വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വിവരാവകാശ നിയമപ്രകാരം കഴിയുന്നത്ര വേഗത്തിൽ വിവരങ്ങൾ നൽകണം: വിവരാവകാശ കമ്മിഷണർ

കോട്ടയം :  വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ്   വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും. കഴിയുന്നത്ര വേഗത്തിൽ പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ മറവിൽ 30 ദിവസം വരെ മറുപടി നൽകാൻ വെച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഇത്തരം നടപടികളിൽനിന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.ഏത് സർക്കാർ ഓഫീസിലെയും ഏതു ഫയലും പരിശോധിക്കാൻ വിവരാവകാശം പൗരന്മാർക്ക് അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ്  വിപഞ്ചിക ഹാളിൽ നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ നൽകിയ വിവരാവകാശ രേഖകൾ സംബന്ധി ച്ച 34 പരാതികളാണ് അദാലത്തിൽ എത്തിയത്. ഇതിൽ 24 എണ്ണം തീർപ്പാക്കി.

കോട്ടയം

പാലാ മാരത്തൺ: സാബു ചെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കൾ.

പാലാ : പാലാ സെൻ്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി യോടനുബന്ധിച്ച് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318 ബി യും സെൻ്റ് തോമസ് കോളേജും എഞ്ചിനീയേഴ്‌സ് ഫോറവും ഡെക്കാത്തലൻ കോട്ടയവും സംയുക്തമായി നടത്തിയ പാലാ മാരത്തണിൽ സാബു ജി.തെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കളായി. 50 വയസ്സിന് മുകളിൽ പുരുഷ വിഭാഗം 21 കിലോമീറ്ററിൽ സാബു ജി.തെരുവിൽ 50 വയസ്സിന് താഴെ മുഹമ്മദ് സബീൽ എന്നിവർ ഒന്നാം സ്ഥാനം നേടി.വനിതാ വിഭാഗം 50 വയസ്സിന് മുകളിൽ 21 കിലോമീറ്റർ എ. കെ.രമയും 50 വയസ്സിന് താഴെ പൗർണ്ണമിയൂം ജേതാക്കളായി. പുരുഷ വിഭാഗം 10 കിലോമീറ്റർ 50 ന് മുകളിൽ സാബു പോൾ,50 ന് താഴെ കെ.അരുണും വിജയികളായി.വനിതാ വിഭാഗം 10 കിലോമീറ്റർ വ്യത്യസ്ത വിഭാഗങ്ങളിൽ എൽസമ്മ ചെറിയാൻ, ജി.ജിൻസി എന്നിവർ ഒന്നാം സ്ഥാനം നേടി. വ്യത്യസ്ത വിഭാഗം മത്സരങ്ങൾ ഡിവൈഎസ്പി കെ.സദൻ,പ്രിൻസിപ്പൽ ഡോ.സിബി ജയിംസ്,മാഗി ജോസ് മേനാമ്പറമ്പിൽ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.മാഗി ജോസ് മേനാമ്പറമ്പിൽ,ഡോ. ജെമി ജോസ് മേനാമ്പറമ്പിൽ,ചെറി അലക്സ്,വി. എം.അബ്ദുള്ള ഖാൻ, സാനു ജോസഫ്,രാജ ശേഷാദ്രി,ജോർജ് കുട്ടി മേനാമ്പറമ്പിൽ,ജിൻസ് കാപ്പൻ,ഉണ്ണി കുളപ്പുറം,അനൂപ് ഡെക്കാത്തലൻ എന്നിവർ നേതൃത്വം നൽകി.ഡിവൈഎസ്പി കെ.സദൻ വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകി.പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകൾ വിതരണം ചെയ്തു.

