വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭ രണസമിതികളിലെ ഭരണം - ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.

കേരളം

എസ്‌ഐആര്‍: ബിഎല്‍ഒമാര്‍ വീടുകളിലെത്തി തുടങ്ങി, ഫോമില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെ വിവരങ്ങള്‍?

എസ്‌ഐആറിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വീടുകളിലെത്തി എന്യുമറേഷന്‍ ഫോമുകള്‍ നല്‍കി തുടങ്ങി. 2025ലെ വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമിലുള്ളത്. ഓരോ കോളത്തിലും വിവരങ്ങള്‍ നല്‍കണം. ഇത് കിട്ടിയവര്‍ എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെ ആശങ്കയിലാണ്. 2025ലെ വോട്ടര്‍ പട്ടികയിലുള്ള പലര്‍ക്കും ഇത് വരെ ഫോറം കിട്ടാത്തവരുണ്ട്. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാനും പലരും തിരക്ക് കൂട്ടുകയാണ്. ഫോമില്‍ എന്തൊക്കെ വിവരങ്ങള്‍ നല്‍കണം? ഒന്നാമത്തേത് വോട്ടറുടെ ജനന തീയ്യതി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മാതാപിതാക്കളുടെയുടെയും പങ്കാളിയുടെയും പേരുകളും വോട്ടര്‍ ഐഡി നമ്പറുമാണ്.രണ്ടാമത്തേതില്‍ വോട്ടറുടെ 2002ലെ വിവരങ്ങളാണ് എഴുതേണ്ടത്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, 2002ലെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്റെ പേര്, നമ്പര്‍, ബൂത്ത് നമ്പര്‍, ക്രമ നമ്പര്‍ എന്നിവ ചേര്‍ക്കണം. ഇതില്‍ മൂന്നാമത്തെ കോളത്തിലാണ് 2002ലെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 2025ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇതില്‍ 2002ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങളാണ് ചേര്‍ക്കുന്നത്. ഈ കോളത്തിലും ആശയക്കുഴപ്പമുണ്ട്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, ബന്ധം എന്നിവ ഇതിലും ചോദിക്കുന്നുണ്ട്.2002ലെ വിവരങ്ങള്‍ വോട്ടറുമായി ഒത്ത് വന്നില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കേണ്ടി വരും.   

കേരളം

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപ്പുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം

*ക്ഷേമ പെൻഷൻ നവംബർ 20 മുതൽ; കുടിശ്ശികയടക്കം 3600 രൂപ നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ നവംബർ 20 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ വിതരണം ചെയ്യും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. വർദ്ധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം കുറച്ചിട്ടും കേരളം മുന്നോട്ട് പോയത്. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. അടുത്ത തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ആറുമാസമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിലല്ല, ആറുമാസത്തെ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ എറ്റെടുത്തത്. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.   അതേസമയം, സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്ന് മന്ത്രി പറഞ്ഞു. ആശമാർക്ക് കൂടുതൽ സഹായം നൽകുന്നത് കേരളമാണ്. സമരം ചെയ്യുന്നവരോട് ദേഷ്യമില്ല. കേന്ദ്രസർക്കാർ പണം തരാത്തതാണ് പ്രശ്നം. മൂന്ന് വർഷം മുൻപ് തന്നെ ആശമാരുടെ ഓണറേറിയത്തിൻ്റെ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. സമരം കണ്ടിട്ടാണ് ഓണറേറിയം വർദ്ധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിചിരിച്ചോട്ടെയെന്നും മന്ത്രി പറഞ്ഞു  

കേരളം

ഇടുക്കി ചീനിക്കുഴി കൊലക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി ചീനിക്കുഴിയിൽ മകനെയും മരുമകളെയും കൊച്ചുമക്കളായ രണ്ട് പെൺകുട്ടികളെയും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ.  സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി 4 പേരെയും പ്രതി കൊലപ്പെടുത്തിയത്. ചീനിക്കുഴി ഹമീദ് (80) ആണ് കേസിലെ പ്രതി. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ആണ് വിധി പറഞ്ഞത്. 

