വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം വളരെ നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കേരളം

കേന്ദ്ര നിർദേശപ്രകാരം 14 ജില്ലകളിലും നാളെ മോക്ഡ്രിൽ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ മോക്‌‍ഡ്രില്‍ നടത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാളെ കേരളത്തില്‍ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മോക്‌ഡ്രില്‍ നടത്തും. നാളെ നാലു മണിക്കാണ് മോക്ഡ്രില്‍. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കു വിവരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നതെന്ന് അഗ്നിരക്ഷാസേനാ മേധാവി മനോജ് ഏബ്രഹാം പറഞ്ഞു. ജില്ലാ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫിസര്‍മാരുമാണ് മോക് ഡ്രില്ലിനു നേതൃത്വം നല്‍കുന്നത്. ജനങ്ങള്‍ക്കും ഇതേക്കുറിച്ചു ധാരണയുണ്ടാകണം. ഓഫിസിലാണെങ്കില്‍ മുകള്‍ നിലയില്‍ നില്‍ക്കാതെ താഴത്തെ നിലയിലേക്കോ പാര്‍ക്കിങ്ങിലേക്കോ മാറണം. നാളെ ആദ്യത്തെ പരിപാടി എന്ന നിലയിലാണ് നടത്തുന്നതെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായി ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതനുസരിച്ച് പെരുമാണമെന്നും മനോജ് ഏബ്രഹാം പറഞ്ഞു. മോക് ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യുദ്ധമുണ്ടായാല്‍ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂഗരാക്കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് പ്രധാനമായും ഇതുള്ളത്. ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചാല്‍ വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേക്കു സന്ദേശം നല്‍കുക. മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്ക് എയര്‍ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോളിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരും നോഡല്‍ ഓഫിസര്‍ ജില്ലാ ഫയര്‍ ഓഫിസറുമാണ്. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കലക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യു, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ട‌ർ ജനറൽ, ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറിയും കമ്മിഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ടർ, ജില്ലാ കലക്‌ടർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി തല ഇടപെടലുകള്‍ 1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാർഡന്മാരെ നിയോഗിക്കുക. 2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫൻസ് ബ്ലാക്ക്‌ഔട്ട് നിർദ്ദേശങ്ങള്‍ എത്തിക്കുക. 3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പൊതുജനങ്ങളെ അലർട്ട് ചെയ്യുക. 4. വാർഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക. 5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. 6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്‌ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്‌ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാർഡന്മാരുടെ നിർദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക. ഗാർഹികതല ഇടപെടലുകള്‍ 7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളില്‍ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്. 8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 9. ബാറ്ററി/സോളാർ ടോർച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക. 10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്ബോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്. 11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക. 12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക. 13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ''ഫാമിലി ഡ്രില്‍'' നടത്തുക. 14. സൈറൻ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്. 15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്. 16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക. 17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്ബോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. 18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.    

കേരളം

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു

തിരുവനന്തപുരം :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി മോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. ഒരിക്കല്‍ കൂടി അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് മോദി പറഞ്ഞു. ആദിശങ്കര ജയന്തി ദിനമാണ് ഇന്ന്. ആദി ശങ്കരന് മുന്നില്‍ ശിരസ് നമിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും ജനങ്ങളെ അഭിനന്ദിക്കുന്നു. 8800 കോടി ചിലവിലാണ് നിര്‍മാണം. വരും കാലത്ത് വലിയ ഷിപ്പുകള്‍ക്ക് എത്താനാകും.ഇനി രാജ്യത്തിന്റെ പണം നമുക്ക് പ്രയോജനപ്പെടും. പുറത്തേക്ക് ഒഴുകിയ പണം വിഴിഞ്ഞത്തിനും അത് വഴി ജനങ്ങളിലേക്കും എത്തും.വിഴിഞ്ഞം പോര്‍ട്ട് അദാനി നിര്‍മാണം വേഗം പൂര്‍ത്തിയാക്കി. ഗുജറാത്തില്‍ 30 കൊല്ലമായി അദാനി പോര്‍ട്ട് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വലിയ പോര്‍ട്ട് നിര്‍മിച്ചത് കേരളത്തില്‍. അതില്‍ ഗുജറാത്ത് ജനതയുടെ പരാതി അദാനി കേള്‍ക്കേണ്ടി വരും – മോദി പറഞ്ഞു. വേദിയില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞതും ശ്രദ്ധേയമായി. മുഖ്യമന്ത്രിയും തരൂരും ഇന്ത്യാ സഖ്യത്തിലെ വലിയ നേതാക്കളായിരിക്കും. എന്നാല്‍ ഇന്നത്തെ പരിപാടി ഇന്ത്യാസഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. മന്ത്രി വാസവന്‍ അദാനിയെ പ്രശംസിച്ചതും മോദി ആയുധമാക്കി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തതെ പിന്തുണക്കുന്നത് നല്ലകാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി പങ്കാളിയെന്ന് പറയുന്നു, അതാണ് മാറ്റം.- മോദി പറഞ്ഞു. കേരളത്തിന്റെ ഒരുഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതി സുന്ദരമായ പ്രദേശങ്ങള്‍ ഇതിനിടയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. 8800 കോടി രൂപ ചിലവിട്ടാണ് തുറമുഖ നിര്‍മാണം. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിനുണ്ടായത് വലിയ നഷ്ടമാണ്. ഇനി ഇതിന് മാറ്റം വരും. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകും പ്രധാനമന്ത്രി പറഞ്ഞു.    

