വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പെരിന്തേനീച്ചയുടെ കുത്തേറ്റു

ചേന്നാട്: പെരിന്തേനീച്ചയുടെ കുത്തേറ്റ് മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. ചേന്നാട് പനച്ചിപ്പാറ റോഡിൽ വാഴേക്കാട് വ്യാഴാഴ്ച നാല് മണിടോയെയാണ് സംഭവം.പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകൾ ജോസ്‌ന, ജോസുകുട്ടി മൂലച്ചാലിൽ, തെക്കേൽ ബെന്നി തോമസ് (50), എന്നിവരെയും ചേന്നാട് മരിയാ ഗൊരേത്തി സ്‌കൂളിലെ വിദ്യർഥികളായ കെവിൻ (12), നിവിൻ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ് വിദ്യാർഥികൾ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.

കോട്ടയം

ഹെൻറി ബേക്കർ പഠന-ഗവേഷണ കേന്ദ്രം മേലുകാവിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും -ജോസ് കെ. മാണി എം.പി

മേലുകാവുമറ്റം : റവ: ഹെൻ്റി ബേക്കർ ജൂനിയർ പഠന -ഗവേഷണ കേന്ദ്രം  മേലുകാവിൽസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ. മാണി എം പി. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. മലനാടിൻ്റെ അപ്പോസ്ഥലൻ എന്നറിയപ്പെടുന്ന റവ. ഹെൻട്രി ബേക്കറിൻ്റെ സന്ദർശനമാണ് നാടിൻ്റെ വളർച്ചയ്ക്കും അറിവിൻ്റെ ബാലപാഠങ്ങൾക്കും വികസനത്തിനും തുടക്കം കുറിച്ചത്. കേന്ദ്ര- സംസ്ഥന സർക്കാരുകളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. അന്തർദേശീയ തലത്തിലുള്ള പഠന കേന്ദ്രത്തിൽ ഗവേഷണത്തിനു പുറമേ, ന്യൂ ജനറേഷൻ കോഴ്സുകൾ, സ്റ്റാട്ടപ്പുകൾ എന്നിവയാണ് ലക്ഷ്യമെന്ന് എംപി പറഞ്ഞു.പഠന കേന്ദ്രത്തിനാവശ്യമായ സ്ഥലം മേലുകാവിൽ കണ്ടെത്തും.ബിഷപ് വി.എസ്. ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ.ജി.ദാനിയേൽ, വൈദിക സെക്രട്ടറി ടി.ജെ.ബിജോയി എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയം ഡി.സി.സിക്ക് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് അടക്കം പുതിയ 16 ജനറൽ സെക്രട്ടറിമാർ

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായി മുൻ കോൺഗ്രസ് ബ്ലോക്ക് പ്രെസിഡന്റുമാരായ 16 പേരെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് നിയമനം. ഈരാറ്റുപേട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് അടക്കം 16 പേർക്കാണ് പുതിയ നിയമനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് കെ.എസ്.യു മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി മെമ്പർ തുടങ്ങി പാർട്ടിയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച മുഹമ്മദ് ഇല്യാസ് നാല് വർഷം ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മറ്റുള്ള ജനറൽ സെക്രട്ടറിമാർ ഇവരാണ്: റോയി മാത്യു കപ്പലുമാക്കൽ, ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, രാധ വി. നായർ, മാത്തച്ചൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ജോ തോമസ്, പ്രൊഫ. സതീഷ് ചൊള്ളാനി, അക്കരപ്പാടം ശശി, അഡ്വ. പി.പി. ചെറിയാൻ, ബേബി തൊണ്ടംകുഴി, വി.കെ. സുരേന്ദ്രൻ, കെ.ജി. ഹരിദാസ്, അഗസ്റ്റിൻ ജോസഫ്.

കോട്ടയം

ശബരി റെയിൽ പാത യാഥാർഥ്യമാകുന്നു ; പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ തയാറെന്ന് കേരളം.

എരുമേലി : സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-എരുമേലി  ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന്  കേരള മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും.   27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണു നടപടി.  നേരത്തെ ശബരി റെയിൽ തിരുവനന്തപുരത്തേക്കു നീട്ടുന്നതിനെ കുറിച്ചു പഠിക്കാൻ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിയുടെ പകുതി തുകയും സംസ്‌ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം. ഉടൻ റെയിൽവേ മന്ത്രാലയത്തെ അറിയിക്കും. 111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ്  പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ  വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിർമാണം നിലച്ച ഘട്ടത്തിലാണ് പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 3810 കോടി രൂപയാണ് പുതുക്കിയ എസ്‌റ്റിമേറ്റ്. 6 കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്‌റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി- ശബരി റെയിൽവേക്കായി കല്ലിട്ടു തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യു റെയിൽവേ സംയുക്‌ത സർവേ നടത്തി കല്ലിട്ടു തിരിച്ച് സ്‌ഥലമെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്‌റ്റേഷനുകൾ നിർമ്മിക്കുക. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. എരുമേലിയിലെ സ്‌റ്റേഷൻ എവിടെയാണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.  

കോട്ടയം

ക്രിസ്ത്യൻ പള്ളിയിലേക്ക് റോഡിന് സൗജന്യമായി സ്ഥലം നൽകി മുസ്ലിം കുടുംബങ്ങൾ

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോൺ സാമുവൽ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ ചെറിയാൻ, പൊതുപ്രവർത്തകരായ ബിനോ ജോൺ ചാലക്കുഴി, സി.പി. മാത്തൻ, സ്ഥലം വിട്ടുനൽകിയ കുടുംബാംഗം ഇസ്മായിൽ മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം ഭാഗത്തെ സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചിലേക്കും, ആ പ്രദേശത്തെ താമസക്കാർക്കും ഉണ്ടായിരുന്ന ഏക യാത്ര സൗകര്യമായ കനകപ്പലം - പഴയപള്ളി റോഡ് നിലവിൽ വലിയ കുത്തിറക്കമുള്ള മൺറോഡ് ആയിരുന്നു. അതിനാൽ തന്നെ പള്ളിയിലേക്ക് ആരാധനയ്ക്ക് പോയിരുന്നവരും, പ്രദേശവാസികളും വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ ബുദ്ധിമുട്ട് കാണിച്ച് പള്ളി അധികൃതരിൽ നിന്നും പ്രദേശവാസികളിൽ നിന്നും നിവേദനം ലഭിച്ചതിനെ തുടർന്നാണ് റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.  പി.ഡബ്ല്യു.ഡി റോഡിൽ നിന്നും റോഡ് ആരംഭിക്കുന്ന ഭാഗത്ത് ആവശ്യത്തിന് വീതി ഇല്ലാതിരുന്നതുമൂലം സമീപ സ്ഥല ഉടമസ്ഥരായ മുഹമ്മദ് ഷാ, മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള വിധവയായ സൈനബ എന്നിവർ ഭൂമി സൗജന്യമായി വിട്ടു നൽകാൻ തയ്യാറായതിനെത്തുടർന്ന് മികച്ച നിലയിൽ റോഡിന്റെ കോൺക്രീറ്റിങ്ങും പുനരുദ്ധാരണ പ്രവർത്തികളും നടപ്പിലാക്കാൻ കഴിഞ്ഞത്.

കോട്ടയം

കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാർ നിയന്ത്രണം വിട്ട് അപകടം

​കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ നാലാം മൈലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് വാഹനാപകടം ഉണ്ടായിയത് . കാളകെട്ടിക്കും കപ്പാടിനും ഇടയിലുള്ള ഭാഗത്തുവെച്ച് റോഡിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിൽ അതിവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട വാഹനം സമീപത്തെ കടയിലേക്കും ഇടിച്ചു കയറി. ​അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടയുടെ ഷട്ടർ തകർന്നിട്ടുണ്ടെങ്കിലും, അപകടസമയത്ത് കടയുടെ മുൻവശത്തോ റോഡരികിലോ കാൽനടയാത്രക്കാരോ മറ്റു ആളുകളോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവായി . നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് ഭാഗികമായി മറിഞ്ഞ നിലയിലായിരുന്നു. ​വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാർ ആർക്കും തന്നെ പരിക്കുകൾ ഇല്ല . സംഭവത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. അമിതവേഗതയാണോ അതോ ഡ്രൈവർക്ക് ഉണ്ടായ പെട്ടെന്നുള്ള അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