കേരളം

ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതി നിലയത്തിലെ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി : നിലയം ഒരു മാസം അടച്ചിടും

ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതിനിലയത്തിലെ 5, 6 നമ്പര്‍ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്കായി നിലയം 2025 നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ അടച്ചിടാൻ തീരുമാനിച്ചു. സീലുകൾ ശരിയായി പ്രവർത്തിക്കാത്തത് മൂലം വാൽവ് ബോഡിയിൽ കൂടി വെള്ളം പരിധിയിലധികമായി ലീക്ക് ചെയ്യുകയാണ്. ഇതുമൂലം ഭാവിയിൽ ഡൗൺസ്ട്രീം ഭാഗത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ സുരക്ഷിതമായി നടത്താൻ സാധിക്കാതെ വരും. നിലവിൽ 5, 6 മെഷീനുകളിലെ ലീക്ക് ക്രമമായി കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതിനിലയം പൂര്‍ണ്ണമായും അടച്ചിടാന്‍‍ തീരുമാനിച്ചിരിക്കുന്നത്. മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റ പണികൾ യഥാസമയം നടത്താതിരിക്കുന്നത് ഇടുക്കി ഭൂഗർഭ നിലയത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കാവുന്നതാണ്. 4, 5, 6 നമ്പര്‍ ജനറേറ്ററുകളിലേക്ക് ജലമെത്തിക്കുന്ന ബട്ടർഫ്ലൈ വാൽവ് നമ്പർ 2-ൽ അനുവദനീയമായതിലധികം ചോർച്ച കണ്ടെത്തിയിട്ടുള്ളതിനാൽ, യൂണിറ്റ് 5, 6 എന്നിവയിലെ തകരാറിലായ അപ്പ്സ്ട്രീം സീലുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി പ്രസ്തുത വാൽവ് മാത്രം പ്രവർത്തിപ്പിക്കുന്നത് മതിയാകാതെവരും. ആയതിനാൽ അറ്റകുറ്റപ്പണികൾക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണ്ണമായി ഡ്രെയിൻ ചെയ്യുകയും വേണം. അതിനാൽ ഇടുക്കി നിലയം പൂർണമായും അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാനാകില്ല. പൂർണ ഷട്ട്ഡൗൺ കാലയളവിൽ പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി നിര്‍‍ദ്ദേശിച്ചിരുന്നു. തയ്യാറെടുപ്പെന്ന നിലയിൽ മൺസൂൺ മാസങ്ങളിൽ ഇടുക്കി പവർഹൗസ് പരമാവധി പ്രവർത്തിപ്പിക്കുകയും ഉത്പാദിപ്പിച്ച വൈദ്യുതി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബാങ്ക് ചെയ്യുകയും ചെയ്തു. നവംബർ ഡിസംബർ മാസങ്ങളിൽ നേരത്തെ ബാങ്ക് ചെയ്ത വൈദ്യുതി തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍‍ പൂര്‍‍ത്തീകരിക്കാനും കഴിഞ്ഞു. ഇതിലൂടെ അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗൺ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കഴിയും. ഷട്ട്ഡൗൺ ജൂൺ - ജൂലൈ മാസങ്ങളിൽ ക്രമീകരിച്ചിരുന്നുവെങ്കിൽ ഇടുക്കി ജലാശയം സ്പിൽ ചെയ്യാനുള്ള സാധ്യതയും തത്ഫലമായി പെരിയാർ നദീതീരങ്ങളില്‍ പ്രളയ ഭീഷണിക്കും ആലുവ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടായിരുന്നു. ജലാശയത്തിലെ സ്പിൽ ഭീഷണി, മൂവാറ്റുപുഴ നദീതടത്തിലെ ജലസേചനവും കുടിവെള്ള ആവശ്യങ്ങളും, മാക്സിമം ഡിമാൻഡ് നിറവേറ്റാനുള്ള ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പവർഹൗസിന്റെ പൂര്‍ണ്ണ ഷട്ട്ഡൗൺ സമയക്രമം ആസൂത്രണം ചെയ്തിട്ടുള്ളത്. വടക്കു കിഴക്കൻ മൺസൂൺ ആരംഭവും മുല്ലപ്പെരിയാർ ജലാശയത്തിൽ ഉണ്ടായേക്കാവുന്ന സ്പീൽ ഭീഷണിയും പരിഗണിച്ച് ഇടുക്കി ജലാശയത്തിന്റെ റൂൾകർവ്വ് ലംഘനത്തിന്റെ സാധ്യത പൂർണമായി ഒഴിവാക്കുന്നതിനാണ് ഷട്ട്ഡൗൺ നവംബർ 10 വരെ നീട്ടിവെച്ചത്. ഡിസംബർ മുതൽ മൂവാറ്റുപുഴ നദീതടത്തിലെ കുടിവെള്ളവും ജലസേചന ആവശ്യങ്ങളും പരിഗണിക്കേണ്ടതിനാൽ ഷട്ട്ഡൗൺ കൂടുതൽ നീട്ടാൻ സാധ്യവുമല്ല. 1976, 1986 വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലായി പ്രവർത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകൾ ആണ് ഉള്ളത്. പെൻസ്റ്റോക്കിലൂടെ ടർബൈനിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പവർഹൗസിൽ മെയിൻ ഇൻലെറ്റ് വാൽവുകൾ (MIV) സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പവർഹൗസിൽ 1600 mm വ്യാസമുള്ള സ്ഫെറിക്കൽ വാൽവുകൾ ആണ് മെയിൻ ഇൻലെറ്റ് വാൽവുകളായി ഉപയോഗിച്ചിട്ടുള്ളത്. ഈ വാൽവുകളിൽ രണ്ട് തരത്തിലുള്ള സീലുകളാണുള്ളത് — സർവീസ് / ഡൗൺസ്ട്രീം സീലും മെയിന്റനൻസ് / അപ്പ്സ്ട്രീം സീലും. മെഷീൻ ഓഫ് ചെയ്താൽ, ഡൗൺസ്ട്രീം സീൽ സ്വയമേവ പ്രവർത്തിച്ച് ടർബൈനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയും. ഡൗൺസ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യങ്ങളിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി അപ്പ്സ്ട്രീം സീൽ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ആയതിനാല്‍ നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്ന അറ്റകുറ്റപ്പണികള്‍‍ വളരെ പ്രാധാന്യമുള്ളതാണ്.

