വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.

കോട്ടയം :ഒളശയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർഥി ഒളശ മാവുങ്കൽ അലൻ ദേവസ്യ (18)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലൻ വീട്ടിൽനിന്നും പുറത്തുപോയത്. തുടർന്ന്, തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു. രാത്രി വൈകിയും അലൻ വീട്ടിൽ എത്താതെ വന്നതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടിൽനിന്നും യുവാവിന്റെ സൈക്കിൾ കണ്ടെത്തി.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.പോലീസ് കേസെടുത്തു...

കോട്ടയം

കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ

കോട്ടയം: കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. അയ്‌മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് മന്ത്രി സന്ദർശിച്ചത്. വെള്ളം കയറി ദുരിതത്തിലായ സ്ഥലങ്ങളും കൃഷിനാശമുണ്ടായ പ്രദേശങ്ങളും ജില്ലാ കളക്‌ടർ ജോൺ വി. സാമുവലിനും ജന പ്രതിനിധികൾക്കുമൊപ്പം സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ക്യാമ്പിൽ കഴിയുന്നവരോട് സംസാരിച്ചു. ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ ക്യാമ്പുകളിലും പ്രത്യേകം വിലയിരുത്തി.

കോട്ടയം

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ: ഡോ സിന്ധുമോൾ ജേക്കബ്ബും റോയി ഫ്രാൻസിസും വീണ്ടും പ്രസിഡൻ്റും സെക്രട്ടറിയും

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റായി ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറിയായി റോയി ഫ്രാൻസീസ് എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ സണ്ണി ഡേവിഡ് (വൈസ് പ്രസിഡൻ്റ്), കെ.ആർ. പ്രഭാകരൻപിള്ള കളരിയ്ക്കൽ (ജോയിൻ്റ്സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.  റിട്ടേണിംഗ് ഓഫീസറായ പാലാ എ. ഇ. ഒ. യുടെയും പ്രിസൈഡിംഗ് ഓഫീസറായ സി കെ ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ നടന്നതെരഞ്ഞെടുപ്പിൽ നാലുപേരും ഐകകണ്ഠേനയാണു തെരഞ്ഞെടുക്കപ്പെട്ടത്. ലൈബ്രറി സാംസ്കാരികമുന്നണിയിലെ മുഴുവൻ സ്ഥാനാർത്ഥികളും മെയ് 22നു നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. സി. കെ ഉണ്ണികൃഷ്ണൻ, എബ്രഹാം ജോസഫ്, ബൈജു സി.എസ്, രാജൻമുണ്ടമറ്റം, ബിന്ദു ഗിരീഷ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

കോട്ടയം

സർക്കാരിൻ്റെ അവഗണയിൽ മനം മടുത്ത് ഒടുവിൽ കടപുഴയിൽ ജനകീയ പാലം ഒരുക്കി നാട്ടുകാർ

ഈരാറ്റുപേട്ട .മഴക്കാലത്ത് കടപുഴ ആറിന് അക്കര കടക്കാൻ ജനങ്ങളുടെ നേതൃത്വത്തിൽ താത്‌കാലിക പാലം തയ്യാറാകുന്നു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് മൂന്നീലവ് പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാർ താത്‌കാലിക പാലം നിർമിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ഒരുഭാഗം ആറ്റിൽ പതിച്ചതോടെ കാൽനടയാത്ര പോലും മുടങ്ങിയിരുന്നു. മഴ ശക്തമാകുകയും മറുകരയിലുള്ളവർക്ക് മൂന്നിലവിലെത്താൻ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടിയും വന്നതോടെയാണ് ജനകീയപാലം തയ്യാറാകുന്നത്. 2011-ലെ മഴവെള്ളപ്പാച്ചിലിലാണ് പാലം അപകടാവസ്ഥയിലായത്. വാഹനഗതാഗതം സാധ്യമല്ലാതായിരുന്ന പാലത്തിലൂടെ മാർച്ചിൽ ക്രെയിൻ കടന്നുപോയതിനെത്തുടർന്നാണ് സ്ലാബുകൾ ആറ്റിൽ വീണത്. തുടർന്ന് ആറ്റിലൂടെ ഇറങ്ങിക്കടക്കാവുന്ന തരത്തിൽ പഞ്ചായത്ത് വഴി തയ്യാറാക്കിയിരുന്നു. മഴയെത്തുടർന്ന് ഇത് സാധ്യമല്ലാതായി. തെങ്ങിൻതടികൾ ആറിന് കുറുകെ സ്ഥാപിച്ച് ഇതിൽ പലകകൾ നിരത്തിയാണ് താത്‌കാലിക നടപ്പാലം ഒരുക്കുന്നത്. സ്‌കൂൾ തുറക്കുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് അടിയന്തര നടപടി. പലക പാകിക്കഴിഞ്ഞെങ്കിലും കൈവരി പൂർത്തിയായില്ല. ഞായറാഴ്ചതന്നെ കൈവരിയും സ്ഥാപിച്ച് താത്‌കാലിക പാലം തുറന്നു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് പറഞ്ഞു.  പാലം പുനർനിർമ്മിക്കണമെന്ന് നിയമസഭയിൽ നിരവധി തവണ പാലാ എം.എൽ.എ മാണി സി.കാപ്പൻ ഉന്നയിച്ചതാണ്. എന്നാൽ ഇത് സർക്കാർ അവഗണിക്കുകയാണ് ചെയ്തത്.  പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റോസമ്മ തോമസ്‌ ഹൈക്കോടതിയിൽ കൊടുത്ത ഹർജി പരിഗണിക്കവേ രണ്ടുമാസത്തിനുള്ളിൽ എ.എസ്. കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജൂൺ രണ്ടിന് ഈ ഹർജി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് താൽക്കാലിക പാലം ഒരുങ്ങുന്നത്.        