കോട്ടയം

ചക്കാമ്പുഴക്ക് സമീപം വാഹനാപകടത്തിൽ കോൺഗ്രസ് നേതാവിനും ഡ്രൈവവർക്കും പരിക്ക്

രാമപുരം പാലാ റോഡ് ചക്കാമ്പുഴക്ക്  സമീപം വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനനും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് പറയുന്നു.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു തിരുവനന്തപുരത്ത് നിന്നും കൊച്ചി എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

കോട്ടയം

മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21ന്

- കോട്ടയത്ത് അഞ്ചിടങ്ങളിൽ മുന്നറിയിപ്പ് സൈറൺ സംവിധാനം - പ്രവർത്തന പരിശോധനയുടെ ഭാഗമായി 21 ന് വൈകിട്ട് സൈറണുകൾ മുഴങ്ങും   കോട്ടയം: പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കോട്ടയം ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21 ന് വൈകിട്ട് സൈറണുകളുടെ പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കോട്ടയം താലൂക്ക് ഓഫീസ്, ജി.വി.എച്ച്.എസ്.എസ്. നാട്ടകം, പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ജി.എച്ച്.എസ്.എസ്., പാലാ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് കവചം മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.

കോട്ടയം

വർഗീയ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.

കോട്ടയം : വർഗീയ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യപേക്ഷ  പരിഗണിക്കുന്നത്  ഈ മാസം 25ലേക്ക് മാറ്റി. കോട്ടയം സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.അതുവരെ അറസ്റ്റ് പാടില്ലെന്ന് കോട്ടയം സെഷൻസ് കോടതി.

കോട്ടയം

പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

മേലുകാവ്: മേലുകാവ് ഗ്രാമ പഞ്ചായത്തും വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസും സംയുക്തമായി പഞ്ചായത്ത് ഹാളിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി ടോമി,പഞ്ചായത്ത് മെമ്പർ ടി.ജെ.ബെഞ്ചമിൻ,തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,ബെന്നി മൈലാഡൂർ,ഉണ്ണി കുളപ്പുറം,മെഡിക്കൽ ഓഫീസർ മുഹമ്മദ് ജിജി എന്നിവർ പ്രസംഗിച്ചു.പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള കിറ്റ്കൾ ഗ്ലോബൽ പ്രസിഡൻ്റ് വിതരണം ചെയ്തു.

കോട്ടയം

ചോലത്തടം മർത്ത് മറിയം പള്ളി തിരുന്നാൾ 17, 18, 19 തീയതികളിൽ

ഈരാറ്റുപേട്ട: ചോലത്തടം മർത്ത് മറിയം പള്ളിയിൽ മർത്ത് മറിയത്തിന്റേയും വിശുദ്ധ അന്തോണീസിന്റേയും തിരുന്നാൾ വിപുലമായ പരിപാടികളോടെ ജനുവരി 17, 18, 19 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.  ജനുവരി എട്ട് മുതൽ 11 വരേയും 13 മുതൽ 16 വരേയും വൈകുന്നേരം അഞ്ച് മണിക്ക് കുർബാനയും നൊവേനയും നടക്കും. 12 ന് ഞായറാഴ്ച സപ്രാ നമസ്‌കാരം, കുർബാന, ഖുത്താആ നമസ്‌കാരം, പുറത്തു നമസ്‌കാരം, കൽസ്ലീവാ വണക്കം എന്നിവയും നടക്കും. 17 ന് വെള്ളിയാഴ്ച വൈകുന്നേരം 4.15 ന് കൊടിയേറ്റ് നടക്കും. 4.30 ന് സുരിയാനി ഭാഷയിൽ കുർബാന നടക്കും.   6.30 ന് നസ്രാണി സമുദായ സമ്മേളനം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്‌കോറസ് ഉദ്ഘാടനം ചെയ്യും. ജനുവരി 18 ന് 4.45 ന് കുർബാന. 6.45 ന് പൂർവികാനുസ്മരണം, സെമിത്തേരി സന്ദർശനം, നെയ്യപ്പ നേർച്ച, വാഹന വെഞ്ചരിപ്പ് എന്നിവ നടക്കും.  പ്രധാന തിരുന്നാൾ ദിനമായ 19 ന് രാവിലെ ഏഴ് മണിക്ക് കുർബാന നടക്കും. വൈകുന്നേരം മൂന്നിന് പ്രദക്ഷിണം, നാസിക് ധോൾ, ബാന്റ് മേളം, ദേശ പ്രദക്ഷിണ സംഗമം, തിരുന്നാൾ പ്രദക്ഷിണം എന്നിവ നടക്കും. 7.45 ന്ആകാശ വിസ്മയം, എട്ടിന് പിന്നണി ഗായികയും ബിഗ്‌ബോസ് താരവുമായ ലക്ഷ്മി ജയൻ നയിക്കുന്ന ഗാനമേള എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ വികാരി സിറിൽ തോമസ് തയ്യിൽ, പ്രസുദേന്തി ഷിനോജ് ഫ്രാൻസിസ് വടയാറ്റ്, കൈക്കാരന്മാരായ സണ്ണി അമ്മോട്ടുകുന്നേൽ, ചാക്കോച്ചൻ നെടുമല, റിജോ ജോർജ് അമ്പാട്ട് എന്നിവർ പങ്കെടുത്തു.

