വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ വടക്കൻ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളം

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകൾ; കൂടുതൽ കോട്ടയത്ത്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി...

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് വര്‍ധിക്കാന്‍ സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. 182 കോവിഡ് കേസുകളാണ് മേയിൽ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോൾ പാലിച്ച് കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടയിൻമെന്റ് സോൺ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർആർടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളം

ക്ഷേമ പെൻഷൻ വിതരണം ശനിയാഴ്ച്ച മുതൽ, ഈ മാസം ഒറ്റയടിക്ക് കയ്യിൽ കിട്ടുക 3200

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3,200 രൂപ വീതം ലഭിക്കും. 5 ഗഡുവാണ് ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നത്. അതിൽ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നത്.  സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് ആയി സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ, വിതരണക്കാർക്ക് ഗുണഭോക്താക്കൾ അധികമായി യാതൊരു തുകയും നൽകേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

കേരളം

എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരി കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി അമ്മ സന്ധ്യ. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കല്യാണിയുടെ അച്ഛന്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദർശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. 

കേരളം

വെങ്ങല്ലൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: നിയന്ത്രണം നഷ്‌ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂരിൽ ഞായറാഴ്ച‌ രാത്രി 10.30യോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ചരക്കുമായ് വരുകയായിരുന്ന ഐഷർ ലോറിയും മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്കുവരുകയായിരുന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഐഷർ ലോറിയുടെ ചരക്കും ഓയിലും റോഡിലേക്ക് വീണ് അപകടാവസ്ഥ സൃഷ്ട്‌ടിച്ചു. തുടർന്ന് തൊടുപുഴ ഫയർഫഴ്‌സിന്റെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റെരു കാർ റോഡ് വൃത്തിയാക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശി ഇസ്മ‌യിലിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇസ്‌മയിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഫയർഫോഴ്‌സ് അപകടത്തിൽ തകർന്ന വാഹത്തിൻ്റെ ഭാഗങ്ങൾ റോഡിൽ നിന്നും നീക്കുകയും ഓയിലും, ഡീസലും റോഡിൽ വീണതിനാൽ വെളളം ഉപയോഗിച്ച് റോഡ് കഴുകുകയും കൂടുതൽ സുരക്ഷയ്ക്കായി അറക്കപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു.

കേരളം

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,10 വയസുകളില്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും.  അഞ്ചു വയസുവരെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 1 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്തിയില്ലെങ്കില്‍ ആധാര്‍ അസാധുവായേക്കും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കല്‍ നടത്തിയാലും ഗുണങ്ങളുണ്ട്. ബയോമെട്രിക് പുതുക്കല്‍ യഥാസമയം നടത്തിയാല്‍ നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകളുടെ രജിസ്‌ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ആധാറില്‍ മൊബൈല്‍ നമ്പറും ഇ -മെയിലും നല്‍കണം. പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ- മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800/ 04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442

കേരളം

ഏകീകൃത ഐഡന്റിറ്റി കാർഡ്: വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

കോട്ടയം: തൊഴിൽ വകുപ്പിനുകീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കുന്നതിന്റ ഭാഗമായി ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ.  എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ് ലോഡ് ചെയ്യുകയും വേണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും വിവരങ്ങൾ അപ് ഡേറ്റ് ചെയ്യാം. തൊഴിലാളികൾക്ക് നേരിട്ടോ ക്ഷേമനിധി ബോർഡുകൾ മുഖേനയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ വിവരങ്ങൾ നൽകാം. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ,മൊബൈൽ നമ്പർ അതത് ക്ഷേമനിധി ബോർഡുകൾ നിഷ്‌കർഷിക്കുന്ന മറ്റു രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ തുക കൂടി അടയ്ക്കേണ്ടതാണെന്നും ലേബർ കമ്മീഷണർ അറിയിച്ചു. അവസാന തീയതി ജൂലൈ 31.

കേരളം

ഇന്ത്യ-പാക് സംഘർഷം; കേരളത്തിലും ജാഗ്രത നിർദേശം

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാ​ഗ്രത നിർദേശം. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. കൊച്ചിയിൽ കരയിലും കടലിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യോമനിരീക്ഷണം ശക്തിപ്പെടുത്തുന്നതിനൊപ്പം വിമാനത്താവളങ്ങൾ, തുറമുഖം തുടങ്ങിയവയിലടക്കം നിരീക്ഷണം തുടരുന്നുണ്ട്. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.അതേസമയം ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്.