വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഓണത്തിനു സബ്‌സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ടു ലീറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്‌ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലീറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപ നിരക്കിൽ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ടു ലീറ്റർ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്നദ്ദേഹം പറഞ്ഞു.

കേരളം

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. എന്നാൽ പരിഷ്കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്

കേരളം

കണ്ണൂരിൽ ഗൾഫിലേക്ക് കൊണ്ടുപോകാനായി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്

കണ്ണൂർ ∙ ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടു ചക്കരക്കൽ സ്വദേശികളായ കെ.പി.അർഷദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ എന്നിവരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. നാളെ സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ജിസിൻ കുപ്പി ഏൽപ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആൾക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാർ കുപ്പിക്ക് സീൽ ഇല്ലാതിരുന്നതാണ് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

കേരളം

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു

തിരുവനന്തപുരം : തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. ഇനി സാധാരണ തപാലും സ്പീഡ്പോസ്റ്റ് മാത്രമാണ് ഉണ്ടാവുക. രജിസ്ട്രേഡ് തപ്പാൽ സ്പീഡ് പോസ്റ്റിലായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദുഷ്യന്ത് മൃദ്ഗൽ പറഞ്ഞു. തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി ഡയറക്ടർ പറഞ്ഞു. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. രജിസ്ട്രേഡ്പോസ്റ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തുകയാണ് ഇനി മുതൽ വേണ്ടത് എന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിർദ്ദേശിച്ചു.

കേരളം

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം:  സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിൽ ഒന്നായ ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്‌സിനേഷൻ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. 9 മുതൽ 14 വയസുവരെ എച്ച്പിവി വാക്‌സിൻ ഏറ്റവും ഫലപ്രദമാണെങ്കിലും, 26 വയസുവരെ ഇത് നൽകാവുന്നതാണ്. വാക്‌സിനേഷൻ മുഖേന ഗർഭാശയഗള കാൻസർ തടയാൻ സാധിക്കുമെന്നതിനാൽ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനം സുപ്രധാന തീരുമാനത്തിലെത്തിയതായി മന്ത്രി വ്യക്തമാക്കി. ‘കാൻസർ മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കാൻ ആരോഗ്യ വകുപ്പ് വൻതോതിൽ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എച്ച്പിവി വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിപുലമായ അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് അവബോധ സന്ദേശങ്ങൾ തയ്യാറാക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധ പരിപാടികൾ നടത്തും. രക്ഷിതാക്കൾക്കും ഇതിന്റെ ഭാഗമായി ബോധവൽക്കരണം നൽകും.

കേരളം

മുണ്ടക്കൈ-ചൂരൽമല ഉരുപൊട്ടൽ; പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’

മുണ്ടക്കൈ-ചൂരൽമല ഉരുപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും. മേപ്പാടി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മറ്റന്നാൾ ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് ഇന്ന് യോഗം ചേർന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള 64 സെന്റെ് ഭൂമിയിലാണ് മരിച്ചവർക്കായി അന്ത്യവിശ്രമം ഒരുക്കിയത്. പ്രദേശവാസികളുടെ വൈകാരിക ആവശ്യം പരിഗണിച്ച് ഹാരിസൺ മലയാളം 64 സെന്റ് സ്ഥലം ശവസംസ്‌കാരത്തിനായി വിട്ടുനൽകുകയായിരുന്നു. സർവമത പ്രാർഥനയോടെയായിരുന്നു മൃതദേഹങ്ങൾ‌ സംസ്കരിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞവർഷം ജൂലൈ 30നായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾ‌പൊട്ടൽ ഉണ്ടായത്. സർക്കാരിന്റെ ഔദ്യോഗികക്കണക്ക് അനുസരിച്ച് ചൂരൽമലയിൽ നിന്ന് 151 മൃതദേഹങ്ങളും 44 ശരീരഭാഗങ്ങളും ലഭിച്ചു. നിലമ്പൂരിൽ നിന്ന് 80 മൃതദേഹങ്ങളും 177 ശരീരഭാഗങ്ങളും ലഭിച്ചു. മൊത്തം 452 മരണങ്ങളാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.  

കേരളം

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍

സന: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിപ്പ്. വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ് അറിയിച്ചു. മോചനത്തിനായി ചര്‍ച്ചകള്‍ തുടരും. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ് അറിയിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.  

കേരളം

കനത്തമഴ തുടരുന്നു; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ആണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.നാളെ എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.