വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കളത്തുക്കടവ്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ ജോൺസന്റ മകൻ പ്രിൻസ് ജോൺസൺ (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇടമറുകിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവീട്ടിൽ പോയി മടങ്ങിയ പ്രിൻസ് സഞ്ചരിച്ച ബൈക്ക് ഇടമറിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ  ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രിൻസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. മാതാവ് ഡെയ്‌സി എള്ളുമ്പുറം കൊച്ചുപൂണിശേരിൽ കുടുമ്പങ്ങാഗം. സംസ്‌കാരം ഞായറാഴ്ച ഒന്നിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ

പ്രാദേശികം

കുടുംബ യോഗം നടത്തി.

ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ കുടുംബ യോഗം കോട്ടയം ക്ലബ്ബിൻ്റെ കുമരകം അനക്‌സിൽ വെച്ച് നടത്തി. ഹൈക്കോടതി റിട്ട.ജഡ്ജി മുഹമ്മദ് ഖാൻ ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ജലാലുദ്ദീൻ എട്ട്പങ്കിൽ,വി. എം.അബ്ദുള്ള ഖാൻ,മുഹമ്മദ് ഷെഫീക്ക്,റാഷിദ് ഖാൻ, ജിയാസ് സി സി എം,നൂറുദ്ദീൻ,മുഹമ്മദ് നസീർ,സുനിത കല്ലോല പ്പറമ്പിൽ,മുഹമ്മദ് റാസി, ആസിഫ് ബഷീർ,സി.റ്റി.ബഷീർ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

പ്രാദേശികം

ലഹരിക്കെതിരെ സംയുക്ത സമ്മേളനം നടത്തി

ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും  വർധിച്ച് വരുന്ന മയക്കുമരുന്നിൻ്റെ ഉപയോഗം തടയുന്നതിന് ശക്തമായ ബോധവൽക്കരണവും ജനകീയ പ്രതിരോധവും നടത്താൻ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന വിവിധ രാഷ്ട്രീയ കക്ഷി സമുദായിക നേതാക്കളുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ പുത്തൻ പള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു ഈരാറ്റുപേട്ട പൊലീസ് സർക്കിൾ ഇൻസ്പക്ടർ ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. അഷറഫ് മൗലവി അൽ കൗസരി,  മുഹമ്മദ് സുബൈർ മൗലവി,  കെ.ഇ.പരീത്, മുഹമ്മദ് സക്കീർ ,അഫ്സാർ പുള്ളോലിൽ, മജീദ് വട്ടക്കയം, അബ്ദുൽ വഹാബ് ,മുഹമ്മദ്‌ ഉനൈസ് മൗലവി, ഹാഷിർ നദ് വി, ത്വൽഹനദ് വി, നൗഫൽ മൗലവി, അർഷദ് ബദരി , ജോയി ജോർജ് , കെ.എ.മുഹമ്മദ് ഹാഷിം, ഇ.കെ. മുജീബ്, വി.എം. സിറാജ്, അഡ്വ. ജയിംസ് വലിയവീട്ടിൽ , എ.എം.എം ഖാദർ,അയ്യൂബ്  ഖാൻ,  പ്രൊഫ. എ. എം റഷീദ്,നാസർ വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ലോകം