കോട്ടയം

വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണം - ജോർജ് കുളങ്ങര

ഈരാറ്റുപേട്ട: വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്ന് ലേബർ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയർമാൻ ജോർജ് കുളങ്ങര ആവശ്യപ്പെട്ടു.കർഷക സ്വരാജ് സത്യാഗ്രഹ സമിതിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിൻ്റെ ഒമ്പതാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം ഇ എസ് മീനച്ചിൽ താലൂക്ക് ഭാരവാഹികൾ പങ്കെടുത്തു. എം ഇ എസ് താലൂക്ക് വൈസ് പ്രസിഡണ്ട് അഡ്വ. സുഹൈൽ ഖാൻ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,ആസിഫ് മുഹമ്മദ്,മുഹമ്മദലി ഖാൻ,ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,ജോൺസൺ പാറക്കൽ എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക്  പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടിയിൽ  ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ  വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദമായി മാറുന്നതിന്റെ പ്രാധാന്യം റോഷ്ണി തോംസൺ ചൂണ്ടിക്കാണിച്ചു. വിദേശത്ത് ഇന്ത്യയുടെ ശബ്ദമാകാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് അവർ ചൂണ്ടിക്കാട്ടി.   രാജ്യത്തിന് വേണ്ടിയാണ് സംസാരിക്കേണ്ടി വരുന്നത്. അന്താരാഷ്ട്രാ വേദികളിൽ ഇന്ത്യ എന്ന ബോർഡിനു പിന്നിലിരുന്നു ജോലി ചെയ്യുന്നത് ആത്മാഭിമാനത്തോടെയാണ്.​ നമ്മുടെ വിദേശനയങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൃത്യമായി അവതരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഓരോ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനും നിർവഹിക്കുന്നതെന്ന് റോഷ്ണി പറഞ്ഞു. ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയെക്കുറിച്ച് അവർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു  നൽകി. സർവ്വീസിലെ സാഹചര്യം, അവസരം എന്നിവയെപ്പറ്റിയും സംസാരിച്ചു.   സാധാരണയായി ഓരോ മൂന്ന് വർഷം കൂടുമ്പോഴും  ഉദ്യോഗസ്ഥർക്ക് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഇത് നിരന്തരമായ പഠനത്തിനും വൈവിധ്യമാർന്ന ആഗോള അനുഭവങ്ങൾക്കും അവസരമൊരുക്കുന്നു. ഓരോ ദേശത്തെയും സംസ്കാരവും ഭരണരീതികളും അടുത്തറിഞ്ഞാൽ മാത്രമേ ഇന്ത്യയുടെ താൽപ്പര്യങ്ങൾ അവിടെ സംരക്ഷിക്കാനും മികച്ച ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും സാധിക്കൂ എന്നും അവർ വ്യക്തമാക്കി. ഇന്ത്യയുടെ ശബ്ദമാകാൻ യുവതലമുറ​ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഓരോ രാജ്യത്തെയും പ്രതിസന്ധികളിലും സമാധാന ചർച്ചകളിലും ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാൻ ഉദ്യോഗസ്ഥർ സദാ സജ്ജരായിരിക്കണം. കൃത്യമായ കാഴ്ചപ്പാടും രാജ്യത്തോടുള്ള അർപ്പണബോധവുമുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവതലമുറ ഈ രംഗത്തേക്ക് കൂടുതൽ കടന്നുവരണമെന്ന് റോഷ്ണി തോംസൺ പറഞ്ഞു.​ കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ സിവിൽ സർവീസ് എന്ന കടമ്പ ആർക്കും മറികടക്കാവുന്നതേയുള്ളൂവെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ ഓർമ്മിപ്പിച്ചു.  നയതന്ത്ര രംഗത്തെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്നും ഈ മേഖലയിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളെപ്പറ്റിയും ചോദ്യങ്ങൾക്കു മറുപടിയായി വിശദീകരിച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു നിർദ്ദേശങ്ങളും നൽകി. 2015 ബാച്ച് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായ റോഷ്ണി സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, വത്തിക്കാൻ  അടക്കമുള്ള രാജ്യങ്ങളിൽ നിയമിതയായിരുന്നു. 11 വർഷത്തെ സർവ്വീസ് ജീവിതത്തിലെ രസകരമായും അഭിമാനം നിറഞ്ഞതും വെല്ലുവിളികൾ നിറഞ്ഞതുമായ അവസരങ്ങളെപ്പറ്റിയും റോഷ്ണി വിദ്യാർത്ഥികളോട് സംസാരിച്ചു.  അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റോഷ്ണി തോംസണെ ഉപഹാരം നൽകി ആദരിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, അനൂപ് ചെറിയാൻ, വുമൺസ് സെൽ കോഓർഡിനേറ്റർ സ്മിത ക്ലാരി ജോസഫ്, അലോന സോജൻ, അലോന സോജൻ, അലീൻ മരിയ ഷിബു, പൊന്നു കെ അൽഫോൻസ്   എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് സർവ്വീസ് വിദ്യാർത്ഥികളടക്കം 300 ൽ പരം വിദ്യാർത്ഥികൾ 'മീറ്റ് ദ ഡിപ്ലോമാറ്റ്' സംവാദ പരിപാടിയിൽ പങ്കെടുത്തു.