വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വാഹന അപകടത്തിൽ വാവ സുരേഷിന് ഗുരുതര പരിക്ക്

തിരുവനന്തപുരം :വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ കിളിമാനൂർ വെച്ച് അപകടത്തിൽ പെട്ടു.തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോകുന്ന വഴിയായിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിൽ പോയിടിച്ചു. തുടർന്ന് കാർ നിയന്ത്രണം തെറ്റി എതിരെ വന്നിരുന്ന കെഎസ് ആർടിസി ബസുമായി ഇടിക്കുകയായിരുന്നു. വാവ സുരേഷിന് മുഖത്ത് ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേരളം

ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്‌ക്കെടുക്കുമോ എന്നറിയാം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു ദയാബായിയും സമരസമിതിയും. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് ദിവസമായെങ്കിലും ദയാബായി നിരാഹാര സമരം തുടരുകയാണ്. മന്ത്രി തല ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് ശ്രമം പാളിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. സമരത്തോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നത് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടാണ്. സമരക്കാര്‍ ഉയര്‍ത്തിയ നാല് ആവശ്യങ്ങളില്‍ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും അത് സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനറൽ

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നു; ജിയോ ബേബിയുടെ ‘കാതൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റ് വൈറൽ

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കാതല്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്ററിനൊപ്പം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ കണക്കെയാണ് മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. ആന്‍റണി സ്റ്റീഫന്‍ ആണ് പോസ്റ്റര്‍ ഡിസൈനര്‍. തിയറ്ററുകളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. വരുന്ന ഐഎഫ്എഫ്കെയിലാണ് ഇതിന്‍റെ പ്രീമിയര്‍. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ഇൻഡ്യ

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. എല്ലാ ഭാഷകളെയും തുല്യതയോടെ കാണണമെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്‌നാട് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ സർക്കാർ പ്രമേയം പാസാക്കിയത്.  ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

കേരളം

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം : വിദഗ്ദ്ധ സമിതിയെ നിയമിച്ചതായി സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

കോഴിക്കോട്- പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തുന്നത് അകാലത്തിലാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു.  സെൻട്രൽ ലാബിന്റെ ഗുണനിലവാര സർട്ടിഫിക്കേറ്റില്ലാത്ത പേവിഷബാധ പ്രതിരോധ വാക്സിൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ  കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.   മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു.  കോർപ്പറേഷൻ സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അംഗീകൃത ലാബിന്റെ പരിശോധനാ സർട്ടിഫിക്കേറ്റ് നിർബന്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ ആന്റീ റാബീസ് ( Equine Anti Rabies Immunoglobulin Vaccine) പോലുള്ള മരുന്നുകൾക്ക് ഗുണനിലവാര സർട്ടിഫിക്കേറ്റ് ഉണ്ടാകാറില്ല.  പേവിഷബാധക്കുള്ള മരുന്നു വിതരണം നടത്താൻ കോർപ്പറേഷൻ ഏൽപ്പിച്ചിരിക്കുന്ന വിൻസ് ബയോ പ്രോഡക്റ്റ്സ് ലിമിറ്റഡ് വിതരണം ചെയ്യുന്ന മരുന്നിന് വിപണന നിരോധനം നിലവിലില്ല.  മരുന്നുകൾക്ക് പണം നൽകുന്നതിന് മുമ്പ് കേന്ദ്ര ഡ്രഗ്സ് ലാബിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പേവിഷബാധക്കുള്ള മരുന്നുകളുടെ ഉപഭോഗം വർധിച്ച സാഹചര്യത്തിൽ വിൻസ് ലിമിറ്റഡിന് 2015-20 വരെ സെൻട്രൽ ഡ്രഗ്സ് ലാബിന്റെ അംഗീകാരത്തിന് ഇളവ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  കേന്ദ്രസർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും സർക്കുലറിന്റെയും അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷങ്ങളിലും സർട്ടിഫിക്കേഷനിൽ ഇളവ് നൽകിയിട്ടുണ്ട്.  റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസവും മരുന്നുകളുടെ അനിവാര്യതയുമാണ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.  

