , വെയില്കാണാം പാറ- പാക്കയം- തിടനാട് റോഡ്, വിലങ്ങുപാറ – വലിയപാറ -ആരോലി ജംഗ്ഷൻ -വട്ടോളിക്കടവ് -അമ്പാറ നിരപ്പേൽ റോഡ്, പാറത്തോട് -പഴുമല- ചാണകക്കുളം- ചെമ്മലമറ്റം റോഡ്, പൂവത്തോട്- കാഞ്ഞിരമറ്റം- മാടമല- തിടനാട് റോഡ്, കുന്നുംപുറം -പൂവാങ്കൽ- ചാത്തൻകുളം റോഡ്,തിടനാട്-ഇടമറ്റം റോഡ്, വാഴമറ്റം- പിണ്ണാക്കാനാട് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. റോഡുകൾ പൂർണമായും കുഴികൾ അടയ്ക്കുകയും ഓടകൾ,കലുങ്കുകൾ, മുതലായവ പുനരുദ്ധരിക്കുക, റോഡുകളുടെ മെച്ചപ്പെട്ട പരിപാലനത്തിനും യാത്ര സുരക്ഷിതത്വത്തിനും ആവശ്യമായ എല്ലാ പ്രവർത്തികളും ഇതിലൂടെ നടത്തും. പ്രവർത്തികളുടെ ടെൻഡർ ക്ഷണിച്ചു കരാർ ഉറപ്പിച്ചു. പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.