വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

തദ്ദേശപൊതുതിരഞ്ഞെടുപ്പ്: സംവരണവാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (സെപ്തംബർ 23) വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 17 നും , ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് കണ്ണൂർ കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18 ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം , തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും.   പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും. വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ 7 മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സംവരണനടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് സെപ്തംബർ 26 ന് ഓൺലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് സെപ്തംബർ 25 നും ജില്ലാതല മാസ്റ്റർട്രെയിനർമാർക്ക് സെപ്തംബർ 29,30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു. മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും ഹരിതചട്ടം പാലിച്ചുവേണം നടത്താനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. അതിനു വേണ്ടി കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം. ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാകളക്ടർമാർ, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

കേരളം

തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നേ; നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കി. അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചത്.തീവ്രവോട്ടര്‍ പട്ടികാ പരിഷ്‌കരണത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. എസ്ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ എതിര്‍പ്പുയര്‍ത്തിയത്. എസ്‌ഐആര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കരുതെന്നാണ് കോണ്‍ഗ്രസും സിപിഐഎമ്മും ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി അംഗം ബി ഗോപാലകൃഷ്ണന്‍ മാത്രമാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ പിന്തുണച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണം അപ്രായോഗികം ആണെന്നും എൽഡിഎഫും യുഡിഎഫും ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ അർഹരായവർ പുറത്താകും എന്ന ആശങ്കയും ഇവർ പ്രകടിപ്പിക്കുന്നുണ്ട്. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് പരിഷ്കരണത്തിലേക്ക് കടക്കുക. അതിനുശേഷം വോട്ടർ പട്ടികയിൽ ഇടം നേടിയ എല്ലാവരും അപേക്ഷാഫോം നൽകേണ്ടിവരും. മൂന്നുമാസം കൊണ്ട് വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

കേരളം

GST പരിഷ്കാരം പ്രാബല്യത്തിൽ; ഇനി മുതൽ രണ്ട് സ്ലാബുകൾ, അവശ്യ വസ്തുക്കൾക്ക് വില കുറയും

രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജിഎസ്ടി ഉണ്ടാകില്ല എന്നത് സന്തോഷം നൽകുന്ന വിവരമാണ്. നെയ് മുതൽ പനീർ വരെ 700 ഉത്പന്നങ്ങൾക്ക് വില കുറച്ചെന്ന് അമുൽ അറിയിച്ചു. തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. ബിസ്ക്കറ്റിനും ഐസ്ക്രീമിനും ചോക്ലേറ്റിനും കോൺഫ്ലേക്സിനും മറ്റ് ബേക്കറി ഉത്പന്നങ്ങൾക്കും വില കുറയും. 18 ശതമാനം സ്ലാബിൽ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉൾപ്പെടെയുള്ള കമ്പനികൾ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവർക്ക് ആശ്വാസമാകും. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ ഇൻഷുറൻസിനും മെഡിക്കൽ ഉപകരണങ്ങൾക്കും ചെലവ് കുറയും. സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങൾക്കുമാണ് പുതുക്കിയ ജിഎസ്ടി പ്രകാരം വില വർദ്ധിക്കുക. 40 ശതമാനം സിൻ ടാക്സ് ആണ് ലഹരി വസ്തുക്കൾക്കു മുകളിൽ ചുമത്തുക. ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമായാണ് ജിഎസ്ടി ഇളവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

കേരളം

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി ( ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരളകോൺഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു. മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലോ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്. പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുളള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.  ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നൽകണം. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാത്തതുമായ ചിഹ്നമാണ് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.

കേരളം

പെട്രോള്‍ പമ്പിലെ ശൗചാലയം പ്രവൃത്തിസമയം മാത്രം തുറന്നുനല്‍കിയാല്‍ മതി: ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളില്‍ മാത്രം തുറന്നുനല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് തിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പമ്പിലെ സേവനങ്ങള്‍ വാങ്ങാത്തവര്‍ ശൗചാലയം ഉപയോഗിക്കുന്നതിനെ പമ്പ് ഉടമകള്‍ എതിര്‍ത്തു. എന്നാല്‍ ശൗചാലയം ഉപയോഗിക്കാന്‍ പൊതുജനങ്ങളെയും അനുവദിക്കണമെന്നാണ് സിംഗിള്‍ബെഞ്ച് വിധിച്ചത്. ശൗചാലയങ്ങള്‍ 24 മണിക്കൂറും അനുവദിക്കണമെന്ന നിര്‍ദേശവും ഉത്തരവില്‍ ഉണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ടത്. പമ്പുകളുടെ പ്രവൃത്തി സമയത്തിനനുസരിച്ച് മാത്രം ശൗചാലയം അനുവദിച്ചാല്‍ മതി എന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

കേരളം

വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്. അധികംവരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു. ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകള്‍ കുറയ്ക്കുന്നത്.

കേരളം

കെഎസ്ആർടിസി പുതിയ ഗാനമേള ട്രൂപ്പ് ആംരംഭിക്കുന്നു; ഒരുക്കങ്ങൾ പൂർത്തിയായി

കെഎസ്ആർടിസിക്ക് ഇത് മാറ്റങ്ങളുടെ കാലം. റെക്കോഡ് കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച കെഎസ്ആർടിസി പുതിയ ഗാനമേള ട്രൂപ്പ് ആംരംഭിക്കാൻ ഒരുങ്ങുന്നു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ഇതിനായി ജീവനക്കാരിൽ നിന്ന് എൻട്രി ക്ഷണിച്ചിരിക്കുകയാണ് കെഎസ്ആർടിസി കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും ട്രൂപ്പിൽ അംഗമാകാൻ അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 3 മിനിറ്റിൽ കുറയാത്തതും 5 മിനിറ്റിൽ കൂടാത്തതുമായ വീഡിയോയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത് വീഡിയോയുടെ തുടക്കത്തിൽ പേര്, തസ്തിക, കുടുംബാംഗമാണെങ്കിൽ ജീവനക്കാരൻ/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തണം. പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സമർപ്പിക്കണം. അവസാന തീയതി 25 ഉച്ചയ്ക്ക് 2 മണി. എൻട്രികൾ യൂണിറ്റ് ഓഫീസർ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നൽകേണ്ടത്. ksrtcexpo@gmail.com എന്ന ഇമെയിലിലും 9497001474 എന്ന വാട്‌സാപ്പ് നമ്പറിലും നൽകാവുന്നതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബജറ്റ് ടൂറിസം യാത്രകളിൽ പങ്കാളികളായ ചില ജീവനക്കാരുടെ പാട്ടുകൾ സാമൂഹികമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നതു പരിഗണിച്ചത്. അടുത്തിടെ കെഎസ്ആർടിസി ക്രിക്കറ്റ് ടീം ആരംഭിച്ചിരുന്നു

കേരളം

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്‍റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.