വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ചമ്പക്കര ആശ്രമംപടിയിൽ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. കോട്ടയം – കോഴഞ്ചേരി റോഡില്‍ ചമ്പക്കര ആശ്രമം പടിയില്‍ വൈകിട്ട് 3.45നായിരുന്നു സംഭവം. 2 പേർക്ക് പരിക്കേറ്റു.   കറുകച്ചാല്‍ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു കാറാണ് 15 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം

കോട്ടയം

ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് UDF ജനകീയ ധർണ നടത്തുന്നു

പൂഞ്ഞാർ ; മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണ മെന്ന് ആവശ്യപ്പെട്ടു കൊണ്ട് തീക്കോയി മണ്ഡലം UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ധർണാ സമരം 28-1-2026 (ബുധനാഴ്ച) നടത്തുന്നു. രാവിലെ 9.30 മുതൽ ആനിയിളപ്പ് ജംഗ്ഷനിൽ ആണ് ധർണാ സമരം നടത്തുന്നത്. പ്രസ്തുത സമരത്തിൽ UDF ൻ്റെ പ്രമുഖ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പെങ്കെടുക്കും.

കോട്ടയം

പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് 9 കോടി അനുവദിച്ച് ബിഎം&ബിസി ടാറിങ് : ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് നേരെയാക്കൽ, കയറ്റിറക്കങ്ങൾ കുറയ്ക്കൽ തുടങ്ങി മെച്ചപ്പെട്ട ഗതാഗത സാഹചര്യം ഒരുക്കുന്നതിനുള്ള പ്രവർത്തികളും നടപ്പിലാക്കും. ഈ റോഡ് പാലാ - ഈരാറ്റുപേട്ട ഭാഗത്തു നിന്നും മുണ്ടക്കയത്തേയ്ക്കും മറ്റ് കിഴക്കൻ മേഖലകളിലേയ്ക്കും യാത്ര ചെയ്യുന്നവർക്ക് ദൂരം കുറവുള്ളതും ഏറ്റവും എളുപ്പമുള്ളതുമായ പാതയാണ്.കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കിൽ പെടാതെ ഒരു ബൈപ്പാസായി യാത്ര ചെയ്യുന്നതിനും ഈ റോഡ് ഉപകരിക്കും.  കരാർ ഏറ്റെടുത്തിരിക്കുന്ന കോൺട്രാക്ടർ എഗ്രിമെന്റ് വച്ച് ഫെബ്രുവരി ആദ്യം നിർമ്മാണ ഉത്ഘാടനം നടത്തി റീ ടാറിങ് പ്രവർത്തികൾ ആരംഭിക്കുമെന്നും, പ്രവർത്തികൾ എത്രയും വേഗത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും എന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

വർഗീയതക്കെതിരെ ശക്തമായ പ്രവർത്തനം അനിവാര്യം – ഐ എസ് എം

ഈരാറ്റുപേട്ട :വർഗീയത സമൂഹത്തിന്റെ സമാധാനവും ഐക്യവും തകർക്കുന്ന ഗുരുതര ഭീഷണിയാണെന്നും അതിനെതിരെ ശക്തമായും ഏകോപിതമായും പ്രവർത്തനം നടത്തേണ്ടത് അനിവാര്യമാണെന്നും ഐ എസ് എം കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വർഗീയ ശക്തികൾ സമൂഹത്തിൽ വിദ്വേഷവും ഭിന്നതയും വളർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മതസൗഹാർദ്ദവും മനുഷ്യസൗഹൃദവും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ രംഗത്തും സാമൂഹിക മേഖലയിലും ഐഎസ്എം സജീവമായി ഇടപെടുമെന്നും, യുവജനങ്ങളെയും പൊതുസമൂഹത്തെയും ഉൾപ്പെടുത്തി വർഗീയതക്കെതിരായ പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും സമ്മേളനം അറിയിച്ചു. ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കുന്നതിനും സംഘടന മുന്നിൽ നിൽക്കും എന്നും നേതാക്കൾ വ്യക്തമാക്കി.എല്ലാ പ്രസിഡണ്ട് എൻ. വൈ. ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.എച്ച്  ജാഫർ , ഐ.എസ്.എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, മുഹമ്മദ് അനസ്, എന്നിവർ പ്രസംഗിച്ചു

കോട്ടയം

കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്

പൊൻകുന്നം: കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ് .സ്ഥലത്തിൻ്റെ പോക്ക് വരവിനെത്തിയ ആളോട് ആയിരം രൂപാ നേരത്തെ കൈപ്പറ്റിയ ബിജു എന്ന വില്ലേജ് ആഫീസർ പിന്നെയും രണ്ടായിരം രൂപാ കുടി ആവശ്യപ്പെടുകയായിരുന്നു. നിർബ്ബന്ധം തുടർന്നപ്പോൾ ഇദ്ദേഹം വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപാ വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ മറഞ്ഞ് നിന്ന വിജിലൻസ് സംഘം ചാടി വീണ് പിടികൂടുകയായിരുന്നു.മേഖലാ എസ്‌പി വിനു ആർ ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.

