വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

എരുമേലിയിൽ നിന്നും കാണാതായ റബർ വ്യാപാരി സുമേഷിനെ തമിഴ്നാട്ടിലെ മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.

എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായിരുന്നു.കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്‌ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരുന്നത്.ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ. തുടർന്നുള്ള എരുമേലി പോലീസിന്റെ അന്വേഷണത്തിലാണ് മധുരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം

വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്

യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. കർഷകർ ഏറെ നാളായി കാത്തിരുന്ന റബർ താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്. കർഷകരെ സഹായിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനൊപ്പം വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന ഫാം ടൂറിസം രീതികളെ പ്രോത്സാഹിപ്പിക്കും. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ക്ഷീരവികസനത്തിന് 102 കോടി: സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി. വനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

കോട്ടയം

മുണ്ടക്കയം കൂട്ടിക്കലിൽ കുടുംബവഴക്കിനെ തുടർന്ന് ഗ്യാസ് സിലണ്ടർ തുറന്നുവിട്ടു

കൂട്ടിക്കൽ: കഞ്ചാവ് ലഹരിയിൽ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് യുവാവിന്റെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടി  കൂട്ടിക്കൽ പഴയ പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിമിനെയാണ് പോലീസ് പിടികൂടിയത് രാവിലെ മുതൽ യുവാവ് വീട്ടിൽ കടുത്ത ബഹളം വെച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. ഭയന്നുപോയ ഇയാളുടെ മാതാവും ഇളയ സഹോദരിയും വീട്ടിൽനിന്ന് ഇറങ്ങി ഓടിയതോടെയാണ് യുവാവ് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നുവിട്ടത്. വലിയൊരു ദുരന്തമുഖത്താണ് പ്രദേശം മണിക്കൂറുകളോളം ശ്വാസമടക്കിപ്പിടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർക്ക് യുവാവിനെ കീഴ്പ്പെടുത്താനായത്. എന്നാൽ പ്രതിയുടെ പരാക്രമം ഇവിടംകൊണ്ടും അവസാനിച്ചില്ല. ഇയാളെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ചെലിക്കുഴിക്ക് സമീപം പറത്താനം കവലയിൽ വെച്ച് പോലീസ് വാഹനത്തിൽനിന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓടുന്ന വാഹനത്തിൽനിന്ന് ചാടിയതിനെ തുടർന്ന് യുവാവിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു. മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു

കോട്ടയം

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ജില്ലാതല ഉദ്ഘാടനം കോട്ടയത്ത്

ഈരാറ്റുപേട്ട ഡിപ്പോയിൽ രാവിലെ 8.30 ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ നിർവഹിക്കും കോട്ടയം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ജൂൺ 15 തിങ്കള്‍) കോട്ടയത്ത് നടക്കും. രാവിലെ ഒന്‍പതിന് കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ മറ്റ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും. ഈരാറ്റുപേട്ട ഡിപ്പോയിൽ രാവിലെ 8.30 ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ നിർവഹിക്കും കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. തുടര്‍ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍റിനു സമീപം മന്ത്രി ബസ് ഫ്ളാഗ് ഓഫ് ചെയ്യും. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതിന് നാട്ടകം സുരേഷ് എം.എല്‍.എയും പുതുപ്പള്ളിയില്‍ രാവിലെ ഒൻപതിന് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ്. പ്രഫ. റോണി കെ. ബേബി എംഎല്‍എ ബസ് ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എയും പൂഞ്ഞാർ മണ്ഡലത്തിലെ ഉദ്ഘാടനം 8.30ന് എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ. എ നിര്‍വഹിക്കും. വൈക്കം നിയമസഭാ മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കെ.ബിനിമോന്‍ എം.എല്‍.എ നിര്‍വഹിക്കും.

കോട്ടയം

എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ് സംസ്ഥാന പരിശീലന ക്യാമ്പ് ഇന്നും നാളെയും

തലനാട്: എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ് സംസ്ഥാന പരിശീലന ക്യാമ്പ് ഇന്നും നാളെയും തലനാട് സംഘടിപ്പിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ ഷാജഹാൻ അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍,എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം എൻ അരുൺ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എംജി ശേഖരൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി  ഷമ്മാസ് ലത്തീഫ് , പ്രസിഡന്റ്  കെ രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നടത്തും. 'ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ കടമകൾ' എന്ന വിഷയത്തില്‍ റിട്ടയേഡ് തഹസിൽദാർ ബി അശോക്, പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ യുവത്വത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഡോക്ടർ ജെയിംസ് ബാബു (പാലിയേറ്റീവ് കെയർ യൂണിറ്റ് ജനറൽ ഹോസ്പിറ്റൽ പാലാ), 'ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങും സുരക്ഷ ബോധവൽക്കരണവും' എന്ന വിഷയത്തില്‍ കേരള ഫയർ ആൻഡ് റെസ്ക്യൂ റിട്ടയേഡ് എസ്‍ടിഒ  കെ ബി ശിവദാസൻ, 'മയക്കുമരുന്ന് വ്യാപനവും യുവാക്കൾക്കിടയിലുള്ള കുറ്റകൃത്യങ്ങളും' എന്ന വിഷയത്തില്‍ റിട്ടയേഡ് ഡിവൈഎസ്‍പി സി ജി സനൽകുമാർ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 'നീന്തൽ പരിശീലനവും, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും' സംബന്ധിച്ച് ടീം എമർജൻസി കേരള റാപ്പിഡ് റെസ്ക്യൂ ഫോഴ്സ് പരിശീലനം നല്‍കും. 'ചാരിറ്റബിൾ ആക്ടും, യുവജന സംഘടനകളും' എന്ന വിഷയത്തില്‍ അഡ്വ. സൂര്യ ബിനോയ്, 'ഭഗത് സിങ് യൂത്ത് ഫോഴ്സ് പ്രവർത്തന പരിപാടിയും ലക്ഷ്യങ്ങളും' എന്ന വിഷയത്തില്‍ എസ് വിനോദ് കുമാറും ക്ലാസുകള്‍ നടത്തും.സമാപന സമ്മേളനം മുൻ റവന്യൂവകുപ്പ് മന്ത്രി കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  സി കെ ശശിധരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്,  എഐവൈഎഫ് മണ്ഡലം സെക്രട്ടറി  ആർ രതീഷ്  തുടങ്ങിയവര്‍ പ്രസംഗിക്കും.