കേരളം

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം  പിഎം ശ്രീ പദ്ധതിക്കെതിരെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎസ്എഫും ഫ്രറ്റേണിറ്റിയും. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പിഎം ശ്രീ വിഷയത്തിൽ സിപിഐയും ഇടഞ്ഞു നിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയിൽ നടന്ന ചർച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

കേരളം

കൂട്ടാറിൽ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനംവാങ്ങി നൽകി സുഹൃത്തുക്കൾ

ഇടുക്കി: ഒക്ടോബർ 18-നുണ്ടായ കനത്ത മഴയെത്തുടർന്ന മഴവെള്ളപ്പാച്ചിലിൽ കൂട്ടാർ പാലത്തിന് സമീപം ഒലിച്ചുപോയ ട്രാവലറിന്റെ ദൃശ്യങ്ങൾ ഏറെ വേദനാജനകമായിരുന്നു.ബി. റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ള ആ വാഹനമാണ് അപകടത്തിൽ പുഴയിൽ ഒലിച്ചുപോയത്. വാഹന നഷ്ടത്തോടെ പ്രതിസന്ധിയിലായ റെജിമോന് പുതിയ പ്രതീക്ഷയായി സുഹൃത്തുക്കൾ തന്നെയാണ് താങ്ങായത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശികളായ റെജിമോന്റെ സുഹൃത്തുക്കൾ ചേർന്ന്, ഒലിച്ചുപോയ വിനായക് എന്ന ട്രാവലറിന് പകരം അതേ പേരിൽ പുതിയ 19 സീറ്റുള്ള ട്രാവലർ സ്വന്തമായി വാങ്ങി സമ്മാനിച്ചു.നാട്ടിലെത്താൻ സാധിക്കാത്തതിനാൽ അവർ താക്കോൽ കൈമാറാനുള്ള ചുമതല നാട്ടിലുള്ള സുഹൃത്തുക്കൾക്ക് ഏൽപ്പിച്ചു. ഇന്ന് കൂട്ടാർ പാലത്തിന് സമീപം പുതിയ വാഹനത്തിന്റെ താക്കോൽ റെജിമോന് കൈമാറി.