കോട്ടയം

കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും, ഉദ്ഘാടനം നാളെ

കോട്ടയം: കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും. പുതുതായി അനുവദിച്ച നഗർകോവിൽ-മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്-ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. രണ്ട് ട്രെയിനുകളും വ്യത്യസ്‌ത ദിവസങ്ങളിലാണ് ഓടുന്നതെങ്കിലും വെള്ളിയാഴ്ച ഇരു ട്രെയിനുകളുടെയും ഉദ്ഘാടന ഓട്ടം നടക്കുമെന്ന് അധികൃതർ പറയുന്നു. ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട റെയിൽ ബന്ധം ഉറപ്പാക്കാൻ സാധിക്കും. നോൺ-എ സി വിഭാഗത്തിലുള്ള സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.

കോട്ടയം

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസജില്ലാതല മത്സരം ഇന്ന്

കോട്ടയം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾവിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസജില്ലാതല മത്സരം ജനുവരി 22ന് (വ്യാഴാഴ്ച) നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ ഒൻപതു മുതൽ വിദ്യാഭ്യാസജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം(കോട്ടയം വിദ്യാഭ്യാസ ജില്ല), എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ തലയോലറപ്പമ്പ് (കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല), സെൻറ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയം പാലാ (പാലാ വിദ്യാഭ്യാസ ജില്ല), എസ്.ഡി സ്‌കൂൾ ഹാൾ കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല) എന്നിവയാണ് കോട്ടയം ജില്ലയിലെ മത്സര വേദികൾ. വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും.  ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ചുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്നുലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ടുലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രശസ്തി പത്രവും മെമൻറോയും  നൽകും. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തിൽ ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അഞ്ചുലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.  

കോട്ടയം

എരുമേലി എയർപോർട്ട് സ്ഥാപിക്കൽ : പാലാ സബ് കോടതി വിധി തടസ്സമാവില്ല : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

എരുമേലിയിൽ സ്ഥാപിക്കുന്ന ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്ബ് കോടതി പുറപ്പെടുവിച്ച വിധി തടസ്സമാവില്ലെന്ന്  അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ  എംഎൽഎ പറഞ്ഞു. വിധി അനുകൂലമായിരുന്നുവെങ്കിൽ ഭൂമി എയർപോർട്ട് നിർമ്മാണത്തിന് വേണ്ടി ട്രാൻസ്ഫർ ചെയ്ത്  പദ്ധതിയുമായി മുന്നോട്ടു പോകുവാൻ കഴിയുമായിരുന്നു. വിധി എതിരായ സാഹചര്യത്തിൽ ഇനി നിലവിൽ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളിലൂടെ ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടി വരും.  ലാൻഡ് അക്വസിഷൻ  റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 പ്രകാരം ഏതു ഭൂമിയും വികസന ആവശ്യത്തിനുവേണ്ടി സർക്കാരിന് ഏറ്റെടുക്കാൻ കഴിയും. ഇത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതായും എംഎൽഎ പറഞ്ഞു.  അതിനാൽ തന്നെ പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്  സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോയി ഭൂമി ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കും.  ചെറുവള്ളി എസ്റ്റേറ്റിന്റെ   ഉടമസ്ഥാവകാശം സംബന്ധിച്ച്  പാലാ സബ്ബ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്ന വിധി എല്ലാ വസ്തുതകളും പരിഗണിക്കാതെ ഉള്ളതാണ്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, അവരുടെ പിൻഗാമികളുടെയും  ദീർഘകാലത്തെ കൈവശാവകാശം മാത്രം അടിസ്ഥാനപ്പെടുത്തി  നിയമസാധുത കണക്കാക്കിയാണ്  അവർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്.  പാലാ സബ് കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പിൽ സമർപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ലാൻഡ് അക്വസിഷന്‍ ആക്ട് സെക്ഷൻ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു കഴിഞ്ഞു. അധികം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. ഹൈക്കോടതി ചൂണ്ടിക്കാണിച്ച ന്യൂനത പരിഹരിച്ച് വിജ്ഞാപനം പുനപുറപ്പെടുവിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.  എല്ലാ തടസ്സങ്ങളും പരിഹരിച്ച് വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. ഗവർണർ നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിലും  എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും 2030 ഓടുകൂടി നാടിനു സമർപ്പിക്കും എന്നും നയ പ്രഖ്യാപന രേഖയിൽ പ്രസ്താവിച്ചിട്ടുണ്ട് എന്നും എംഎൽഎ ചൂണ്ടിക്കാണിച്ചു.