കോട്ടയം

അപകടകരമായ മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണം: ജില്ലാ വികസനസമിതി

കോട്ടയം: അപകടകരമായ രീതിയിൽ വഴിയരികിലും പൊതുസ്ഥലത്തും നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. മരങ്ങളും ശിഖരങ്ങളും വീണ് അപകടങ്ങൾ ഉണ്ടാകുന്നതു യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ വെട്ടിമാറ്റുന്നതിനടക്കമുള്ള നടപടികൾ ആവശ്യപ്പെട്ടുളള ഉത്തരവുകൾ യഥാസമയം പാലിക്കുന്നുണ്ടെന്ന് നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഒരുകോടി രൂപ ഉപയോഗിച്ചു ദുരന്തനിവാരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തദ്ദേശ സ്വയംഭരണവകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി. വെട്ടിയ മരങ്ങൾ വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നുവെന്നും ഇവഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ലേലനടപടികൾക്കു കാലതാമസമുണ്ടാകുന്ന പക്ഷം പൊതുനിരത്തിൽ നിന്ന് ഇവ മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണിമല വില്ലേജിൽ ഭിന്നശേഷിക്കാർക്കായി സംയോജിത പുനരധിവാസ ഗ്രാമപദ്ധതിയ്ക്കായി കണ്ടെത്തിയ സ്ഥലം സാമൂഹിക നീതിവകുപ്പിനുകൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗത്തിൽ ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ പാറമടകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ചീഫ്് വിപ്പ് ഡോ. എൻ. ജയരാജ് മുൻ ജില്ലാവികസനസമിതി യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. പുതുതായി അനുവദിക്കുന്ന പാറമടകൾക്കു മൈനിങ് പ്ലാൻ പ്രകാരം ഉപയോഗശേഷം റീഫിൽ ചെയ്യാനോ, വേലിക്കെട്ട് സ്ഥാപിക്കാനോ ഉള്ള നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. പഴയ പാറമടകളിലും പരിസരത്തുള്ള വഴികളിലും അപകടബോർഡുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡ്, കളത്തിക്കടവ് റോഡ്, കൊല്ലാട് റോഡ്, തീരുവാർപ്പ് റോഡ്്, പോസ്റ്റ് ഓഫീസ് റോഡ്, എം.എൽ. റോഡ്, എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കണമെന്നും മൺസൂൺ സീസൺ ആരംഭിക്കുംമുമ്പ് റോഡുകൾ പഴയതുപോലെയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡിൽ മോസ്‌കോ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് റോഡ് തിരികെകൈമാറിയിട്ടുണ്ടെന്നു ജല അതോറിട്ടി അറിയിച്ചു. പുനരുദ്ധാരണം നടന്നുവരുന്ന മറ്റു റോഡുകൾ മഴ മാറിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ജല അതോറിട്ടി യോഗത്തിൽ അറിയിച്ചു. മീനച്ചിലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർധിക്കുന്നുവെന്ന പരാതി പരിശോധിച്ചു മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ വികസന സമിതിക്കു റിപ്പോർട്ട് പരിശോധിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു.  വലിയ തോതിൽ എക്കൽ വന്നടിഞ്ഞിരിക്കുകയാണെന്നും ചെറിയ തോടുകളിലെയും പുഴകളിലേയും മാലിന്യം നീക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെ സേവനമേ നിലവിലുള്ളൂവെന്നും കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്നും അഡ്വ. ജോബ്് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി റെയിൽവേ ഗുഡ്്‌സ് ഷെഡ് റോഡിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം. പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.    

കോട്ടയം

കോട്ടയം ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ; 210 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്,29. ചങ്ങനാശേരി 5, വൈക്കം 2 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 675 പേരാണ് ക്യാമ്പുകളിലുള്ളത്. 283 സ്ത്രീകളും 261 പുരുഷന്മാരും 131 കുട്ടികളുമുണ്ട്.ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോട്ടയം

ഇല്ലിക്കൽ കല്ലിലെ കുടക്കല്ലിൽ വിള്ളൽ.

