വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇനി പുത്തൻ ശോഭയിൽ

പൊൻകുന്നം: ഹൈറേഞ്ചിന്റെ കവാടമായ പൊൻകുന്നത്തിന്റെ മണ്ണിൽ അത്യാധുനിക വാസ്തുശൈലിയിൽ പുനർനിർമ്മിച്ച മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിക്കപ്പെട്ടു. തിരുവനന്തപുരം പാളയം മസ്ജിദ് ഇമാം ഡോക്ടർ വി.പി. ശുഹൈബ് മൗലവി മസ്ജിദിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തോടെ റോഡ് നിരപ്പ് ഉയർന്ന സാഹചര്യത്തിൽ, വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രയാസമില്ലാതെ നേരിട്ട് മസ്ജിദിലേക്ക് പ്രവേശിക്കാൻ കഴിയുന്ന വിധമാണ് പുതിയ സ്ട്രക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.   ​ഹിദായത് ജുനൈദ് അൽ ഖാസിമിയുടെ ഖിറാഅതോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ്, ആന്റോ ആന്റണി എം.പി. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പൊൻകുന്നം ഹോളി ഫാമിലി ചർച്ച് വികാരി റവ. ഫാ. തോമസ് പൂവത്തിക്കുന്നേൽ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.   ​മസ്ജിദ് ഇമാമീങ്ങളായ അൽ ഹാഫിസ് സക്കീർ ഹുസൈൻ അൽ ഖാസിമി, ഉസ്താദ് അബ്ദുൽ സലാം മൗലവി എന്നിവർക്കൊപ്പം കോയിപ്പള്ളി മദീന മസ്ജിദ് ഇമാം മൻസൂർ ഹാദി, ഇരുപതാം മൈൽ തഖ്‌വാ മസ്ജിദ് ഇമാം ഹിദായത്തുള്ള അൽ ഖാസിമി, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ. അബ്ദുൽ സലാം പാറക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിലവിൽ മസ്ജിദിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന അഡ്ഹോക് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ​മിനിമലിസ്റ്റിക് ഡിസൈനിലുള്ള മിനാരങ്ങളും മനോഹരമായ താഴികക്കുടങ്ങളും വിശാലമായ മുൻഭാഗവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ആധുനിക നിർമ്മാണ രീതി നാടിന് പുതിയൊരു ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ആരാധനകൾക്കായി കൂടുതൽ സൗകര്യപ്രദമായ ഇടമായി മസ്ജിദ് മാറി

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് 5 സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ നൽകുന്നു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടും, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ ഓക്സിജൻ ഗ്രൂപ്പും ചേർന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അഞ്ച് സ്കൂളുകളിൽ ലാപ്ടോപ്പുകളും, പ്രിന്ററുകളും നൽകുന്നു. കണമല സാന്തോം ഹൈസ്കൂൾ , പറത്താനം സീവ്യൂ എസ്റ്റേറ്റ് യു.പി സ്കൂൾ , തിടനാട് സിഎംഎസ് എൽ.പി സ്കൂൾ, അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ.പി സ്കൂൾ, പൂഞ്ഞാർ മണിയംകുളം സെന്റ് ജോസഫ് എൽ. പി സ്കൂൾ എന്നീ സ്കൂളുകൾക്കാണ് ലാപ്ടോപ്പുകളും, കമ്പ്യൂട്ടറുകളും മറ്റും നൽകുന്നത്. ഫെബ്രുവരി 9,10 തീയതികളിലായി അതാത് സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വച്ച് ലാപ്ടോപ്പുകളുടെയും മറ്റും വിതരണം നടക്കും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനങ്ങൾ നിർവഹിക്കും. ഓക്സിജൻ ഗ്രൂപ്പ് വൈസ് ചെയർമാൻ ജിബിൻ കെ. തോമസ് ലാപ്ടോപ്പുകളും മറ്റും കൈമാറും. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് ചടങ്ങുകളിൽ മുഖ്യപ്രഭാഷണം നടത്തും. അതാത് സ്കൂളുകളിൽ സ്കൂൾ മാനേജർമാർ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പിടിഎ ഭാരവാഹികളും, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രസംഗിക്കും.

കോട്ടയം

കർഷക സ്വരാജ് നിരാഹാര സത്യാഗ്രഹ സമരം പാർലമെൻ്റിൽ ഉന്നയിക്കും - ഫ്രാൻസിസ് ജോർജ് എം പി

ഈരാറ്റുപേട്ട: വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന നിരാഹാര സമരം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. നിരാഹാര സമരത്തിൻ്റെ നാലാം ദിവസം സമര പന്തലിലെത്തി സണ്ണി പൈകടയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹിയെ ഷാൾ അണിയിച്ചു ആദരിച്ചു.വി. എം.അബ്ദുള്ള ഖാൻ,ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,ജോഷി താന്നിക്കൽ, റസീം മുതുകാട്ടിൽ,അപ്പച്ചൻ തെള്ളിയിൽ,റഫീക്ക് പേഴുംകാട്ടിൽ എന്നിവർ ചേർന്നു എം പി യെ സ്വീകരിച്ചു.

