വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിൽ അക്ഷരത്തെറ്റ്; തെറ്റ് ചൂണ്ടിക്കാട്ടിയ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു

മൂന്നിലവ് : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, അടി കിട്ടിയ വിദ്യാർഥി പോസ്റ്റിട്ട സുഹൃത്തിന്റെ ശ്രദ്ധയിൽപെടുത്തി. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചെന്നാണു പറയുന്നത്. പ്രശ്നം സംസാരിച്ചുതീർക്കാമെന്നു പറഞ്ഞ് സഹപാഠികൾ, അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർഥിയെ വിളിച്ചുവരുത്തി. പ്രദേശത്തെ ഒഴിഞ്ഞ വീടിനു സമീപം കാറിലെത്തിയ സംഘത്തിൽ സഹപാഠികളായ 2 പേർക്കൊപ്പം പുറത്തുനിന്നുള്ള 2 പേർ കൂടി ഉണ്ടായിരുന്നു. കാറിൽ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ടു തലയ്ക്കടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തിയും മർദിച്ചു. നിലത്തുവീണപ്പോൾ ചവിട്ടി. ശബ്ദം കേട്ടു സമീപവാസികൾ എത്തിയപ്പോൾ സംഘം കാറിൽ കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ വീട്ടുകാരാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.  

കോട്ടയം

'ഒരു അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമെന്ന് കോടതി'; വിദ്വേഷ പരാമർശത്തിൽ പി സി ജോർജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജിന്റേത് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു.തന്റെ പക്കല്‍ നിന്നും ഒരു അബദ്ധം പറ്റിയതാണെന്ന് പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞപ്പോഴാണ് കോടതിയുടെ വിമര്‍ശനം.ടെലിവിഷന്‍ ചര്‍ച്ചയെങ്കില്‍ കുറേക്കൂടി ഗൗരവത്തില്‍ കാണണമെന്നും കോടതി വ്യക്തമാക്കി. മതവിദ്വേഷപരാമര്‍ശം ചാനല്‍ ചര്‍ച്ചയ്ക്കിടെ അറിയാതെ പറഞ്ഞതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.താന്‍ നടത്തിയ പരാമര്‍ശം കാരണം ഒന്നും സംഭവിച്ചില്ലല്ലോയെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എല്ലാവരും ചിരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പി.സി ജോര്‍ജ് മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട മുസ്ലിം യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി ആറിന് ‘ജനം ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊലപ്പെടുത്തിയെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്ലിങ്ങള്‍ പാകിസ്താനിലേക്കു പോകണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി. സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. നാല് തവണ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച കോടതി 6.02.2025 (ബുധനാഴ്ച) കേസ് പരിഗണിച്ചിരുന്നു. പിന്നാലെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കുകയും ചെയ്തിരുന്നു.  

കോട്ടയം

വേനൽ ചൂട് തീവ്രo; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; മുൻകരുതലുകൾ സ്വീകരിക്കുക

സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണ്. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഏവരും തയ്യാറാകണം.  ⏺️ പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ⏺️ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. ⏺️ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. ⏺️ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. ⏺️ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ⏺️ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക. ⏺️ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ⏺️ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ⏺️ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. ⏺️ വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ⏺️ അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ⏺️ കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ആൽബിനിസം ബാധിച്ചവർ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. ⏺️ ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്. ⏺️ പോലീസ് ഉദ്യോഗസ്ഥരും വെയിൽ കൊണ്ടു ജോലി ചെയ്യുന്ന തൊഴിലാളികളും മാധ്യമ പ്രവർത്തകരും കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക. ⏺️ പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക. ⏺️ യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക. ⏺️ നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ⏺️ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക. ⏺️ കുട്ടികളെ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. വളർത്തു മൃഗങ്ങളുടെ കാര്യത്തിലും സമാന ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ⏺️ ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം  തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക. ⏺️ അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ജാഗ്രതയോടെ വേനൽച്ചൂടിനെ അതിജീവിക്കാൻ ഏവരും ശ്രദ്ധിക്കുക.  