വില നിയന്ത്രിക്കുന്ന രാജ്യങ്ങൾക്ക് ഗ്യാസും എണ്ണയും നൽകില്ലെന്ന മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: വില പരിധി ഏർപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് എണ്ണ, വാതക വിതരണം റഷ്യ നിർത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചില പാശ്ചാത്യ രാജ്യങ്ങൾ പരിഗണിക്കുന്നതുപോലെ വില പരിധി നിശ്ചയിക്കുന്നത് തികച്ചും മണ്ടത്തരമായ തീരുമാനമായിരിക്കുമെന്നും പുടിൻ പറഞ്ഞു. പസഫിക് തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ഞങ്ങൾ ഒന്നും നൽകില്ല. ഗ്യാസില്ല, എണ്ണയില്ല, കൽക്കരി ഇല്ല, ഇന്ധന എണ്ണയില്ല, ഒന്നുമില്ല. ഞങ്ങളിൽ എന്തെങ്കിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക്, അവരുടെ ഇഷ്ടം നിർദ്ദേശിക്കാൻ ഇന്ന് കഴിയില്ല,’ വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യ തങ്ങളുടെ കരാർ ബാധ്യതകളെ മാനിക്കുമെന്നും മറ്റ് രാജ്യങ്ങളും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ കൂട്ടിച്ചേർത്തു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്കുള്ള ധനസഹായത്തിന്റെ പ്രധാന സ്രോതസ്സ് വെട്ടിക്കുറയ്ക്കുന്നതിനായി, റഷ്യൻ എണ്ണ ഇറക്കുമതിയിൽ വില പരിധി നടപ്പാക്കുന്നതിലേക്ക് അടിയന്തിരമായി നീങ്ങുമെന്ന് ജി7 വ്യാവസായിക ശക്തികൾ അറിയിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറൽ

വൃക്കതകരാർ ; ലക്ഷണങ്ങൾ ചർമ്മത്തിലും പ്രകടമാകാമെന്ന് വിദ​ഗ്ധർ

വൃക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വൃക്കരോഗങ്ങളുടെ ലക്ഷണങ്ങൾ ചർമ്മത്തിലും പ്രകടമാകാമെന്ന് വിദ​ഗ്ധർ പറയുന്നു. ചർമ്മം വരണ്ടതും നിറവ്യത്യാസവും ആയി മാറുകയും രാത്രിയിൽ സ്ഥിരമായ ചൊറിച്ചിൽ  അലട്ടുകയും ചെയ്യുന്നുവെങ്കിൽ അത് വൃക്കകൾ നന്നായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.  രക്തത്തിലെ എല്ലാ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന്. വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ കാര്യത്തിൽ, ഈ സുപ്രധാന അവയവത്തിന് അതിന്റെ ജോലി ചെയ്യാൻ കഴിയില്ല, അതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ തുടങ്ങുകയും അതിന്റെ ആഘാതം ചർമ്മത്തിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ രൂപത്തിലും കാണിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ടോക്‌സിൻ അടിഞ്ഞുകൂടുന്നത് ചർമ്മത്തിന്റെ നിറം മാറുന്നതിനും ചൊറിച്ചിൽ തിണർപ്പിനും ഇടയാക്കും. വൃക്കകൾക്ക് തകരാർ ഉണ്ടെങ്കിൽ ചർമ്മത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് & ഡെർമറ്റോ-സർജനും കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ  ഡോ. റിങ്കി കപൂർ പറയുന്നു. വിയർപ്പ് ഗ്രന്ഥികളിലെ തടസ്സങ്ങൾ കാരണം വരണ്ടതും പരുക്കൻതുമായ ചർമ്മം സാധാരണയായി വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരുക്കൻ ചർമ്മം, ചർമ്മത്തിലെ വിള്ളലുകൾ എന്നിവ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. pigmentation മറ്റൊരു പ്രശ്നം. രക്തം ശുദ്ധീകരിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ചർമ്മത്തിലെ സാധാരണ മാറ്റങ്ങളിൽ ഹൈപ്പർപിഗ്മെന്റേഷൻ, ചർമ്മത്തിൽ മഞ്ഞനിറം എന്നിവ ഉൾപ്പെടുന്നു. നിരന്തരമായ ചൊറിച്ചിൽ വൃക്കതരാറിന്റെ മറ്റൊരു ലക്ഷണമാണ്. രാത്രിയിൽ ചൊറിച്ചിൽ രൂക്ഷമാകുകയും രോഗിക്ക് ഉറങ്ങാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. വൃക്കകൾ രക്തം ഫിൽട്ടർ ചെയ്യാത്തതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും ചർമ്മത്തിന്റെ നിറത്തിന് വ്യത്യസ്തം ഉണ്ടാവുകയും ചെയ്യും. ചർമ്മത്തിന് ചാരനിറമോ അനാരോഗ്യകരമായ വിളറിയതോ ആയ മഞ്ഞ നിറമോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ കട്ടികൂടിയ മഞ്ഞനിറമുള്ളതും സാധാരണമാണ്.

