വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഇരട്ട മരണം നടന്ന കുളപ്പുറത്ത്, വീണ്ടും മരണം; യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു

കാഞ്ഞിരപ്പള്ളി : വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് കൂവപ്പള്ളി, കുളപ്പുറത്ത്, വീണ്ടും ഒരു മരണം കൂടി നടന്നു. കുളപ്പുറത്ത് പരേതനായ ശ്രീനിവാസന്റെ മകൻ ശ്രീജിത്ത് ശ്രീനിവാസൻ (കൊച്ചുണ്ണി -29) ആണ് മരണപ്പെട്ടത്. വീട്ടിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു കിടക്കുന്നതായാണ് കാണപ്പെട്ടത് . ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരട്ട മരണം നടന്ന വീടിന്റെ 300 മീറ്റർ അടുത്താണ് ഈ മരണവും നടന്നിരിക്കുന്നത്.

കോട്ടയം

ഷേർളിയുടെ മടക്കം നാട്ടുകാർക്കും നോവാകുന്നു” സാമ്പത്തിക തർക്കവും സംശയവും കൊലപാതകത്തിൽ കലാശിച്ചു; സംസ്കാരം പൊതുശ്മശാനത്തിൽ

കോട്ടയം: കുളപ്പുറത്ത് വീടിനുള്ളിൽ ഷേർളി മാത്യു (45) കൊല്ലപ്പെട്ട വാർത്തയുടെ ഞെട്ടലിലാണ് നാട്. ഷേർളിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ജോബ് സക്കറിയ (40) ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാമ്പത്തിക ഇടപാടുകളും സംശയവുമാണ് ദാരുണമായ ഈ ഇരട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുമ്മനം സ്വദേശിയായ ജോബ് സക്കറിയയും ഷേർളിയും തമ്മിൽ ദീർഘകാലമായി സൗഹൃദത്തിലായിരുന്നു. ഇടുക്കി കല്ലാർ സ്വദേശിനിയായ ഷേർളി ആറുമാസം മുൻപാണ് കുളപ്പുറത്ത് പുതിയ വീട് നിർമ്മിച്ച് താമസം തുടങ്ങിയത്. • പണമിടപാടുകൾ: ജോബിൽ നിന്നും ഷേർളി പലതവണയായി പണം കൈപ്പറ്റിയിരുന്നതായി പോലീസ് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു. • സംശയം: ഷേർളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന ജോബിന്റെ സംശയവും കൊലപാതകത്തിന് പ്രേരണയായതായി സൂചനയുണ്ട്. • സംഭവം: വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷേർളിയുടെ കഴുത്തിന് കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഹാളിനുള്ളിലെ സ്റ്റെയർകേസിൽ ജോബ് തൂങ്ങിമരിക്കുകയായിരുന്നു. അനാഥമായി ആ സ്വപ്നഭവനം ചെടികളെയും നായ്ക്കളെയും ഏറെ സ്നേഹിച്ചിരുന്ന ഷേർളി, തന്റെ വീടിന്റെ മുറ്റവും ടെറസും മതിലുകളുമെല്ലാം പൂച്ചെടികൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരുടെ കണ്ണ് നനയിച്ചതും ഷേർളി നട്ടുപിടിപ്പിച്ച ആ പൂന്തോട്ടമാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷേർളിയുടെ വിയോഗത്തോടെ വളർത്തുനായ്ക്കളും ആ വീടും ഇപ്പോൾ അനാഥമായിരിക്കുകയാണ്. ദുരൂഹത നീക്കി ഡോഗ് സ്ക്വാഡ് ഞായറാഴ്ച വൈകിട്ട് ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് നൽകിയ വിവരമാണ് പോലീസിനെ വീട്ടിലെത്തിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടന്നത് ആദ്യം ദുരൂഹതയുണ്ടാക്കിയെങ്കിലും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ മറ്റ് വ്യക്തികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പിച്ചു. ജോബ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ബന്ധുക്കൾ എത്തി; സംസ്കാരം പൊതുശ്മശാനത്തിൽ അയൽവാസികളോട് കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താതെ കഴിഞ്ഞിരുന്ന ഷേർളിയുടെ കുടുംബ പശ്ചാത്തലം ബന്ധുക്കൾ എത്തിയതോടെയാണ് വ്യക്തമായത്. • ഷേർളിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. ഒമ്പത് വയസ്സുള്ള ഒരു മകനുണ്ട്. • ജോബ് സക്കറിയ കുമ്മനത്ത് ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു. ഇയാൾ വിവാഹബന്ധം വേർപെടുത്തിയിരുന്നയാളാണ്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷേർളിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