കോട്ടയം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം ; 45 ലക്ഷം രൂപ അനുവദിച്ചു :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

തീക്കോയി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഇല്ലാത്ത 3 വില്ലേജ് ഓഫീസുകളിൽ ഒന്നായ തീക്കോയി വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 45 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിൽ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപം റവന്യൂ വകുപ്പിന് സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 40 വർഷത്തോളം പഴക്കമുള്ള ജീർണാവസ്ഥയിൽ ആയ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. റവന്യൂ വകുപ്പ് എല്ലാ സേവനങ്ങളും ആധുനികവൽക്കരിച്ച് ഓൺലൈൻ ആക്കിയെങ്കിലും ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇതിൽ പല സേവന സൗകര്യങ്ങളും തീക്കോയി വില്ലേജ് ഓഫീസിൽ ലഭ്യമാക്കാൻ കഴിഞ്ഞുരുന്നില്ല. ഇതുകൂടി മുൻനിർത്തിയാണ് തീക്കോയി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് എംഎൽഎ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും വാർത്ത വില്ലേജ് ഓഫീസ് ആക്കുന്നതിന് ലക്ഷ്യമിട്ട് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതായും എംഎൽഎ അറിയിച്ചു

കോട്ടയം

കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. കഴിഞ്ഞ ദിവസമാണ് സെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലാ തവണ ഡയാലിസിസ് ചെയ്തിരുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായി പിടിപെടുന്നത്. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കോട്ടയം

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി

ഈരാറ്റുപേട്ട.കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ വച്ച് നടന്നു. ഹാഫിള് മുഹമ്മദ് അൽഫാസിൻറെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗംകേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ പി ഇ മുഹമ്മദ് സക്കീർ അധ്യക്ഷതവഹിച്ച യോഗം ഹജ്ജ് കമ്മിറ്റി ട്രെയിനർ റഫീഖ് അമ്പഴത്തിനാൽ സ്വാഗതമാശംസിച്ചു.  യോഗത്തിൽ ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ശിഫാർ കൗസരി തുടങ്ങിയവർ സംസാരിച്ചു   സംസ്ഥാന ഹജ്ജ് കമ്മറ്റി ഫാക്കൽറ്റി എൻ. പി. ഷാജഹാൻ. അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ സാങ്കേതിക പരിശീലന ക്ലാസിന് നേതൃത്വം നൽകി. ജില്ലാ ട്രെയിനർ ശിഹാബ് പുതുപ്പറമ്പിൽ. ട്രെയിനർമാരായ കമറുദ്ദീൻ തോട്ടത്തിൽ. നജീബ് കല്ലുങ്കൽ. മിസാബ് ഖാൻ. സിയാദ് ഖാലിദ്. സഫറുള്ള ഖാൻ. അൽത്താഫ് സലാം. മാഹിൻ പാറയിൽ. നാസർ പി എ. അജി കെ മുഹമ്മദ്. നാസർ ദാറുസ്സലാം. അഡ്വക്കറ്റ് സദറുൽ അനാം.ഫസീല. എന്നിവർ പങ്കെടുത്തു. വൈക്കം താലൂക്ക് ട്രെയിനർ അബൂബക്കർ വി എം നന്ദി രേഖപ്പെടുത്തി

കോട്ടയം

കോടതികൾ സന്ദർശിച്ചും ജഡ്ജിയുമൊത്ത് സംവദിച്ചും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾ

പൂഞ്ഞാർ : കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും.കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു. കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംവാദ പരിപാടി നടന്നത്. പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ജഡ്ജിയുമായി സംവദിച്ചു.പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവൽക്കരണ ക്ലാസെടുത്തു.റൂണിയ എബ്രഹാം മോട്ടിവേഷൻ ക്ലാസ് നൽകി.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,എസ് പി സി ഓഫീസർമാരായ ടോണി തോമസ്, മരീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ

കോട്ടയം :പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ അഞ്ച് കേസുകൾ വീതവും, എരുമേലി 4, പൊൻകുന്നം 3, കോട്ടയം വെസ്റ്റ്,ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും, വൈക്കം, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ജില്ലയിൽ മൊത്തം ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 141 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.