കോട്ടയം

ഈരാറ്റുപേട്ടയുടെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു

തുർക്കിയിൽ യൂനിവേഴ്സിറ്റി വിദ്യാർഥിയായ ഈരാറ്റുപേട്ട സ്വദേശി ബിലാലാണ് വരൻ ഈരാറ്റുപേട്ട: കേരളത്തിന്റെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു. തുർക്കിയിലെ ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി പി.ജി വിദ്യാർഥിയും ഈരാറ്റുപേട്ട സ്വദേശിയുമായ ബിലാൽ ബിൻ ജമാലിന്റെ വധുവായാണ് ഈജിപ്തിലെ അലക്സാണ്ട്രിയ സ്വദേശിനിയായ റവാൻ അൽ അഗവാനി എത്തുന്നത്. ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ തന്നെ ഫിലോസഫി വിദ്യാർഥിനിയാണ് റവാൻ. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഒമാനിലെ സലാലയിൽ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു.  സാധാരണ ഇരു രാജ്യങ്ങളിലുള്ളവർ വിവാഹിതരാകുന്നത് പ്രണയത്തിലൂടെയാണെങ്കിൽ വീട്ടുകാർ തമ്മിലുറപ്പിച്ച വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. തുർക്കിയിൽ ബിലാലിന്റെ സഹപാഠിയാണ് റവാന്റെ സഹോദരൻ മാസിൻ അൽ അഗവാനി. ഇരുവരും ഈജിപ്ത് സ്വദേശി തന്നെയായ മറ്റൊരു സുഹൃത്തും ഹോസ്റ്റലിൽ ഒരേ മുറിയിലാണ് താമസം. മാസിനാണ് ആദ്യമായി ബിലാലിനോട് സഹോദരിയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. വീട്ടുകാരുമായും പെൺകുട്ടിയുമായും സംസാരിച്ച ശേഷം ബിലാൽ അനുകൂലമായ മറുപടി നൽകിയതോടെ വിവാഹ കാര്യങ്ങൾ മുന്നോട്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ സലാലയിൽ വെച്ചു തന്നെ വിവാഹമുറപ്പിക്കൽ ചടങ്ങും നടത്തിയിരുന്നു.  മൂവാറ്റുപുഴ തച്ചളായിൽ ജമാലിന്റേയും തലനാട് ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഈരാറ്റുപേട്ട കോന്നച്ചാടത്ത് സജിത എ. ഖാദറിന്റേയും മകനാണ് ബിലാൽ. ഈജിപ്തിലെ അലക്സാണ്ട്രിയയിലെ അസ്റാൻ ബക്‍രി അഗവാനിയുടേയും ലാമിയ സഅദ് അലിയുടേയും മകളാണ് റവാൻ അൽ അഗവാനി. അധ്യാപകനായ അസ്റാനും കുടുംബവും സലാലയിലാണ് താമസം. ജൂലൈയിൽ ഇരുവരും എത്തിയ ശേഷം നാട്ടിൽ വിവാഹ സൽക്കാരം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

കോട്ടയം

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22 ) മരിച്ചത്. പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്.   എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മിബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കയാണ്.

കോട്ടയം

വാക്ക് പാലിച്ച് റോഷ്ണി തോംസൺ കവീക്കുന്ന് സ്കൂളിൽ

കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്കൂളിലായിരുന്നു. സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ കവീക്കുന്ന് സ്കൂളിലെ കുട്ടികൾ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്കൂളിൽ ഒരിക്കൽ എത്തിച്ചേരുമെന്ന് കുട്ടികൾക്കു വാക്കും നൽകിയിരുന്നു. ഈ വാക്ക് പാലിക്കാൻ കൂടിയായിരുന്നു റോഷ്ണിയുടെ സന്ദർശനം. ഇത് കുട്ടികൾക്കു പ്രചോദനവും ആവേശവും പകർന്നു.  സ്കൂളിൻ്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ സജി ജോസഫ് വിശദീകരിച്ചുകൊടുത്തു. സ്കൂളിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'കൈറ്റ്സ്' എന്ന എന്ന ഹൃസ്വസിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചു. സ്കൂളിലെ വിദ്യാർത്ഥികളോട് പൂർവ്വ വിദ്യാർത്ഥികൂടിയായ അഭിലാഷും റോഷ്ണിയും ബാല്യകാല സ്മരണകൾ പങ്കുവച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്കൂളിനെ റോഷ്ണി തോംസൺ അനുമോദിച്ചു. ഇവക്കൊപ്പം മക്കളായ ആമി, നോറ എന്നിവരും ഉണ്ടായിരുന്നു. റോഷ്ണി തോംസണിൻ്റെ അഭിമുഖം ഉൾപ്പെടുത്തിപ്പുറത്തിറക്കിയ ശതാബ്ദി സ്മാരക സ്മരണിക പൂർവ്വ വിദ്യാർത്ഥിയും ചീഫ് എഡിറ്ററുമായ എബി ജെ ജോസ് സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, ജോബിൻ ആർ തയ്യിൽ, അജിമോൾ എസ്, അബി സിബി, ഐറിന ടോണി, ജെറോൺ ജസ്റ്റിൻ, ദിയാ സോണി, വിനായക് വിപിൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ സൂചന സമരം നടത്തി

മരങ്ങാട്ടുപള്ളി : സഹോദയ സംസ്ഥാന കലോത്സവത്തിന്  ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം  നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ  അസോസിയേഷൻ്റെ  നേതൃത്വത്തിൽ സൂചന സമരം നടത്തി. മരങ്ങാട്ടുപള്ളി  ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ മുന്നിലാണ് സമരം നടത്തിയത് സൂചന സമരം ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ നവംബർ 11/12/13/14/15 തീയതികളിൽ  ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ ആർ. എച്ച് .എം സൗണ്ട്  ലിബർട്ടി ഡെക്കറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് നാൽപത് ലക്ഷം രൂപ നൽകാനുണ്ട് പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരാർ ഉറപ്പിച്ച തുക നൽകിയില്ല. പലപ്രാവശ്യം മാനേജ്മെൻ്റുമായി  സംസാരിച്ചെങ്കിലും തുക നൽകിയില്ല. തുടർന്ന് ലൈറ്റ് ആൻ്റ് സൗണ്ട്  അസോസിയേഷൻ വിഷയം ഏറ്റെടുത്തു. തുടക്കത്തിൽ സൂചന സമരവും തുടർന്ന് അനിശ്ചിതകാല സമരവും നടത്താനാണ് തീരുമാനം. ആർ.എച്ച്.എം  സൗണ്ട്  സുഹൈൽ ലിബർട്ടി ഡെക്കറേഷൻ  ജിമ്മി, കെ.എം കുഞ്ഞുമോൻ ,അജിതകുമാർ പി.എം. എച്ച് ഇക്ബാൽ, ജെയിംസ് രാമപുരം  മനോജ് നാഗിൻ തുടങ്ങിയവർ സംസാരിച്ചു.  

കോട്ടയം

നാപ്‌ടോളിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്; ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി

ഈരാറ്റുപേട്ട: സംസ്ഥാനത്ത് നാപ്ടോളിന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി. നാപ്റ്റോളിന്റെ വാർഷികത്തോടനുബന്ധിച്ച് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് കത്തിലൂടെ അറിയിപ്പ് നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. നാപ്റ്റോളിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച ലെറ്റർപാടിലാണ് കത്തുകൾ അയക്കുന്നത്. ഇതിൽ സമ്മാനമായി ലക്ഷങ്ങൾ അലഭിച്ചതായും വിവരങ്ങൾക്ക്കായി ബന്ധപ്പെടാനായി നമ്പറും നൽകിയിട്ടുണ്ട്. വിളിക്കുമ്പോൾ മലയാളത്തിൽ തന്നെ സംസാരിക്കുന്നയാളുകളാണ് ഫോൺ എടുക്കുന്നതും സംസാരിക്കുന്നതും. നാപ്റ്റോളിൽ നിന്നും മുൻപ് സാധനങ്ങൾ വാങ്ങിയവരുടെ വിലാസത്തിലാണ് കത്തുകൾ എത്തുന്നത്. ഇതിനാൽ തന്നെ ഇത് നിലവിലുള്ളതാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത് കത്തിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിച്ചത് കത്തിന്റെയും കാര്ഡിന്റെയും ഫോട്ടോ വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെടും.പിന്നീട് ഇവർ തിരികെ ബന്ധപ്പെടുകയും ശേഷം അവർ നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ചാർജായി തുക ഇടാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഈരാറ്റുപേട്ട സ്വദേശി ഇത്തരത്തിൽ വിളിച്ചപ്പോൾ അക്കൗണ്ടിൽ 4500 രൂപ ഇടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമ്മാന തുക ലഭിക്കാതിരുന്നതോടെ വീണ്ടും ഈ നമ്പറിലേക്ക് വിളിക്കുകയും പേപ്പർ വർക്കുകൾ തീരാനുണ്ടെന്നും ഇതിലേക്കായി 12500 രൂപ കൂടി ഇടണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ സംശയം തോന്നിയാണ് പോലീസിൽ പരാതി നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇവർ ഈരാറ്റുപേട്ട സ്വദേശിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.