കേരളം

ന്യൂനമർദം: ഒക്ടോബര്‍ 22 വരെ വ്യാപക മഴ

സംസ്ഥാനത്ത് ഒക്ടോബര്‍ (18 ചൊവ്വ)മുതല്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യത. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരള, തമിഴ്നാടിനു മുകളിലൂടെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ   ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു  പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം

സാധാരണക്കാർ പട്ടിണിയിലേക്കോ ? അതിരുവിട്ട് അരിവില; പച്ചക്കറിയ്ക്കും പൊള്ളുന്ന വില

കോഴിക്കോട് തിരുവനന്തപുരം കൊച്ചി:* സംസ്ഥാനത്ത് അരിമുതൽ പച്ചക്കറികൾവരെ മുഴുവൻ അവശ്യവസ്തുക്കൾക്കും പൊള്ളുന്ന വില. വില അതിരുവിട്ടിട്ടും സർക്കാറിന് വിപണിയിൽ ഇടപെടാനായില്ല. രണ്ടാഴ്ചക്കിടയിൽ അരിക്ക് ക്വിന്റലിന് 300 മുതൽ 500 രൂപ വരെയാണ് മൊത്തവിലയിൽ വർധനയുണ്ടായത്.ചില്ലറവില കിലേക്ക് 10 മുതൽ 12 രൂപവരെ കൂടി. കുത്തക കമ്പനികൾ അവരുടെ ഔട്ട്‍ലറ്റുകൾ വഴി വിൽക്കാൻ അരിയും ഭക്ഷ്യവസ്തുക്കളും മൊത്തം ശേഖരിക്കുന്നതാണ് വില അനിയന്ത്രിതമായി വർധിക്കാൻ കാരണമായി പറയുന്നത്. കയറ്റുമതി വർധിച്ചതും മറ്റൊരു കാരണമാണ്.തിരുവനന്തപുരത്ത് ആഴ്ചകൾക്ക് മുമ്പ് 46 രൂപയായിരുന്ന ജയ അരിക്ക് ചില്ലറവിപണിയിൽ 58 രൂപയായി. 45 രൂപയായിരുന്ന ഒരു കിലോ മട്ടക്ക് (ലൂസ്) 59 രൂപയായി. പച്ചരിക്കും ഡൊപ്പിയരിക്കും രണ്ടു മുതൽ നാലു രൂപ വരെ കൂടി. വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് തൽക്കാലം ആശ്വാസമാകുന്നത്. കേരളത്തിന് ആവശ്യമുള്ളത്രയും അരി ലഭ്യമാക്കുമെന്ന് ആന്ധ്രസർക്കാർ ഉറപ്പുനൽകിയതായും ഇതിനായി ജയ അരി ഉൽപാദനം വര്‍ധിപ്പിക്കാന്‍ ആന്ധ്ര തീരുമാനിച്ചതായും മന്ത്രി അനിൽ അറിയിച്ചു.അരിയുടെ അളവ് സംബന്ധിച്ച് ചര്‍ച്ചക്ക് 27ന് ആന്ധ്ര സംഘം കേരളത്തിലെത്തും. 25ന് മുമ്പ് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിവരങ്ങള്‍ കേരളം ആന്ധ്രക്ക് കൈമാറും. ഉള്ളിവിലയും റോക്കറ്റ് പോലെ കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു കിലോ ചെറിയ ഉള്ളിക്ക് കഴിഞ്ഞ ആഴ്ച പൊതുവിപണിയിൽ 60 രൂപയായിരുന്നത് തിങ്കളാഴ്ചയോടെ 110 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്ന സവാളക്ക് കിലോക്ക് അഞ്ചു മുതൽ 12 രൂപവരെയാണ് വർധിച്ചത്. വിലവർധന ഉണ്ടെങ്കിലും ചില്ലറ വിപണിയെക്കാളും ആശ്വാസമാണ് ഹോർട്ടികോർപിൽ. ഉള്ളിക്ക് വില വർധിച്ചതോടെ ഹോട്ടലുകാർ ബിരിയാണിക്കും മുട്ട- ചിക്കൻ കറികൾക്കും വില കൂട്ടിത്തുടങ്ങി. ദീപാവലി സീസണും ജൂലൈയിൽ മഹാരാഷ്ട്രയിലുണ്ടായ പ്രളയവുമാണ് വിലവർധനക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ സവാളവില 100 കടന്ന ഘട്ടത്തിൽ ഈജിപ്ത്, യമൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് വില പിടിച്ചുകെട്ടിയത്. ഇത്തവണ അത്തരം ചർച്ച കൃഷിവകുപ്പ് ആരംഭിച്ചിട്ടുപോലുമില്ല. ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, തക്കാളി എന്നിവക്കും കിലോക്ക് അഞ്ചു മുതൽ 10 രൂപയുടെ വർധനയുണ്ട്. കോഴിക്കോട് പാളയം മാർക്കറ്റിൽ വലിയുള്ളി മൊത്തവില 25.50 ആണ്. 18-20 രൂപയുണ്ടായിരുന്നതാണ് കൂടിയത്. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 30 ആയി. നേന്ത്രപ്പഴത്തിന് കിലോ 50 ആണ് മൊത്തവില. 20 മുതൽ 50 ശതമാനം വരെ വിലകൂട്ടിയാണ് ചില്ലറവ്യാപാരികൾ വിൽപന നടത്തുന്നത്. അരിക്ക് പിന്നാലെ പലവ്യഞ്ജനമടക്കം മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുയരുന്നു. സോപ്പിനങ്ങൾക്കും വൻ വിലക്കയറ്റമാണ്. ഉപ്പ്, മുളക്, പയറിനങ്ങൾ എന്നിവക്കും വില വർധിച്ചതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായി. ചെറുപയർ വില ജൂലൈയിൽ 98 ആയിരുന്നത് 109 ആയാണ് ഉയർന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന എല്ലാ സാധനങ്ങൾക്കും വില വർധിക്കുകയാണ്. വറ്റൽമുളക് വില കിലോക്ക് 320ലെത്തി. ഉപ്പിനുപോലും മൂന്നു മാസത്തിനിടെ കിലോ അഞ്ചുരൂപ കൂടി. അലക്ക്, കുളി സോപ്പുകൾക്ക് 40 മുതൽ 100 ശതമാനം വരെ വിലവർധനയുണ്ടായി. അതേസമയം തേങ്ങ, വെളിച്ചെണ്ണ, പ്ലാസ്റ്റിക് എന്നിവയുടെ വില കുറഞ്ഞു. പാമോയിൽ വില 129ൽനിന്ന് 102 ആയി. വെളുത്തുള്ളി, ഉലുവ എന്നിവക്കും നേരിയ വിലക്കുറവുണ്ട്.   👉🏻 *കോഴിക്കോട് വലിയങ്ങാടിയിലെ വില നിലവാരം* ▪︎ ആന്ധ്ര കുറുവ അരി മൊത്ത വില 36-43 രൂപ. ▪︎വെള്ളക്കുറുവ 37-43 (പഴയ വില 35-40). ▪︎പൊന്നി 40 രൂപ (പഴയ വില 36). ▪︎ബോധന 33-50. ▪︎ജയ അരിക്കാണ് വൻ വിലക്കയറ്റം. 500 രൂപയാണ് ക്വിന്റലിന് വർധിച്ചത്. കിലോ 60 രൂപയാണ് മൊത്തവില.        

കേരളം

ലീഗ് സസ്പെന്‍ഡ് ചെയ്ത കെഎസ് ഹംസയുടെ നേതൃത്വത്തില്‍ ലീഗ് വിമത യോഗം; പങ്കെടുത്ത് മുഈന്‍ അലി തങ്ങള്‍

മുസ്ലീം ലീഗ് വിമതരുടെ യോഗത്തില്‍ പങ്കെടുത്ത് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍. ലീഗ് സസ്പെന്‍ഡ് ചെയ്ത കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് പരിപാടി. ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ രൂപീകരണം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് വെച്ചായിരുന്നു യോഗം. ലീഗ് ജില്ലാ നേതാക്കളും എംഎസ്എഫ് ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തെന്നാണ് വിവരം. നടപടി നേരിട്ട ലത്തീഫ് തുറയൂര്‍, പിപി ഷൈജല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്താനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഫൗണ്ടേഷന്‍ രൂപികരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.