കോട്ടയം

വാഗമണ്ണിൽ കുടുംബത്തിന് നേരെ ക്രൂരമർദ്ദനം; പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി തള്ളി

വാഗമൺ: വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി. ഭിന്നശേഷിക്കാരിയെയും കുട്ടികളെയുമടക്കം ക്രൂരമായി മർദ്ദിച്ചിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയാറാകാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ആക്രമണക്കേസിലെ പ്രതികൾ മുൻകൂറായി ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം കോടതി അത് തള്ളിരുന്നു. തൊടുപുഴ സെഷൻസ് കോടതിയിലാണ് പ്രതി ചേർക്കപ്പെട്ടവരായ ക്രിസ്റ്റി ഭാഗ്യരാജ് (24), കണ്ണൻ (26), അജിത് കുമാർ (24), സുരേഷ് (55) എന്നിവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം നിഷേധിക്കപ്പെട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകാത്തത് അവർക്ക് പോലീസ് സംരക്ഷണം ലഭിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിനോദസഞ്ചാര മേഖലയിലെ ക്രമസമാധാന പാലനം ഗുണ്ടാ സംഘങ്ങൾക്ക് വിട്ടുനൽകിയ അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.  പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായില്ലെങ്കിൽ, അക്രമികളെ സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളും പ്രതിഷേധങ്ങളും ശക്തമാക്കുമെന്ന് ഇരയാക്കപ്പെട്ട കുടുംബം അറിയിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളിൽ പോലീസ് തുടരുന്ന നിഷ്ക്രിയത്വം വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ വലിയ കളങ്കമാണ് ഉണ്ടാക്കുന്നത്.ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും അടിയന്തരമായ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കുടുംബവും.

കോട്ടയം

ഒറ്റച്ചക്ര സൈക്കിളിൽ കേരളയാത്ര; ലഹരിവിരുദ്ധ സന്ദേശവുമായി യുവാവ്

ലഹരിയുടെ പിടിയിൽ നിന്ന് പുതുതല മുറയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒറ്റച്ചക്ര യുണിക് സൈക്കിളിൽ കേരളം ചുറ്റുന്ന പാറശാല സ്വദേശി എ. അബി ഈരാറ്റുപേട്ടയിലെത്തി. കഴിഞ്ഞ മേയ് 31ന് പാറശാല യിൽ നിന്ന് ആരംഭിച്ച യാത്ര ഇതിനോടകം നാല് ജില്ലകൾ പിന്നിട്ട് മുന്നേറുകയാണ്. ബി. ബി.എ പഠനം പൂർത്തിയാക്കിയ 20കാരനായ അബിയുടെ ലക്ഷ്യം കേരളത്തിലെ 14 ജില്ലകളിലും എത്തി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. യാത്രയ്ക്കിടെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും യുവാക്കളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. യാത്രയ്ക്കാവശ്യമായ ചെലവുകളും വിശ്രമത്തിനുള്ള സൗകര്യങ്ങളും വഴിയരികിൽ പരിചയപ്പെടുന്നവരുടെ സഹകരണത്തോടെ യാണ് കണ്ടെത്തുന്നത്. കോട്ടയം ജില്ലയിലുടെയുള്ള യാത്ര പൂർത്തിയാക്കി വാഗമൺ വഴി ഇടുക്കി ജില്ലയിലേക്കാണ് അബി കടക്കുന്നത്. പാറശാല മുതൽ കാസർകോട് വരെ ഒറ്റച്ചക്ര സൈക്കിളിൽ സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ഈ ദൗത്യത്തിന് വിവിധ ഇടങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും സന്ദേശവുമായി എത്തി യാത്ര വിജയകരമായി പൂർത്തിയാക്കുകയാണ് അബിയുടെ ലക്ഷ്യം.

കോട്ടയം

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു. നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലഹരി നിർമാർജനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നേതൃത്വം നൽകിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്‌സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്‌സ്‌ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് വിൽപനക്കാരോട് ഈ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങൾ അവരെ തേടിയെത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്താൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡി.ജെ പാർട്ടികളിലുമുള്ള മയക്കുമരുന്ന് ഉപയോഗവും വിതരണവും കർശനമായി തടയുകയും, അവരുടെ അന്തർസംസ്ഥാന ബന്ധങ്ങൾ തകർക്കുകയും ചെയ്യും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പോലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.