ഇല്ലിക്കകല്ലിലെ കുടകല്ലുകളിൽ ഉണ്ടായ വിള്ളലുകൾ അടിയന്തിരമായി പരിശോധിക്കണമെന്ന് മിനിച്ചിൽ താലൂക്ക് വികസനസമതിയംഗവും രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറിയുമായ പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന മിനച്ചിൽ താലൂക്കിലെ പാലമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും റവന്യൂ വകുപ്പ് ഉദ്യോ ഗന്ഥരുടെയും ദുരുന്ത നിവാരണ അതോററ്റിയുടെയും മറ്റ് വിവിധ വകുപ്പു ഉദ്യോ ഗന്ഥരുടെയും യോഗത്തിലാണ് പീറ്റർ പന്തലാനി പരാതി ഉന്നയിച്ചത്. 2000 അടിക്കുമേൽ ഉയരത്തിലുള്ള ഇല്ലക്കല്ലിൽ കുടക്കല്ല് ഭാഗത്തുഎത്തുന്ന നാട്ടുകാരും വിനോദ സഞ്ചാരികളുമാണ് ഈ കാര്യം അറിയിച്ചത്. ഇല്ലിക്ക കല്ലിന്റെറെ മലനിരകളിൽ ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന പാറമടകളിൽ തുടർച്ചയായി 100 ൽ അധികം ബ്ലാസ്റ്ററിക് ഒരേ സമയം നടത്തി കല്ല് പൊട്ടിച്ചപ്പോൾ ഉണ്ടായ പ്രകമ്പനങ്ങൾ കുടകല്ലിന് വിള്ളൽ സംഭവിക്കാൻ കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നു എന്ന് പീറ്റർ പന്തലാനിയോഗത്തിൽ പറഞ്ഞു അടിയന്തരമായി പരിശോധിക്കുവാൻ എം എൽ എ മാണി സി കാപ്പൻ യോഗത്തിൽ നിർദ്ദേശം നല്കി. ജനങ്ങളുടെ ഭയാശങ്കകൾ മാറ്റുന്നതിന് മിനിച്ചിൽ താലൂക്കിലെ ദുരന്ത നിവാരണ അതോർട്ടിയും മൂന്നിലവ്, തലനാട് വില്ലേജ് ഓഫീസർമാർ മുന്നിലവ് തലനാട് പഞ്ചായത്ത് പ്രസിഡൻറുമാർ സെക്രട്ടി മാരും പരിസരവാസികളായ പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തി 15 ദിവസത്തിനുള്ളിൽ പരിശോധിച്ച് പാല ആർ ഡി. ഒ മുഖേന റിപ്പോർട്ട് നല്കാൻ എം ൽ എ മാണി സി കാപ്പൻ നിർദ്ദേശം നല്കി .

കോട്ടയം

ഫുൾ A+ ദുരന്തം നൽകി കാലവർഷം

ഇടമറുക് : നേരത്തെ എത്തിയ കാലവർഷം ഈ സാധു കുടുംബത്തിന് സമ്മാനിച്ചത് ഫുൾ എ പ്ലസ് ദുരന്തം. മേലുകാവ് - ഇടമറുക് കൈലാസം ഒൻപതാം വാർഡിൽ തെങ്ങും തോട്ടത്തിൽ ധന്യയുടെ വീടാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മേൽക്കൂരയും ഭിത്തിയും തകർന്ന് ഇടിഞ്ഞതാണ് വാസയോഗ്യമല്ലാതായി മാറിയത്.   ധന്യയുടെ ഭർത്താവ് മനോജ്‌ മൂന്ന് വർഷം മുൻപ് മരണപ്പെട്ടതാണ്.2 മക്കളും ധന്യയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിന്നും ഇവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. കുടുംബ സ്വത്ത് സ്വന്തം പേരിൽ അല്ലാതിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ഏറെ ക്ലേശപ്പെട്ട് ഈ വീട് സ്വന്തം പേരിൽ ചേർത്തു കഴിഞ്ഞ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആണ് അവശേഷിച്ചിരുന്ന വീടും ഇടിഞ്ഞു താണത്. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ മൂത്ത മകൻ മിഥുൻ മനോജിനും അനിയത്തി എട്ടാം ക്ലാസുകാരി മന്യ മനോജിനും വീട് നഷ്ടപ്പെട്ടതോടെ പുതിയ വിദ്യാഭ്യാസ വർഷത്തിൽ ഏറെ സങ്കടമാണ്.സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ധന്യയ്ക്കും മക്കൾക്കും ആശ്രയമായിരുന്ന ഈ വീട് നഷ്ടപ്പെട്ടത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് ,പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, മെമ്പർ അഖില മോഹൻ, ഭരണങ്ങാനം വില്ലേജ് ഓഫീസർ ഡെന്നി എന്നിവർ സന്ദർശിച്ചു. ഇനി ഉടനെ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് നേടുക എന്നുള്ളത് ഏറെ കാലതാമസം നേരിടുന്ന കാര്യമാണ്.ദിവസക്കൂലിക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു വീട് തീർക്കുവാനോ വാടകവീട്ടിൽ പോയി താമസിക്കുവാനോ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സന്മനസ്സ് ആയിട്ടുള്ളവർ, സന്നദ്ധ സംഘടനകൾ എന്നിവർ കുടുംബത്തിന് ചെറിയൊരു വീട് നൽകി തരുവാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.