കേരളം

വഖഫ് നിയമത്തിനെതിരെ ലൈറ്റണച്ചുള്ള പ്രതിഷേധത്തിൽ പങ്കാളികളാവുക -മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട് : വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇൻഡ്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ. രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിം കളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ബോർഡിന്റെ പ്രതിഷേധത്തെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പ്രാഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ,ഡോ.ഹുസൈൻ മടവൂർ,പി. മുജീബുറഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,പി.എൻ അബ്ദുല്ലത്വീഫ് മദനി ,സി.പി ഉമ്മർ സുല്ലമി,പ്രാഫ. എ.കെ അബ്ദുൽ ഹമീദ്, ഹാഫിള് അബ്ദുശ്ശുകൂർ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി,മുസമ്മിൽ കൗസരി,ഡോ.വി.പി സുഹൈബ് മൗലവി, ഡോ.പിഉണ്ണീൻ,ഡോ. പി നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ  ആവശ്യപ്പെട്ടു.

കേരളം

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി. വാട്സ് ആപ്പ് നമ്പരിലേക്ക് എത്തുന് മലയാളത്തിൽ ഉള്ള ഇ ചലാനൊപ്പം എത്തുന്ന ഫയലുകൾ തുറന്നാൽ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട് എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ട്രാഫിക്ക് വയലേഷൻ നോട്ടീസ് (Traffic violation notice) എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും എംപരിവാഹൻ (mParivahan) എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് ഡീറ്റയിൽസ്, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.

കേരളം

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ 1930ല്‍ വിളിക്കണമെന്ന് പോലിസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ ഒരു മണിക്കൂറിനകം വിവരം അറിയിക്കണമെന്ന് കേരള പോലിസ്. ഇത്തരം കേസുകളില്‍ ആദ്യ ഒരു മണിക്കൂര്‍ നിര്‍ണായകമാണെന്നും 1930 എന്ന നമ്പറില്‍ വിളിച്ച് വിവരം പറയണമെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലിസ് വിശദീകരിച്ചു.  

കേരളം

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ്; സംസ്ഥാനത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ- ഹെല്‍ത്ത് നടപ്പിലാക്കിയത്. മുഴുവന്‍ ആശുപത്രികളും ഇ- ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇ-ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇ- ഹെല്‍ത്ത് സേവനം ലഭിക്കുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഇതുവരെ 2.61 കോടിയിലധികം ജനങ്ങള്‍ ഇ- ഹെല്‍ത്തിലൂടെ സ്ഥിര യുഎച്ച്‌ഐഡി രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.51 കോടിയിലധികമാണ് ചികിത്സ തേടിയത്. 13.98 ലക്ഷം പേരാണ് ഇ- ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 3.39 കോടിയിലധികം പ്രീ ചെക്കപ്പ്, 8.16 കോടിയിലധികം ഡയഗ്നോസിസ്, 5.31 കോടിയിലധികം പ്രിസ്‌ക്രിപ്ഷന്‍, 1.82 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും ഇ- ഹെല്‍ത്തിലൂടെ നടത്തി. ഇ- ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയും. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇ ഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.  ⭕എങ്ങനെ യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?  ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സാധിക്കും.  ⭕എങ്ങനെ അപ്പോയിന്റ്‌മെന്റ് എടുക്കാം?  ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്.  സംശയങ്ങള്‍ക്ക്  ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

കേരളം

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂം ഉടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. യൂസ്ഡ് കാര്‍ ഷോറൂം ഉടമകള്‍ ലൈസന്‍സ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഷോറൂമുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.