ജനറൽ

കൊവിഡിന് ശേഷം ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ചെയ്യേണ്ട നാല് കാര്യങ്ങള്‍ അറിയാം

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും അവസാനം കണ്ടിട്ടില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ഇപ്പോഴും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്കയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും ജനങ്ങള്‍ അവരുടെ സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു.  ഒരുപക്ഷെ കൊവിഡ് ബാധിക്കപ്പെടുന്ന സമയത്തെക്കാള്‍ ഇന്ന് ഏവരും ഭയപ്പെടുന്നത് കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് കാണുന്ന ആരോഗ്യപ്രശ്നങ്ങളെയാണ്. അടിസ്ഥാനപരമായി ഇതൊരു ശ്വാസകോശരോഗമായതിനാല്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്നത് ശ്വാസകോശമാണെന്ന് തന്നെ പറയാം.  കൊവിഡിന് ശേഷം കിതപ്പ്, ശ്വാസതടസം, നടക്കാനുള്ള ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നവരുണ്ട്. അതുപോലെ തന്നെ വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ഇതെല്ലാം കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ കൊവിഡിന് ശേഷം ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നാം ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. മരുന്നിനും ചികിത്സയ്ക്കുമൊപ്പം തന്നെ ജീവിതീതികളില്‍ ചിലത് ചെയ്യാൻ സാധിച്ചാല്‍ ഒരു പരിധി വരെ ശ്വാസകോശത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ കൊവിഡിന് ശേഷം ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്താൻ നിങ്ങള്‍ ചെയ്യേണ്ട നാല് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.  ഒന്ന്... പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഏത് വിധേനയും ഈ ശീലത്തില്‍ നിന്ന് മോചനം നേടുകയെന്നതാണ്. പുകവലി തീര്‍ത്തും ഉപേക്ഷിക്കണം. കാരണം പുകവലി ശ്വാസകോശത്തിലെ പ്രതിരോധ കോശങ്ങളെ കാര്യമായി അപകടത്തിലാക്കും. കൊവിഡ് ഏല്‍പിച്ച ആഘാതം കൂടിയാകുമ്പോള്‍ ഇതിന്‍റെ പരിണിതഫലങ്ങള്‍ ഇരട്ടിക്കാൻ സാധ്യതയുണ്ട്. ആരിലാണ് ഇതിന്‍റെ സങ്കീര്‍ണതകള്‍ ഉണ്ടാവുകയെന്നോ ആര്‍ക്കെല്ലാം ഇതില്‍ നിന്ന് രക്ഷ നേടാൻ സാധിക്കുമെന്നോ നമുക്ക് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ റിസ്ക് ഒഴിവാക്കാനാണ് പുകവലി ഉപേക്ഷിക്കണമെന്ന് പറയുന്നത്.  രണ്ട്... മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ പതിവ് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക. വളരെ മിതമായ അളവില്‍ തെരഞ്ഞെടുത്ത അവസരങ്ങളില്‍ മാത്രം മദ്യപിക്കുന്നത് കൊണ്ട് പ്രശ്നങ്ങളില്ല. അല്ലെങ്കില്‍ കൊവിഡ് സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെ വര്‍ധിപ്പിക്കാൻ ഇത് കാരണമാകും. ശ്വാസകോശം മാത്രമല്ല ആകെ ആരോഗ്യവും- മാനസികാരോഗ്യവും വരെ ഇതിനാല്‍ ബാധിക്കപ്പെടാം.  മൂന്ന്... കൊവിഡിന് ശേഷം ഭക്ഷണകാര്യങ്ങളില്‍ ബോധപൂര്‍വമായി ശ്രദ്ധ വയ്ക്കണം. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം എത്തണം. ശ്വാസകോശാരോഗ്യത്തിനും ഇത് പ്രധാനമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, നട്ട്സ്, ധാന്യങ്ങള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം ബാലൻസ് ചെയ്ത് ഡയറ്റിലുള്‍പ്പെടുത്തുക. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണം കൂടുതലായി കഴിക്കുക. വൈറ്റമിനുകളും അവശ്യം വേണ്ടുന്ന ധാതുക്കളുമെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പാക്കുക. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഇക്കൂട്ടത്തില്‍ ഉറപ്പാക്കുക. നാല്... കൊവിഡിന് ശേഷം ആരോഗ്യത്തിനേല്‍ക്കുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ വ്യായാമം പതിവാക്കാം. ഓരോരുത്തരും അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള വ്യായാമമാണ് ചെയ്യേമണ്ടത്. ഇതിന് പരിശീലകരുടെ ഉപദേശം തേടുക. അതുപോലെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പെട്ടെന്ന് കൊവിഡിന് ശേഷം കടക്കാതിരിക്കാൻ പ്രത്യേകം ഓര്‍ക്കുക. സാമാന്യം ഒരാള്‍ക്ക് ആവശ്യമായി വരുന്നത്ര കായികാധ്വാനമാണ് ദിവസവും നിങ്ങള്‍ ഉറപ്പാക്കേണ്ടത്. അത് നടത്തം, നീന്തല്‍, ഓടല്‍ എന്നിങ്ങനെ ഏത് തരവുമാകാം. 