കോട്ടയം

ആസാദ് ഫൗണ്ടേഷൻ കേരള സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

തൊടുപുഴ, പി ഡബ്ലിയു റെസ്റ്റ് ഹൌസിൽ നടന്ന സോഷ്യൽ കോൺക്ലേവിലാണ് വിജയികളെ  പ്രഖ്യാപിച്ചത് . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫൈഹ മെഹ്റിൻ ഒന്നാം സ്ഥാനത്തിന് അർഹയായി. മുവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ മെഹ്‌ന അജിംസ്, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫാത്തിമ നവാസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.കൊല്ലം കടയ്ക്കൽ സി പി ഹയർ സെക്കന്ററി സ്കൂളിലെ ഷെഹർസാദ. മൂന്നാം സ്ഥാനം നേടി.   ഒന്ന് ,രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000/2500/1000 ക്യാഷ് അവാർഡുകൾ നൽകും - എസ്. എ  അജിംസ് (മീഡിയ വൺ )ഷബ്ന സിയാദ് ( ന്യൂസ്  മലയാളം ) അംജദ് പി ബഷീർ (മലയാള   മനോരമ) എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ആസാദ് ഫൗണ്ടേഷൻ  ചെയർമാൻ ഡോ. കെ എം   അബൂബക്കർ  ഭാരവാഹികളായ ഷാലിക്കർ മുഹമ്മദലി, എം. എഫ് അബ്ദുൾ ഖാദർ,  ഈരാറ്റുപേട്ട എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.  വൈസ് ചെയർമാൻ എം എ നജീബ്, സെക്രട്ടറി അഡ്വ അൻസാരി എന്നിവർ പ്രസംഗിച്ചു..തുടർന്ന് ഫൗണ്ടേഷൻ 2026 ൽ നടത്താൻ ഉദ്ദേശിക്കുന്ന  വിവിധ പരിപാടികൾ പ്രഖ്യാപിച്ചു.  അഡ്വ. ഇ എസ് മൂസ അധ്യക്ഷനായിരുന്നു പ്രൊഫ. അബ്ദുൽ മാലിക്ക് കോൺക്ലെവിന്റെ സമാപനം നിർവഹിച്ചു. ട്രഷറർ നൗഷാദ് കാസിം  സ്വാഗതവും  ഷാലിക്കർ മുഹമ്മദലി നന്ദിയും പറഞ്ഞു..

കോട്ടയം

കോട്ടയത്ത് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം

കോട്ടയത്ത് നടുക്കുന്ന ഒരു അപകട വാർത്തയാണ് പുറത്തുവരുന്നത്. ഉഴവൂർ സ്വദേശിയായ അഭിഭാഷകൻ ജോബി ഓക്കാട്ടാണ് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരണപ്പെട്ടത്. ഉഴവൂർ പൈസ് മൗണ്ടിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. തന്റെ ലൈസൻസുള്ള തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജോബി. യാത്രയ്ക്കിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.കുറവിലങ്ങാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ അപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.  

കോട്ടയം

കേരള യാത്ര നാളെ കോട്ടയത്ത്

കോട്ടയം :'മനുഷ്യർക്കൊപ്പം' എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം A.P അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന *കേരളയാത്ര* ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 9 30 ന് ഏറ്റുമാനൂർ ബൈപ്പാസിന് സമീപം പൗരപ്രമുഖരും സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിക്കും 11 മണിക്ക് കുമാരനല്ലൂർ കോഫി ഹൗസ് ഹാളിൽ *സ്നേഹ സംഗമം* നടക്കും. ജില്ലയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും പത്രമാധ്യമപ്രവർത്തകരും മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദ മാക്കി നേതാക്കന്മാരുമായി സംവദിക്കും. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടം അബുഷമ്മാസ് മൗലവി, അബ്ദുൾ നാസർ മൗലവി, എംപി തോമസ് അഡ്വക്കേറ്റ് രാജീവ് രാജധാനി, എം എസ് നൗഷാദ് എന്നിവർ പങ്കെടുക്കും. ജില്ലാ ചെയർമാൻ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, കൺവീനർ എം എ ഷാജി, ട്രഷറർ ഖാലിദ് സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, ലബീബ് സഖാഫി, പി എം അനസ് മദനി, അനീഷ് സംക്രാന്തി എന്നിവർ നേതൃത്വം നൽകും വൈകിട്ട് 4 മണിക്ക് പോലീസ് ഗ്രൗണ്ടിന് സമീപം വച്ച് കേരള യാത്രയുടെ ജില്ലാതല സജ്ജീകരണം നടക്കും സെന്റിനറി ഗാർഡിന്റെ അകമ്പടിയോടുകൂടി കെ കെ റോഡ് വഴി സ്വീകരണ സ്ഥലമായ തിരുനക്കര മൈതാനത്ത് എത്തിച്ചേരും സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും

കോട്ടയം

തണൽ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും

ഈരാറ്റുപേട്ട: തണൽ വാർഷികവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു..പ്രസിഡൻ്റ് കെ.എ അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ: വി.പി നാസർ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ,പി.എ ഹാഷിം,വി.എ നജീബ്, കെ.പി. ഷെഫീഖ് എന്നിവർ സംസാരിച്ചു.  ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാർ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.  

കോട്ടയം

മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

കുറവിലങ്ങാട് (കോട്ടയം) ;മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്‌ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ 11മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു. കോട്ടയം കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.

കോട്ടയം

ജില്ലയിലെ മുഴുവൻ പത്താം ക്ലാസ്സ് കുട്ടികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോട്ടയം: ജില്ലയിലെ  മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും  ജനുവരി പതിനഞ്ചിനകം  കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിൽ  പരിശീലനം നൽകും പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും  കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ  നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ പരിചയപ്പെടുത്തും. രണ്ടാം ഘട്ടം പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ്  എന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും.  പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും. ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട് . ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു.