സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും
പേരിലെ പൊരുത്തക്കേടുകൾ കാരണം സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറപ്പേരുടെ റേഷൻ കാർഡ് മസ്റ്ററിംഗ് അസാധുവാക്കി ആധാറിലെയും റേഷൻ കാർഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതിൽ കൂടിയാൽ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കൾക്കും അറിയില്ല എന്നതാണ് സത്യം. റേഷൻകടകളിലെ ഇ-പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിംഗ് വിജയകരമായി പൂർത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാൽ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയിൽ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാൽ മസ്റ്ററിംഗ് നടത്താൻ കഴിയാത്തവരുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താൻ സാധ്യതയുണ്ട്. റേഷൻ കടകളിൽ അതിന് സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്