കേരളം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം മാറ്റമില്ലാതെ തുടരുന്നു; ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നിരവധി പേർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശ്ശൂർ അഞ്ചേരി സ്കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാൾ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിൻ്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കണ്ണൻപടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.  കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും , ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് , നെയ്യാറ്റിൻകര ആശുലത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം   കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക്  തെരുവുനായയുടെ കടിയേറ്റിരുന്നു  അതേസമയം ആലുവ നെടുവന്നൂരിൽ ഇന്നലെ രണ്ട് പേരെ കടിച്ച  തെരുവ് നായയെ പിടികൂടി. നിരീക്ഷണത്തിലാക്കിയ നായ പക്ഷേ പിന്നീട് ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് ഇന്നലെ തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു.ഈ തെരുവുനായ കടിച്ച  വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്. പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 9 മണിയോടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ചത്. റാന്നി എംഎൽഎ പ്രമോദ് നാരായൺ, അഭിരാമിയുടെ അധ്യാപകരും സഹപാഠികളും നാട്ടുകാരും അടക്കം ആയിരക്കണക്കിനാളുകളാണ് അവസാനമായി അഭിരാമിയെ കാണാൻ  വീട്ടിലേക്ക് എത്തിയത്.

കേരളം

വളനിർമ്മാണ മേഖല: സ്വകാര്യവൽക്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: വളനിർമ്മാണ മേഖലയെ സ്വകാര്യവൽക്കരിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകൂർ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്നീ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. പബ്ലിക് സെക്ടർ എന്റർപ്രൈസസ് പോളിസി 2021 പ്രകാരം, ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെടുന്ന നോൺ സ്ട്രാറ്റജിക് സെക്ടർ മേഖലയായി വളനിർമ്മാണ മേഖല മാറും. നിലവിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫെർട്ടിലൈസേഴ്സിന് കീഴിൽ 9 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. രാജ്യത്ത് സ്വകാര്യവൽക്കരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് നീതി ആയോഗ് സിഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ്. നിലവിൽ, പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാസവസ്തു, രാസവള മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് ക്യാബിനറ്റ് കമ്മിറ്റിയാണ്. ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടിയാൽ മാത്രമേ, സ്വകാര്യവൽക്കരണ നടപടികൾ തുടങ്ങാൻ സാധിക്കുകയുള്ളൂ.