കോട്ടയം

ഈരാറ്റുപേട്ട കടുവാമുഴി ബസ്റ്റാൻഡ് ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കുക:എംജി ശേഖരൻ

ഈരാറ്റുപേട്ട. മുൻസിപ്പാലിറ്റിയുടെ വികസനരംഗത്ത് അനിവാര്യമായ കടുവാമുഴി ബസ് സ്റ്റാൻഡിനായി വർഷങ്ങൾക്കു മുമ്പ് മുൻസിപ്പൽ അധികാരികൾ പദ്ധതി രേഖയിൽ ഉൾപ്പെടുത്തി ഫണ്ട് നീക്കിവെച്ച് പരസ്യമായി പ്രഖ്യാപിച്ച് വാങ്ങിച്ച സ്ഥലമാണ് കടുവാമുഴിയിൽ ഉള്ളത്. നിലവിലുള്ള ടൗണിലെ പഴകിയ ബസ്റ്റാൻഡ് പൊളിച്ചു നീക്കാൻ ടെൻഡർ നടപടികളും പൂർത്തീകരിച്ചിരിക്കുന്നു. പകരമുള്ള ബസ് പാർക്കിങ്ങിന് അടക്കം ഉള്ള സംവിധാനമാണ് കടുവാമുഴി ബസ്റ്റാൻഡ്. ഈ ജനകീയ ആവശ്യം മറന്ന് നിലവിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണാധികാരികൾ ഈ ബസ്റ്റാൻഡ് സ്ഥലം വക മാറ്റി വൻ തുക വെട്ടിപ്പിനായി അവസരം ഒരുക്കുന്നതിനായിഹുണാ ർ ഹബ്ബ് എന്നൊരു സ്ഥാപനം ഈ ബസ് സ്റ്റാൻഡിനുള്ള സ്ഥലത്ത് തന്നെ പണിയുന്നതിന് വഞ്ചനാപരമായ നീക്കം നടത്തുന്നതായി അറിയുന്നു. ഇത് ഈ നാടിനോട് ചെയ്യുന്ന ക്രൂരമായ വഞ്ചനയാണ് മിനി സിവിൽ സ്റ്റേഷൻ സൺറൈസ് ഹോസ്പിറ്റൽ അടക്കം വടക്കേക്കര കടുവാമുഴി ഭാഗത്ത് വൈകാതെ വരികയാണ് ഇതെല്ലാം അറിയുന്ന മുൻസിപ്പൽ ഭരണാധികാരികൾ ആണ് കേവലം സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് ഈ ക്രൂരമായ ചതി ജനങ്ങളോടും നാടിനോടും ചെയ്യുന്നത്. കടുവാമുഴി ബസ്റ്റാൻഡ് ആണോ ഹു ണാർ ഹബ്ബ് ണോ ഈ നാടിന് ഇന്ന് അനിവാര്യമായ ആവശ്യം. ഉടൻ ജനങ്ങൾ രംഗത്ത് ഇറങ്ങണം ക്രിയാത്മക നടപടികൾ സ്വീകരിച്ച് ഈ വഞ്ചന തടുക്കണം വേണമെങ്കിൽ സ്ലോട്ടർ ഹൗസ് ഇരുന്ന സ്ഥലത്ത് പണിയട്ടെ. ഈ കൊടും ചതി ജനങ്ങൾ തിരിച്ചറിയുക രാഷ്ട്രീയപാർട്ടികളും പൊതുപ്രവർത്തകരും നാടിനൊപ്പം വികസനത്തിന് അണിനിരക്കുക.